കൊച്ചി: കേരളത്തിലെ സ്വര്‍ണാഭരണ വിപണിയില്‍ 18 കാരറ്റ് സ്വര്‍ണത്തിനും ഏകീകൃത വിലനിലവാരത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം.
18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കു കേരളത്തില്‍ വ്യത്യസ്തമായ വിലകളാണ് പല ജ്വല്ലറികളും ഈടാക്കി വന്നിരുന്നത്. വിലനിലവാരം ഏകീകരിക്കുന്നതിന് വളരെക്കാലമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.
യോഗത്തില്‍ ടി.എസ്. കല്യാണരാമന് അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദന് (എകെജിഎസ്എംഎ), കെ. സുരേന്ദ്രന്, അഡ്വ. എസ്. അബ്ദുൾ നാസര്‍ (കെജിഎസ്എംഎ), എം.പി. അഹമ്മദ്, എ.കെ. നിഷാദ്, ഒ. അഷര്‍ (കെജെഎഫ്) എന്നിവര്‍ പ്രസംഗിച്ചു.
ഏകീകൃത വില ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നും സംസ്ഥാനത്ത് 18 കാരറ്റ് ആഭരണങ്ങളുടെ വില്പനയില് കുതിപ്പുണ്ടാകുമെന്നും സ്വര്‍ണവിപണിയുടെ 20 ശതമാനം വ്യാപാര ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍നാസര്‍ അറിയിച്ചു.