ന്യൂഡൽഹി: എത്രവലിയ കൊമ്പന്മാരായാലും ജനകീയ രോഷത്തിന് മുന്നിൽ പത്തിമടക്കേണ്ടി വരുമെന്ന ചരിത്ര സത്യം ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലൂടെ. നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ സമരം 35 -ാം ദിവസാണ് വിജയത്തിലെത്തിയിരിക്കുന്നത്.
പ്രതിഷേധങ്ങൾ കത്തിജ്വലിക്കുമ്പോഴും മന്ത്രിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റി തടിയൂരാൻ ശ്രമിച്ചെങ്കിലും അതല്ലൊം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിരിക്കുകയാണ്. ഡൽഹി ജന്തർമന്തറിന്റെ മണ്ണിൽ മാസങ്ങളായി പൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവെയ്ക്കാതെ അടിയുറച്ച് നിന്ന വിദ്യാർഥി സമൂഹത്തിനും കോക്രോച്ച് ജനതാ പാർട്ടിക്കും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ നൽകിയ ഊർജം ചെറുതല്ല.
ഇവരുടെ തീഷ്ണമായ പോരാട്ടത്തിന് മുന്നിലാണ് രാജ്യത്തെ ഭരണസിരാകേന്ദ്രം വിറങ്ങലിച്ചുപോയത്. മന്ത്രിയുടെ രാജി എന്ന ഒരേയൊരു ലക്ഷ്യത്തിൽ ഉറച്ചുനിന്ന സമരക്കാർക്ക് മുന്നിൽ ഒടുവിൽ കേന്ദ്രസർക്കാർ പൂർണമായും കീഴടങ്ങുകയായിരുന്നു. വകുപ്പ് മാറ്റി മുഖംരക്ഷിക്കാൻ നടത്തിയ ഓരോ അടവും ഫലിക്കില്ലെന്നായപ്പോൾ ഗത്യന്തരമില്ലാതെ ധർമ്മേന്ദ്ര പ്രധാൻ പടിയിറങ്ങുകയായിരുന്നു.
മന്ത്രിയുടെ രാജിയില്ലെന്ന് ബിജെപിയും ആർഎസ്എസും പ്രഖ്യാപിച്ചിരുന്നെങ്കിലും യുവജനതയുടെ പ്രതിഷേധത്തിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ സമ്മർദ്ദത്തിലാവുകയായിരുന്നു. ഇത് വെറുമൊരു മന്ത്രിയുടെ രാജി മാത്രമല്ല മറിച്ച് അടിച്ചമർത്താൻ നോക്കിയ ഭരണകൂടത്തിന്റെ മുഖത്തേറ്റ ശക്തമായ അടിയാണെന്ന് സിജെപി നേതാക്കൾ പറഞ്ഞു.