കൊച്ചി: കോതമംഗലത്ത് കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. ആനയെ മയക്കുവെടി വെക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് താത്കാലികമായി നിർത്തിവച്ച രക്ഷാപ്രവർത്തനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വീണ്ടും ആരംഭിച്ചത്.
ഉച്ചയ്ക്ക് 2.30 ഓടെ ജെസിബിയുടെ സഹായത്തോടെ കിണറിന്റെ സൈഡ് ഇടിച്ച് ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു. കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയിൽ കട്ടായത്ത് അലിയാരുടെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് കാട്ടാന വീണത്. ആനയുടെ തുമ്പിക്കൈയ്ക്ക് മുറിവേറ്റിട്ടുള്ളതിനാൽ കാട്ടിലേക്ക് വിട്ടാലും തിരിച്ചു വരാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ഈ ഒറ്റയാനെ മയക്കുവെടി വെച്ച് ഇവിടെനിന്ന് കൊണ്ടുപോകണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചുനിന്നു. തുടർന്ന് ഉദ്യോഗസ്ഥർ നാട്ടുകാരെ അനുനയിപ്പിച്ച ശേഷമാണ് കിണറിടിച്ച് ആനയെ മുകളിലേക്ക് കയറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയത്. മയക്കുവെടി വച്ചാൽ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ഇങ്ങനെ ആനയെ മാറ്റുന്നത് പ്രായോഗികമല്ലെന്നും ബോധ്യപ്പെടുത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ആനയ്ക്ക് നേരിയ പരിക്കുകൾ ഉണ്ടെങ്കിലും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. കാട്ടിലേക്ക് കയറ്റി വിട്ട ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പ്രദേശത്ത് ഉടൻ തന്നെ ഫെൻസിംഗ് ഒരുക്കുമെന്നും ഇതോടെ പ്രദേശത്തെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാനാകുമെന്നും ഷിബു തെക്കുംപുറം എംഎൽഎ വ്യക്തമാക്കി.