ആറടി പൊക്കം, കടഞ്ഞെടുത്തതു പോലുള്ള ശരീരം, ഉരുക്കുമുഷ്ടി, അസാധാരണമായ മെയ്വഴക്കം, പ്രതിയോഗിയുടെ ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന മൂര്‍ച്ചയുള്ള നോട്ടം... മണല്‍ പ്രദേശത്തെ കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ഗോദയില്‍ കൊടുങ്കാറ്റുപോലെ എതിരാളിയെ നേരിടുകയാണ് മണക്കാട് നാരായണപിള്ള. കൊമ്പനെപ്പോലെ പൊരുതിനിന്ന പ്രതിയോഗിയെ നിമിഷങ്ങള്‍ക്കുള്ളില്‍ മലര്‍ത്തിയടിക്കുമ്പോള്‍ തടിച്ചുകൂടിയ ജനം ആര്‍ത്തുവിളിക്കുന്നു, കരഘോഷം മുഴക്കുന്നു, ഗോദയിലേക്ക് ഹര്‍ഷാരവത്തോടെ ഇരച്ചുകയറുന്നു... നാല്പതുകളിലും അമ്പതുകളിലും അറുപതുകളുടെ തുടക്കത്തിലും കേരളം സാക്ഷ്യംവഹിച്ച ഗാട്ടാ ഗുസ്തി മത്സരക്കാഴ്ചയാണിത്!
സിനിമയിലെ സൂപ്പര്‍ താരങ്ങളോട് അല്ലെങ്കില്‍ ക്രിക്കറ്റ്, ഫുട്ബോൾ താരങ്ങളോട് ഇപ്പോൾ ജനങ്ങൾക്കുള്ള ആരാധന എത്രയെന്നു പറയേണ്ടതില്ലല്ലോ. അതുപോലെയോ അതിലധികമോ ആയിരുന്നു ഒരുകാലത്ത് ഗുസ്തിയോടും ഗുസ്തിക്കാരോടും ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന ആരാധന.
കേരളത്തിലും ഗുസ്തി ഒരു വലിയ ലഹരിയായി പടര്‍ന്നിരുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ ഗാട്ടാ ഗുസ്തി ഇതിഹാസം ഗാമയെ പോലെ (ഗുലാം മുഹമ്മദ് ബക്ഷ്) ഗോദയില്‍ അജയ്യനായിനിന്ന കരുത്തനായ നാരായണ പിള്ളയെ ജനം "കേരള ഗാമ' എന്ന് ആദരവോടെ വിളിച്ചതും. ഇന്ത്യയിലെ ഗുസ്തി താരങ്ങളായ ഗുലാം ഖാദര്‍, ഇമാം ബക്ഷ്, ആഷിഖ് ഹുസൈന് തുടങ്ങിയവര്‍ക്കൊപ്പം മണക്കാട് നാരായണപിള്ള ജ്വലിച്ചുനിന്നിരുന്ന ഒരു കാലമായിരുന്നു അത്.
തോൽവിയറിയാതെ
ഗോദയില്‍ ഒരിക്കലും തോല്‍വി അറിയാത്ത നാരായണപിള്ള മലര്‍ത്തിയടിച്ചത് ഇന്ത്യന്‍ ഗോദകളെ തന്നെ വിറപ്പിച്ച എത്രയോ മല്ലന്മാരെയായിരുന്നു. അവരില്‍ ഇലക്ട്രിക് മൈതീന്‍കുഞ്ഞും മദ്രാസ് സിംഹം ശൗരി മുത്തുവും നത്ത റൈഫിളും മൈസൂറുകാരന് ചോട്ട തിമയ്യയും പഞ്ചാബ് ഹുസൈനും ഉള്‍പ്പെടെ നിരവധി പ്രമുഖരുണ്ട്. അതിവേഗം ചലിച്ച്, വൈദ്യുതാഘാതമെന്നപോലെ നൊടിയിടകൊണ്ട് എതിരാളിയെ മലര്‍ത്തിയടിക്കുന്ന ഫയല്‍വാനായിരുന്നു മൈതീന്‍കുഞ്ഞ്. കരുനാഗപ്പള്ളിക്കാരന്‍ മൈതീന്‍കുഞ്ഞിനെ ഗോദയിലിറക്കി, മണക്കാട് നാരായണപിള്ളയെ തോല്പിക്കണമെന്ന് ഒരിക്കൽ ചില പ്രമാണിമാര്‍ ആഗ്രഹിച്ചു. അങ്ങനെ ആ മത്സരത്തിനു ഗോദയൊരുങ്ങി.
