ലോകത്തുതന്നെ ഏറ്റവും കൃത്യതയോടെയുള്ള വന്യമൃഗങ്ങളുടെ കണക്കെടുപ്പുകളിലൊന്നാണ് ഇന്ത്യയിലെ കടുവാ സെൻസസ്. അത്യാധുനിക കാമറട്രാപ്പ് സാങ്കേതികവിദ്യയുപയോഗിച്ചുള്ള ഈ കടുവാ സെൻസസ് ഗിന്നസ് റിക്കാർഡിൽ ഇടം നേടിയതാണ്.
1972ൽ ബ്രിട്ടീഷ് ഫോറസ്റ്ററായ എഫ്.ഡബ്ല്യു. ചാമ്പ്യൻ, ശിവാലിക് മലനിരകളിൽ ഒരു ഫ്ലാഷ്ലൈറ്റ് സംവിധാനത്തിലൂടെ ആദ്യമായി കടുവയുടെ ചിത്രം പകർത്തിയ ചരിത്രത്തിൽനിന്നാണ് ഇന്നത്തെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലേക്കുള്ള ഇന്ത്യയുടെ വളർച്ചകേന്ദ്ര വനം മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി (എൻടിസിഎ), വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സംസ്ഥാനങ്ങളിലെ വനംവകുപ്പുകൾ എന്നിവ സംയുക്തമായാണ് ഓരോ നാലു വർഷം കൂടുമ്പോഴും ഈ കണക്കെടുപ്പ് നടത്തുന്നത്. ഈ വർഷം രാജ്യത്തെ ആറാമത്തെ കടുവാ കണക്കെടുപ്പ് നടന്നുവരികയാണ്.
2018ൽ നടന്ന നാലാമത് അഖിലേന്ത്യാ കടുവാ കണക്കെടുപ്പ് ലോകത്തിലെ ഏറ്റവും വലിയ കാമറട്രാപ്പ് വന്യജീവി സർവേയെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം നേടിയിരുന്നു. 2022ലെ സർവേ ഇതിലും വിപുലമായിരുന്നു. രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി 175 കേന്ദ്രങ്ങളിൽ 32,803 കാമറകളാണു സ്ഥാപിച്ചിരുന്നത്. ഇതിലൂടെ 97,399 ചിത്രങ്ങൾ ലഭിക്കുകയും 3,080 വ്യത്യസ്ത കടുവകളെ കൃത്യമായി തിരിച്ചറിയുകയും ചെയ്തിരുന്നു.
എന്താണ് കാമറട്രാപ്പ്
കടുവകളുടെ കണക്കെടുപ്പിനായി പ്രധാനമായും ക്യാപ്ചർ-മാർക്ക്-റീകാപ്ചർ എന്ന ശാസ്ത്രീയരീതിയാണ് അവലംബിക്കുന്നത്. മൂന്നു ഘട്ടങ്ങളായാണ് ഈ പ്രക്രിയ പൂർത്തിയാകുന്നത്. പരിശീലനം നേടിയ വനംവകുപ്പ് ജീവനക്കാർ കാട്ടിലൂടെ സഞ്ചരിച്ച് കടുവകളുടെ കാൽപ്പാടുകൾ, കാഷ്ഠം, മരങ്ങളിലെ നഖപ്പാടുകൾ തുടങ്ങിയവ ശേഖരിക്കുന്നതാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നത്. ഇതിനായി എം സ്ട്രെപിസ് എന്ന പ്രത്യേക മൊബൈൽ ആപ്പാണ് ഉപയോഗിക്കുന്നത്. കൂടാതെ ഉപഗ്രഹചിത്രങ്ങൾ വഴി വനമേഖലയുടെ ഘടനയും മനുഷ്യന്റെ ഇടപെടലുകളും വിലയിരുത്തുന്നു.
