Viral
ലോകത്തെ അമ്പരപ്പിക്കുന്നതിനൊപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന അപൂർവ്വമായൊരു ലോകറെക്കോർഡ് നേട്ടത്തിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മേന്ദ്ര രാജ്ഭർ.
ഇന്ത്യാസ് ഗോട്ട് ടാലന്‍റ് എന്ന പ്രശസ്തമായ റിയാലിറ്റി ഷോയുടെ വേദിയിൽ വെച്ച് വെറും 30 സെക്കൻഡിനുള്ളിൽ 110 വാൽനട്ടുകൾ തകർത്താണ് ബഹ്‌റൈച്ച് സ്വദേശിയായ ഈ യുവാവ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്.
ജപ്പാൻകാരനായ ചെറി യോഷിതാകെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് അതിവേഗത്തിലുള്ള തന്‍റെ പ്രകടനത്തിലൂടെ ധർമ്മേന്ദ്ര തിരുത്തിക്കുറിച്ചത്. എന്നാൽ ഈ നേട്ടത്തേക്കാൾ ഉപരിയായി വാർത്തകളിൽ നിറഞ്ഞത് അദ്ദേഹം വാൽനട്ടുകൾ പൊട്ടിക്കാൻ സ്വീകരിച്ച തികച്ചും വ്യത്യസ്തവും സാഹസികവുമായ രീതിയാണ്.
സാധാരണയായി കൈകൊണ്ട് ചെയ്യുന്നതിന് പകരം, വരിവരിയായി വെച്ചിരുന്ന വാൽനട്ടുകൾക്ക് മുകളിൽ അതിവേഗത്തിൽ ഇരുന്നുകൊണ്ട് അവ തകർക്കുകയാണ് ഇദ്ദേഹം ചെയ്തത്. ഇരിപ്പിടം ആയുധമാക്കി ഓരോ വാൽനട്ടുകൾക്ക് മുകളിലൂടെയും മിന്നൽ വേഗത്തിൽ നീങ്ങുന്ന ധർമ്മേന്ദ്രയുടെ പ്രകടനം വിധികർത്താക്കളെയും കാണികളെയും ഒരേപോലെ അമ്പരപ്പിച്ചു.
ഈ പ്രകടനത്തിന്‍റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതോടെ സംഗതി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനുമുമ്പ് നാല് മിനിറ്റിനുള്ളിൽ 401 തേങ്ങകൾ ഉടച്ച് തന്‍റെ ശാരീരിക കരുത്ത് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് രാജ്ഭർ എങ്കിലും പുതിയ റെക്കോർഡ് അദ്ദേഹത്തിന് നൽകിയത് വലിയൊരു മീം പദവിയാണ്.
വീഡിയോ വൈറലായതോടെ വലിയൊരു വിഭാഗം ആളുകൾ ഈ നേട്ടത്തെ അഭിനന്ദിക്കുമ്പോൾ മറ്റൊരു വിഭാഗം ഇതിലെ തമാശരൂപേണയുള്ള വശങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. കായികക്ഷമതയേക്കാൾ ഉപരിയായി ഇത്തരമൊരു രീതി പരീക്ഷിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ മുൻനിർത്തിയാണ് ഇന്‍റർനെറ്റിൽ പരിഹാസരൂപേണയുള്ള കമന്‍റുകൾ ഉയരുന്നത്.
പ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പഴയൊരു ഡയലോഗുമായി ബന്ധപ്പെടുത്തി ഉത്തരേന്ത്യൻ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.
എങ്കിലും അസാമാന്യമായ മെയ്‌വഴക്കവും വേഗതയും ആവശ്യമുള്ള ഈ നേട്ടം ധർമ്മേന്ദ്രയുടെ കരിയറിലെ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ്. ലോക റെക്കോർഡ് എന്ന ഗൗരവകരമായ നേട്ടം ഡിജിറ്റൽ ലോകത്ത് വിനോദമായി മാറിയ അപൂർവ്വ കാഴ്ചയാണിപ്പോൾ കാണാൻ സാധിക്കുന്നത്.
Sports
പല്ലെക്കലെ: അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് പാകിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ 2026-ലെ ടി20 ലോകകപ്പിൽ സമാനതകളില്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
ഒരു ലോകകപ്പ് എഡിഷനിൽ തന്നെ രണ്ട് സെഞ്ചുറികൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റർ എന്ന റിക്കാർഡാണ് ഫർഹാൻ ഇന്ന് തന്‍റെ പേരിൽ കുറിച്ചത്.
മുൻപ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ലോകകപ്പ് ചരിത്രത്തിൽ രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അത് രണ്ട് വ്യത്യസ്ത വർഷങ്ങളിലായിരുന്നു.
ഈ ഇന്നിംഗ്സോടെ ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ ഒരു റാക്കാർഡ് കൂടി പഴങ്കഥയായി. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റിക്കാർഡാണ് ഫർഹാൻ സ്വന്തം പേരിലാക്കിയത്.
നിലവിൽ 383 റൺസുമായി ഈ ടൂർണമെന്റിലെയും ലോകകപ്പ് ചരിത്രത്തിലെയും തന്നെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറർ ആയി ഫർഹാൻ മാറി
പല്ലെക്കലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കൻ ബൗളിംഗ് നിരയെ തച്ചുതകർത്ത താരം വെറും 59 പന്തുകളിൽ നിന്നാണ് സെഞ്ചുറി തികച്ചത്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയയ്ക്കെതിരെ പുറത്താകാതെ നേടിയ സെഞ്ചുറിക്ക് പിന്നാലെയാണ് ലങ്കയ്ക്കെതിരായ ഈ തകർപ്പൻ പ്രകടനം പുറത്തെടുത്തത്.
ടൂർണമെന്റിലുടനീളം മികച്ച ഫോം തുടരുന്ന ഫർഹാൻ, പാകിസ്ഥാന്റെ സെമി ഫൈനൽ സാധ്യതകൾക്ക് വലിയ ഊർജ്ജമാണ് പകരുന്നത്.
നിലവിലെ ഫോം തുടരുകയാണെങ്കിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്ററായി ഫർഹാൻ മാറുമെന്ന കാര്യത്തിൽ സംശയമില്ല.