കന്റോണ്‍മെന്റ് മൈതാനത്തായിരുന്നു മണക്കാട് നാരായണപിള്ളയും ഇലക്ട്രിക് മൈതീന്കുഞ്ഞുമായുള്ള മത്സരം. മൈതാനത്തിന്റെ നടുവില്‍ ചെമ്മണ്ണുനിറച്ച ഗോദയിലേക്ക് ഉഗ്രന്‍ മുരള്‍ച്ചയോടെ മൈതീന്‍കുഞ്ഞ് കയറുകയും മസില്‍പിടിച്ച് ദേഹത്ത് മണ്ണ് വാരിയിട്ട് ചുറ്റും മുരണ്ടുകൊണ്ട് ഓടുകയും ചെയ്തു. (മുതിര്‍ന്ന പത്രപ്രവര്ത്തകന് എസ്. ജയചന്ദ്രന് നായരുടെ "എന്റെ പ്രദക്ഷിണവഴികള്‍' എന്ന പുസ്തകത്തില്‍ ഈ ഗുസ്തി മത്സരത്തിന്റെ തത്സമയവിവരണം രേഖപ്പെടുത്തിയിട്ടുണ്ട്).
ഐജി ആയിരുന്ന ചന്ദ്രശേഖരന് നായരായിരുന്നു റഫറി. നിമിഷങ്ങള്‍കൊണ്ട് ഇലക്ട്രിക് മൈതീനെ നാരായണപിള്ള മലര്‍ത്തിയടിച്ചു. ഗുസ്തിരംഗത്ത് ഒരു പുതിയ ചരിത്രം പിറക്കുകയായിരുന്നു അന്ന്.
കലാപ്രേമി പത്രാധിപർ കലാപ്രേമി ബഷീര്‍ പറയുന്നു:
"സര് സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലത്ത് തിരു-കൊച്ചിയില്‍ പോലീസ് ഐജി ആയിരന്നു ജി. എസ്. കരീം. അദ്ദേഹം പോലീസുകാര്‍ക്കുവേണ്ടി ഗുസ്തി വിഭാഗം തുടങ്ങിയിരുന്നു. അക്കാലത്ത് അവിടുത്തെ ഗുസ്തി പരിശീലകനായിരുന്നു എന്റെ വാപ്പയും ഫയൽവാനുമായ എ. എസ്. ഹമീദ് (കലാപ്രേമി പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപർ). തിരുവനന്തപുരത്തെ ഫോര്‍ട്ട് ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഞാന്‍ വാപ്പയ്ക്കൊപ്പം പോയി നാരായണപിള്ള ഫയല്‍വാന്റെ ഗുസ്തി കണ്ടിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനത്തായിരുന്നു മത്സരം. എതിരാളികളെ മലര്‍ത്തിയടിക്കുന്ന നാരായണപിള്ള ഫയല്‍വാന്റെ കാലമായിരുന്നു അത്.
ഗോദയില്‍ നില്ക്കുന്ന നാരായണപിള്ള ഫയല്‍വാന്റെ രൂപം ഇന്നും മുന്നിലുണ്ട്. ആറ്, ആറരയടി പൊക്കം, നല്ല തടിച്ച ശരീരം, മുഖത്ത് എപ്പോഴും ഗൗരവഭാവമാണ്. അക്കാലത്ത് പഞ്ചാബ് ഹുസൈന് എന്ന ഫയല്‍വാനെ നാരായണപിള്ള മലര്‍ത്തിയടിച്ചിരുന്നു. എതിരാളിയെ മലര്‍ത്തിയടിച്ച ശേഷം പുറത്തുകയറിയിരിക്കുന്ന രീതിയാണ് അന്നുള്ളത്. റഫറി മൂന്നു തവണ വിസിലൂതും. നാരായണപിള്ള മലര്‍ത്തിയടിക്കുന്ന എതിരാളിക്ക് എഴുന്നേല്ക്കുക അത്ര എളുപ്പമല്ല. മൂന്നാം തവണയും വിസിലൂതിക്കഴിയുമ്പോള് നാരായണപിള്ള ഫയല്വാന് കൈയുയര്‍ത്തി കാണിക്കും. ജനം അത്യുച്ചത്തില്‍ ജയ് വിളിക്കും...'
