മൂന്നാര്‍: പ്രകൃതിക്ക് മനോഹരമായ പച്ചപ്പ് പകരുമെങ്കിലും ഗ്രാന്റിസ് മരങ്ങള്‍ വട്ടവടയിലെ കര്‍ഷകരുടെ മനസില്‍ നിറയ്ക്കുന്നത് ആശങ്ക. പരിസ്ഥിതിക്ക് ദോഷകരമായി മാറുന്ന ഇവ മുറിച്ചു നീക്കണമെന്ന വട്ടവടയിലെ കര്‍ഷകരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം.
കേരളത്തിന്റെ കാര്‍ഷിക കമ്പോളവും ശീതകാല പച്ചക്കറികളുടെ വിളനിലവുമായി അറിയപ്പെടുന്ന വട്ടവടയില്‍ ഗ്രാന്റിസ് മരങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പെട്ടെന്ന് സാമ്പത്തിക ലാഭം കൊയ്യാവുന്നതും കാലവര്‍ഷക്കെടുതികളില്‍ വലിയ തിരിച്ചടികള്‍ നല്‍കാത്തതുമായ കൃഷി എന്ന നിലയിലും പെരുമ നേടിയ ഗ്രാന്റിസ് നട്ടുപിടിപ്പിക്കുന്നത് പതിവായിരുന്നു.
കാലക്രമേണ തങ്ങളുടെ പച്ചക്കറിപ്പാടങ്ങളിലെ ജലലഭ്യത വലിയ തോതില്‍ കുറയുകയും കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ട് നേരിടുകയും ചെയ്തതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലായി. ജലസ്രോതസുകളാല്‍ സമ്പന്നമായിരുന്ന തങ്ങളുടെ കൃഷിയിടങ്ങളിലെ വെള്ളം ഊറ്റിയെടുക്കുന്നത് ഗ്രാന്റിസ് മരങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കര്‍ഷകര്‍ക്ക് ഇവ വില്ലനായത്.
പച്ചക്കറികള്‍ക്ക് ആവശ്യമായ ജലം ലഭിക്കാതെ കൃഷിതന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഗ്രാന്റിസ് മരങ്ങള്‍ വട്ടവടയില്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് കര്‍ഷകര്‍ എത്തിയത്. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഇവയുടെ വേരുകള്‍ക്ക് ഭൂഗര്‍ഭജലംപോലും ഊറ്റിയെടുക്കാന്‍ ശേഷിയുണ്ടെന്നു തിരിച്ചറിവാണ് കര്‍ഷകര്‍ എതിരാകാന്‍ കാരണം.
ഇതോടെ ഗ്രാന്റിസ് മരങ്ങള്‍ പൂര്‍ണമായി ഇവിടെനിന്നു മുറിച്ചുനീക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടുതുടങ്ങി. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ മുമ്പില്‍ ഈ ആവശ്യം കര്‍ഷകര്‍ ശക്തമായി ഉന്നയിച്ചു. നിരവധി സമരങ്ങള്‍ നടത്തി. എന്നാല്‍ നിയമങ്ങളിലെ സങ്കീര്‍ണതയും ഏക്കര്‍കണക്കിനു സ്ഥലത്തെ മരങ്ങള്‍ നശിപ്പിക്കേണ്ടിവരുമെന്നതും അധികൃതര്‍ക്കു തലവേദനയായി.
നിലവില്‍ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ പോലും ഏറെ നിയമതടസങ്ങള്‍ നേരിടുന്നതായി കര്‍ഷകര്‍ പറയുന്നു. വട്ടവട, കാന്തല്ലൂര്‍, കീഴാന്തൂര്‍, കൊട്ടാക്കമ്പൂര്‍ എന്നിവിടങ്ങളിലെ കര്‍ഷകരാണ് കാലങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നത്. ഗ്രാന്റിസ് മരങ്ങള്‍ മുറിച്ചുനീക്കിയാല്‍ ആ ഭൂമിയിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.