ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിന് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കിയതോടെ അഫ്ഗാനിസ്ഥാന്, 2027 ഐസിസി ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കി.
പുതിയ ഫോര്‍മാറ്റ് അനുസരിച്ച് ഐസിസി ലോക റാങ്കിംഗിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ക്കാണ് 2027 ലോകകപ്പിനു നേരിട്ടു യോഗ്യത ലഭിക്കുക.
അയര്‍ലന്‍ഡിന് എതിരായ അഞ്ചു മത്സര ഏകദിന പരമ്പരയിലെ ആദ്യ മൂന്നു പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് അഫ്ഗാനിസ്ഥാന് മുന്നിലാണ്. അതായത് ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍പോലും അഫ്ഗാനിസ്ഥാനു പരമ്പര നഷ്ടപ്പെടില്ല. അതോടെ ഐസിസി ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന് തുടരും. ഈ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാന് ടീം 2027 ഏകദിന ലോകകപ്പിനു നേരിട്ട് യോഗ്യത സ്വന്തമാക്കിയത്.
വിന്‍ഡീസിനു തിരിച്ചടി
അഫ്ഗാനിസ്ഥാന് ആദ്യ എട്ടില്‍ ഉറച്ചതോടെ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ലോകകപ്പ് യോഗ്യതയ്ക്കായി ക്വാളിഫിക്കേഷന്‍ റൗണ്ട് കളിക്കണം. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിന്‍ഡീസിനു നേരിട്ട് ലോകകപ്പ് യേഗ്യത സ്വന്തമാക്കാന്‍ സാധിക്കാതെ വരുന്നത്.
2023 ലോകകപ്പിനു വിന്‍ഡീസ് യോഗ്യത നേടാതെ പുറത്താകുകയും ചെയ്തിരുന്നു. ഐസിസി ലോകകപ്പില്‍ ആദ്യ രണ്ട് എഡിഷനിലും (1975, 1979) ചാമ്പ്യന്മാരായ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്.
യോഗ്യത നേടിയ ടീമുകൾ
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ ടീമുകള്‍ സംയുക്തമായാണ് 2027 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതില്‍ ഐസിസി ഫുള്‍ മെംബര്‍ഷിപ്പുള്ള ദക്ഷിണാഫ്രിക്കയും സിംബാബ്വെയും നേരിട്ട് യോഗ്യത നേടി. നമീബിയ ഫുള്‍ മെംബര്‍ അല്ലാത്തതിനാല്‍ യോഗ്യത കളിക്കണം.
ഇന്ത്യ, അഫ്ഗാനിസ്ഥാന്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്, ശ്രീലങ്ക ടീമുകളാണ് ആദ്യ എട്ട് റാങ്കോടെ നേരിട്ട് യോഗ്യത നേടിയത്.