ബറേലി(യുപി): ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗാ നദിയിലുണ്ടായ ശക്തമായ തീരശോഷണത്തെത്തുടർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഒഴുകിപ്പോയി.
ഇതിനിടെ, കിച്ചാ നദിക്കരയിൽ നിർമാണത്തിലിരുന്ന ജലസംഭരണി നദിയിലേക്ക് തകർന്നുവീണു. ഇരുസംഭവങ്ങളിലും ആളപായമില്ലെന്ന് ജില്ലാ അധികാരികൾ അറിയിച്ചു. കപുർപുർ ഗ്രാമത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.
ദിവസങ്ങളായി തുടരുന്ന തീരശോഷണത്തെത്തുടർന്ന് ക്ഷേത്രം പൂർണമായും രാംഗംഗയുടെ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ക്ഷേത്രം നദിയിൽ ഒഴുകിപ്പോകുന്നതായി ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ജൽ ജീവൻ മിഷന്റെ ഭാഗമായി നാല് കോടി രൂപ ചെലവിൽ നിർമിച്ചുവരികയായിരുന്ന ഓവർഹെഡ് ജലസംഭരണിയാണ് നാലു സെക്കൻഡിനുള്ളിൽ നദിയിലേക്ക് പതിച്ചതെന്ന് അധികൃതർ പറഞ്ഞു.
ടാങ്കിന്റെ ചുറ്റുമതിൽ നാലു ദിവസം മുമ്പ് തകർന്നുപോയിരുന്നു. നദിയിൽ നിന്ന് എട്ട് മുതൽ പത്ത് മീറ്റർ വരെ മാത്രം അകലെയുള്ള മറ്റൊരു ഓവർഹെഡ് ടാങ്കും തകർന്നുവീഴാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.