മുംബൈ: ദേശീയ ഗുസ്തി താരവും മഹാരാഷ്ട്ര സ്വദേശിനിയുമായ അശ്വിനി മനോഹർ പോൾ കുഞ്ഞുങ്ങളുമായി ജീവനൊടുക്കി. നൽദുർഗ് കോട്ടയിലെ നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മൂന്ന് മക്കൾക്കൊപ്പം അശ്വിനി ചാടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അശ്വിനിയും രണ്ട് മക്കളും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മൂന്ന് മക്കളുമായി കോട്ടയിലെത്തിയ അശ്വിനി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. അപകടത്തിൽ അഞ്ച് വയസുകാരനായ മകൻ അജിങ്ക്യ, ഇരട്ടക്കുട്ടികളിൽ ഒരാളായ രണ്ടര വയസുകാരി ക്രാന്തി എന്നിവരാണ് അമ്മയോടൊപ്പം മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ വീര എന്ന കുട്ടി ചികിത്സയിലാണ്. ഭർതൃവീട്ടിൽ നിന്നുള്ള കടുത്ത മാനസിക-ശാരീരിക പീഡനമാണ് മകൾ ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്ന് അശ്വിനിയുടെ പിതാവ് ആരോപിച്ചു.
കായികരംഗത്ത് വലിയ നേട്ടങ്ങൾ കൊയ്ത അശ്വിനി മഹാരാഷ്ട്രയിലെ പെൺപുലി' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ദേശീയ തലത്തിൽ ഗുസ്തി മത്സരങ്ങളിൽ അഞ്ച് സ്വർണവും ആറ് വെള്ളിയും നേടിയ താരമാണ്.