പിലിഭിത്ത് (യുപി): നേപ്പാളിൽ പ്രളയത്തെത്തുടർന്ന് വനമേഖലയിൽനിന്ന് ഇന്ത്യയിലേക്കെത്തിയ കാട്ടാനക്കൂട്ടം ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിൽ വ്യാപക കൃഷിനാശം വരുത്തി.
രാത്രിസമയത്ത് കൃഷിയിടങ്ങളിലെത്തിയ ആനകൾ നെല്ല്, കരിന്പ് തുടങ്ങിയ വിളകൾ നശിപ്പിക്കുകയും വയലുകളിലെ താത്കാലിക കുടിലുകൾ തകർക്കുകയും ചെയ്തു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ആനക്കൂട്ടം നിരവധി കർഷകരുടെ വൻതോതിൽ വിളകൾ ചവിട്ടിനശിപ്പിച്ചതായി ഗ്രാമവാസികൾ പറഞ്ഞു. ജനവാസമേഖലകളിലേക്കും ആനകൾ കടന്നേക്കാമെന്ന ആശങ്കയിലാണു പ്രദേശവാസികൾ.
ആനകളുടെ സാന്നിധ്യം പിലിഭിത്ത് ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ മനീഷ് സിംഗ് സ്ഥിരീകരിച്ചു. ആനകളെ പ്രദേശത്തുനിന്ന് മാറ്റുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഞായറാഴ്ച മുതൽ വനംവകുപ്പ് സംഘം നിരീക്ഷണത്തിനായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അർഹരായ കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.