ബുനിയ: കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിൽ എബോള വൈറസ് പടരുന്നു. അതീവ മാരകവും അപൂർവവുമായ ഇനത്തിൽപ്പെട്ട വൈറസാണു മേഖലയിൽ പടരുന്നത്. പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോഡ് അഥോനം ഗെബ്രിയേയസ് ശനിയാഴ്ച കോംഗോയിലെ ബുനിയയിലെത്തി.
എബോള വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ബുനിയയിലെ ചികിത്സാകേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിക്കും. പ്രദേശിക ഭരണകൂടം, ആരോഗ്യപ്രവർത്തകർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രങ്ങത്തിൽത്തന്നെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണു നിലവിലുള്ള ഏറ്റവും വലിയ പോംവഴിയെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
നിലവിൽ കോംഗോയിൽ പടർന്നുപിടിക്കുന്ന ബുന്ദബുഗ്യോ എന്ന അപൂർവഇനം എബോളയ്ക്ക് നിലവിൽ അംഗീകൃത വാക്സനിനോ ചികിത്സയോ ലഭ്യമല്ലെന്നത് വെല്ലുവിളി വർധിപ്പിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോംഗോയിൽ ഇതുവരെ 906 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 223 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി യൂറോപ്യൻ യൂണിയൻ നൽകിയ അടിയന്തര മെഡിക്കൽ സഹായങ്ങൾ വ്യാഴാഴ്ച ഇറ്റൂരിൽ എത്തിയിരുന്നു. ഇതിനു പുറമേ അമേരിക്ക 80 ദശലക്ഷം ഡോളറിന്റെ അധിക സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.