ചേർത്തല: മന്ത്രി ഗണേശൻ പെണ്ണിനോടും പൊന്നിനോടും ഇഷ്ടമുള്ളയാളാണെന്നും മന്ത്രി സ്ഥാനത്തിരുന്ന് ഇത്രയും തറയായ മറ്റൊരാളില്ലെന്നും എസ്എൻഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേശന്റെ സ്വഭാവം എന്താണെന്ന് എല്ലാവർക്കും അറിയാം. മന്ത്രിസഭയിലെ പുഴുക്കുത്താണ് ഗണേഷ്കുമാർ.
മാന്യമായി നല്ലരീതിയിൽ ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന്റെ പ്രതിഛായ തകർത്തു. മന്ത്രി ആകുമ്പോഴെങ്കിലും നിലയും വിലയും ഉണ്ടാകാൻ ബാധ്യസ്ഥനാണ്. ധാർഷ്ട്യവും മാടമ്പിത്തരവുമാണ് കൈയിൽ. പരാതികളില്ലെന്നതുകൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല. രാജിവേണോയെന്നു മുഖ്യമന്ത്രി തീരുമാനിക്കണം. ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രിയെടുക്കണം. 5000 പ്രണയിനികളുണ്ടെന്നു തലയ്ക്കുവെളിവുള്ളവൻ പറയുമോയെന്നും ഊളൻപാറയിൽ പറഞ്ഞുവിടണമെന്നും വെളളാപ്പള്ളി പറഞ്ഞു. ഗണേഷ്കുമാർ എൻഎസ്എസിൽ തുടരുന്നത് സുകുമാരൻ നായരുടെ കാലുപിടിച്ചാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ജനപ്രിയനായ ജി. സുധാകരന്റെ പരാതിയും പരിഭവവും പാർട്ടി പരിഹരിക്കണമെന്നും അദ്ദേഹം യുഡിഎഫിലേക്കു പോയാൽ അത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആർക്കും തള്ളിക്കളയാൻ കഴിയാത്ത നേതാവാണ് ജി. സുധാകരൻ. അദ്ദേഹത്തിനു മനഃപ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ പറഞ്ഞുതീർത്ത് പാർട്ടിക്കൊപ്പം നിർത്തുന്നതാണു നല്ലത്. വിഷയത്തിൽ അവഗണിക്കുന്നുവെന്നതിലെ ശരിതെറ്റുകൾ അറിയില്ലെന്നും തോമസ് ഐസക്കിനു വീണ്ടും ഇടം കൊടുത്തപ്പോഴും തനിക്കു കിട്ടിയില്ലെന്ന പരിഭവം അദ്ദേഹത്തിനുണ്ടാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.