മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കാപ്പുപറമ്പ്, അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, കണ്ടമംഗലം, പുറ്റ്യാനിക്കാട്, കച്ചേരിപ്പറമ്പ് തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം തകർക്കുന്ന വന്യജീവിശല്യം പരിഹരിക്കാൻ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകി.
വന്യജീവി ശല്യം കാരണം ഈ മേഖലകളിൽ കർഷകർ കൃഷി ഉപേക്ഷിച്ച അവസ്ഥയിലാണ്. ആകെയുള്ള കൃഷി റബറാണ്. വന്യമൃഗശല്യം കാരണം ടാപ്പിംഗിനും കഴിയുന്നില്ല. കാട്ടാനകൾ നാടിറങ്ങാതിരിക്കാൻ അമ്പലപ്പാറ മുതൽ പുതുവപാടം വരെ 13 കിലോമീറ്റർ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും പ്രവർത്തനക്ഷമമല്ല. പലയിടത്തായി കമ്പിവേലികൾ കാട്ടാനകൾ തകർത്തിട്ടുണ്ട്.
ഇത് പുനസ്ഥാപിക്കാൻ നടപടി ഉണ്ടായിട്ടില്ല. കമ്പിവേലി സ്ഥാപിച്ച ഒരു വർഷത്തോളം ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നതിനു കുറവുണ്ടായിരുന്നു. ഇപ്പോൾ ദിവസവും കാട്ടാനകൾ ഇറങ്ങുന്നുണ്ട്. ജനവാസ മേഖലയിലുള്ളവർ ഇതോടെ ഭീതിയിലാണ്. അടുത്തിടെ കരടിയോട് വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതുകൂടി ആയതോടെ നാട്ടുകാരുടെ ഭയം ഇരട്ടിച്ചു. തുടർന്ന് കാട്ടാനകൾ ഇറങ്ങുന്നത് വനപാലകരെ അറിയിച്ചാൽ അവരും എത്തി കാട്ടാനകളെ തുരത്തുന്ന നടപടി സ്വീകരിക്കുന്നില്ലെന്നും നിവേദനത്തിലുണ്ട്.