ദുബായ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെയും രൂക്ഷമായ ആക്രമണം തുടർന്ന് യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും. അഞ്ചു ദിവസം ഇറാന്റെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായി ചർച്ച നടന്നുവെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
എന്നാൽ, യുഎസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. ചർച്ച നടന്നുവെന്നത് വ്യാജ വാർത്തയാണെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.
ഈയാഴ്ച അസർബയ്ജാൻ, ഈജിപ്റ്റ്, ഒമാൻ, പാക്കിസ്ഥാൻ, റഷ്യ, ദക്ഷിണകൊറിയ, തുർക്കി, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി യുദ്ധം സംബന്ധിച്ച് ചർച്ച നടത്തുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ ഓഫീസ് അറിയിച്ചു.
പൂർണ വിജയം ഉണ്ടാകുംവരെ യുദ്ധം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക കമാൻഡ് വക്താവ് മേജർ ജനറൽ അലി അബ്ദുള്ളാഹി ആലിയാബാദി പറഞ്ഞു.
ഇതിനിടെ, യുഎസ്-ഇറാൻ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ മധ്യസ്ഥത വഹിക്കില്ലെന്ന് ഖത്തർ അറിയിച്ചു. യുദ്ധവിരാമത്തിനു ചർച്ച നടന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. ഓഹരിവിപണികളിലും നേട്ടമുണ്ടായി.