കണ്ണൂര്‍: സംഘടന രൂപവത്കരിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നും പാർട്ടി രൂപവത്കരണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം അറിയിച്ചത്.
ഇതുവരെ ആള്‍ക്കൂട്ട രൂപത്തിലായിരുന്നു തന്റെ കൂടെയുള്ളവരുടെ പ്രവര്‍ത്തനം. ഇതിന് സംഘടിത രൂപം വേണമെന്നുള്ള അഭിപ്രായം പലരിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്.
ഒരു കണ്വന്ഷന് വിളിച്ചുചേര്‍ത്ത് സംഘടനാ രൂപവത്കരണത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്ത ശേഷമായിരിക്കും തുടർനടപടികൾ. തെരഞ്ഞെടുപ്പിൽ തനിക്ക് രഹസ്യമായി നിരവധി പേർ പിന്തുണ നൽകിയിട്ടുണ്ട്. ഇവർ സംഘടനയിലേക്കു വരുമെന്നു കരുതുന്നില്ല.
സംസ്ഥാനമാകെയുള്ള ഇടതുപക്ഷ കൂട്ടായ്മ ആരെങ്കിലും ഉണ്ടാക്കിയാല്‍ അതിലേക്കു ചേരേണ്ടതുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം കൺവൻഷനിൽ തീരുമാനിക്കുമെന്നും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ പരാജയത്തിന്റെയും ഇപ്പോഴുള്ള പ്രതിസന്ധിയുടെയും പൂര്‍ണ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷി ഫണ്ട് മോഷ്ടിച്ചവർക്കു യഥാർഥ പാർട്ടിക്കാരായ ആരാണു വോട്ട്ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. സംഘടനാതലത്തില്‍ ഇക്കാര്യം വലിയ വിഭാഗം ആളുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പക്ഷേ, ഇതൊന്നും ചെവിക്കൊള്ളാൻ പാർട്ടി നേതൃത്വം തയാറായില്ല. താന്‍ ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍ പാർട്ടി പ്രവർത്തകരും അണികളും ഏറ്റെടുത്തുവെന്നു തെളിയിച്ചതാണു പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.