മോഷണം നടത്താൻ കയറിയ ഷോറൂമിൽ നാലര മണിക്കൂറോളം രാജകീയമായി സമയം ചെലവഴിച്ച്, വിലകൂടിയ ബൈക്കുമായി കടന്നുകളഞ്ഞ കള്ളന്റെ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ വാരാണസി നിവാസികളും പോലീസും.
മണ്ഡുവാഡിഹ് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രമുഖ ബൈക്ക് ഷോറൂമിലാണ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഈ വിചിത്ര സംഭവം അരങ്ങേറിയത്.
രാത്രി പൂട്ടിയിട്ട ഷോറൂമിനുള്ളിൽ കടന്ന മോഷ്ടാവ് സാധാരണ മോഷണം പോലെ ധൃതിപിടിച്ച് സാധനങ്ങൾ എടുത്ത് ഓടാനല്ല ശ്രമിച്ചത്. മറിച്ച്, അവിടെയൊരു 'റിസോർട്ട് സ്റ്റേ' മോഡലിൽ മണിക്കൂറുകളോളം തികച്ചും സ്വസ്ഥനായി സമയം ആസ്വദിക്കുകയായിരുന്നു.
അകത്തുകയറിയ അയാൾ റഫ്രിജറേറ്ററിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുകയും സ്വന്തമായി ചൂടുകാപ്പി ഉണ്ടാക്കി ആസ്വദിക്കുകയും ചെയ്തു. തുടർന്ന് ഷോറൂമിലെ വാഷ്റൂമിൽ കയറി കുളിച്ച്, നനഞ്ഞ വസ്ത്രങ്ങൾ അവിടെയുണ്ടായിരുന്ന ഒരു ബൈക്കിന് മുകളിൽ ഉണക്കാനിട്ടു.
ഇതിനെല്ലാമൊടുവിൽ പുതിയൊരു ബൈക്ക് കവർ കീറിയെടുത്ത് ഉടുതുണിയാക്കി മാറ്റി, കമ്പ്യൂട്ടറിൽ ബോളിവുഡിലെ പ്രശസ്തമായ 'ലുങ്കി ഡാൻസ്' പാട്ടുവെച്ച് മനസ് തുറന്ന് നൃത്തം ചെയ്യാനും ഇയാൾ മടിച്ചില്ല.
ഒടുവിൽ ഷോറൂമിലുണ്ടായിരുന്ന ബ്രാൻഡഡ് ടി-ഷർട്ടും ക്യാപ്പും ധരിച്ച് പുതിയ ലുക്കിലാണ് ഇയാൾ പുറത്തിറങ്ങിയത്. പുറപ്പെടുന്നതിന് മുൻപ് ഷോറൂം മാനേജരുടെ നാലേമുക്കാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന കെടിഎം ബൈക്കും സ്റ്റാർട്ട് ചെയ്താണ് ഇയാൾ അവിടെനിന്ന് സ്ഥലം വിട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്നത്. മോഷ്ടിക്കുന്നതിന് മുൻപ് ആ മനുഷ്യൻ ജീവിതം ആവോളം ആസ്വദിച്ചു എന്നാണ് ചിലർ തമാശയായി കുറിച്ചത്.
സംഭവത്തിൽ മണ്ഡുവാഡിഹ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശം കേന്ദ്രീകരിച്ചുള്ള സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചു വരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും വാരാണസി പോലീസ് വ്യക്തമാക്കി.