പറ്റ്ന: ബിഹാറിലെ അർവാൾ ജില്ലയിലെ സ്കൂളുകളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി. 75- ഓളം സർക്കാർ സ്കൂളുകളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം മോശമായതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും പ്ലേറ്റുകൾ വലിച്ചെറിയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിദ്യാർഥികൾക്ക് വിളമ്പിയ സോയാബീൻ കറിയിലും ചോറിലുമാണ് പുഴുക്കളെ കണ്ടെത്തിയത്. റോയൽ മാനവ് മിത്രാ സേവ സമിതി എന്ന ഏജൻസിയാണ് അർവാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്.
ഭക്ഷണത്തിൽ പുഴുക്കളെ കണ്ടയുടൻ വിദ്യാർഥികൾ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികൾ ഭക്ഷണം കഴിക്കാൻ തയാറാകാതെ പ്രതിഷേധിച്ചു. സംഭവത്തിൽ ഉടൻ അന്വേഷണത്തിന് ഉത്തരവിട്ടു.
അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഏജൻസിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അർവാൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അസ്ഗർ ഹുസൈൻ വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.