കാമറ സ്ഥാപിക്കൽ
കാമറ സ്ഥാപിക്കലാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. സർവേയുടെ ഭാഗമായി വനമേഖലയെ രണ്ടു ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ചെറിയ ഗ്രിഡുകളായി തിരിക്കും. കടുവകളുടെ സഞ്ചാരപഥം കൃത്യമായി തിരിച്ചറിഞ്ഞശേഷം ഓരോ ഗ്രിഡിലും കുറഞ്ഞത് ഒരു ജോഡി കാമറകൾ സ്ഥാപിക്കും. ഒരു കിലോമീറ്റർ അകലത്തിലാണ് ഇവ സ്ഥാപിക്കുന്നത്. 25 മുതൽ 45 ദിവസം വരെ ഈ കാമറകൾ വനത്തിൽ സജീവമായിരിക്കും.
കടുവകളുടെ ശരീരത്തിലെ വരകൾ മനുഷ്യന്റെ വിരലടയാളംപോലെ ഓരോന്നിനും വ്യത്യസ്തമാണ്. ഇവ കൃത്യമായി തിരിച്ചറിയാൻ കടുവകളുടെ ഇരുവശങ്ങളിലെയും ചിത്രങ്ങൾ ആവശ്യമാണ്. ഇതിനായി ഉദ്യോഗസ്ഥർ ചില മാനദണ്ഡങ്ങൾ പാലിക്കാറുണ്ട്. വ്യക്തമായ ചിത്രം ലഭിക്കുന്നതിനായി കാമറകൾ എപ്പോഴും കടുവകളുടെ മുട്ടുയരത്തിലാണ് ഘടിപ്പിക്കുന്നത്.
ഫ്ളാഷുകളുടെ പ്രതിഫലനം ഒഴിവാക്കാനും ചിത്രങ്ങൾ മങ്ങുന്നത് തടയാനും കാമറകൾ നേർക്കുനേർ വയ്ക്കാതെ നേരിയ കോണുകൾ (ആംഗിൾ) ചെരിച്ചാണു സ്ഥാപിക്കുന്നത്. കടുവകൾ കാമറ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിലൂടെ കടന്നുപോകുമ്പോൾ 15 മുതൽ 30 സെക്കൻഡുകളുടെ ഇടവേളകളിൽ ഒന്നിലധികം വ്യക്തമായ ചിത്രങ്ങൾ ലഭിക്കത്തക്ക രീതിയിലാണ് ഇവ ക്രമീകരിക്കുന്നത്.
വന്യജീവികൾ തമ്മിൽ സംഘർഷമുണ്ടായാൽ ദിവസേന ചിത്രങ്ങൾ പരിശോധിക്കാറുണ്ട്. എന്നാൽ സാധാരണ കണക്കെടുപ്പുവേളകളിൽ 15 മുതൽ 30 ദിവസങ്ങൾക്കുള്ളിലാണ് കാമറകളുടെ മെമ്മറി കാർഡുകൾ ശേഖരിക്കുന്നത്.
അപഗ്രഥനം
മൂന്നാം ഘട്ടത്തിൽ, ശേഖരിക്കുന്ന ചിത്രങ്ങളും കടുവകളുടെ അവശിഷ്ടങ്ങളും സംസ്ഥാനങ്ങളിലെ വനം വകുപ്പ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർക്കു കൈമാറും. ലഭ്യമാകുന്ന ചിത്രങ്ങൾ ആധുനിക സോഫ്റ്റ്വേറുകൾ ഉപയോഗിച്ച് വിശകലനം നടത്തി ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ ശേഖരത്തിലേക്ക് മാറ്റും. കൂടാതെ കടുവകളുടെ അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി ഇവയുടെ എണ്ണം കൃത്യമായി തരംതിരിക്കും. ഓരോ നാലു വർഷം കൂടുമ്പോഴും രാജ്യത്തെ കടുവകളുടെ കൃത്യമായ കണക്കെടുപ്പ് പൂർത്തീകരിക്കുന്നത് ഇത്തരത്തിലാണ്.