ഒരു ഫയല്‍വാന്റെ ജനനം
തിരുവനന്തപുരം നഗരത്തില്‍ മണക്കാട് ഇടവിളാകത്ത് വീട്ടില്‍ കുമാരപിള്ളയുടെയും നാരായണി അമ്മയുടെയും മകനായി 1912 ഫെബ്രുവരിയിലാണ് നാരായണപിള്ളയുടെ ജനനം. അക്കാലത്ത് മണല്‍ക്കാടായിരുന്നു നാരായണപിള്ളയുടെ ജന്മപ്രദേശം (മണല്‍ക്കാട് ചുരുക്കിയാണ് ഇന്നത്തെ മണക്കാട് എന്ന പേര്). കേരളത്തില്‍ ഗാട്ടാ ഗുസ്തിയുടെ അലയൊലികള്‍ നിറഞ്ഞ കാലം. മണക്കാടും അന്ന് നിരവധി ഗോദകളുണ്ടായിരുന്നു. ഗുസ്തിയോടുള്ള നാരായണപിള്ളയുടെ ഹരവും കുട്ടിക്കാലം മുതല്‍തന്നെ തുടങ്ങുന്നു. കോട്ടയ്ക്കകത്ത് നവനീതം കൃഷ്ണയ്യര്‍ നടത്തിയിരുന്ന ഗോദയില്‍ നാരായണപിള്ള ഗുസ്തി പരിശീലനം ആരംഭിച്ചു.
1945 കാലം, ആദ്യ ഗുസ്തി മത്സരം
ഇന്നു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് നില്ക്കുന്ന പ്രദേശം അന്നൊരു ഒഴിഞ്ഞ മൈതാനമായിരുന്നു. അവിടെ മധുരയില്‍ നിന്നെത്തിയ പെരിയാപിള്ള ഫയല്‍വാനെ നിമിഷങ്ങള്‍കൊണ്ട് മലര്‍ത്തിയടിച്ച് ഗാട്ടാ ഗുസ്തി ജൈത്രയാത്രയ്ക്ക് നാരായണപിള്ള തുടക്കം കുറിച്ചു. പിന്നീടങ്ങോട്ട് ഫയല്‍വാന്റെ ദിവസങ്ങളായിരുന്നു. ആ യാത്രയില്‍ പഞ്ചാബ്, മധുര, കോലാപ്പൂര്‍, മദ്രാസ്, കരുനാഗപ്പള്ളി, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലെ കരുത്തുറ്റ ഫയല്വാന്മാരോടെല്ലാം എതിരിട്ട് ജയിച്ചു. പങ്കെടുത്ത എഴുപതോളം മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയപ്പെട്ടില്ല എന്നതും നാരായണപിള്ള ഫയല്‍വാന്റെ വലിയ മികവാണ്.
"ഒരിടത്തൊരു ഫയല്വാന്'
കാളവണ്ടിയില്‍ കവല തോറും ഗുസ്തിമത്സരത്തിന്റെ നോട്ടീസ് വിതറി ഗോദയിലേക്ക് ആളെക്കൂട്ടിയിരുന്ന കാലം. നാട്ടിലെ വലിയ പ്രമാണിമാര്‍ വീട്ടില്‍ ഒരു ഫയല്‍വാനെ ഊട്ടി വളര്‍ത്തി ഗുസ്തിക്കാരനാക്കി ഗോദയിലിറക്കി തങ്ങളുടെ അന്തസ് ഉയര്‍ത്തിയിരുന്ന ഒരുകാലവും കേരളത്തിലുണ്ടായിരുന്നു. ചേകവന്മാരെ കളത്തിലിറക്കി പടവെട്ടിച്ച് പരസ്പരമുള്ള പക തീര്‍ക്കുന്ന നാട്ടുരാജാക്കന്മാരെ പോലെ പ്രമാണിമാര്‍ സ്വന്തം ഫയല്‍വാന്റെ പേശീബലത്തില്‍ അഭിമാനിച്ചിരുന്നു. പ്രശസ്ത സംവിധായകന് പി. പദ്മരാജന്റെ ഒരിടത്തൊരു ഫയല്വാന് എന്ന സിനിമ ഓര്‍മിക്കുക.
പദ്മരാജന് ആ ചിത്രം ഒരുക്കുന്ന സമയത്ത് മണക്കാട്ട് നാരായണപിള്ള ഫയല്‍വാന്റെ വീട്ടില്‍ എത്തിയിരുന്നു. രണ്ടാഴ്ചക്കാലം രാവിലെ മുതല്‍ ഉച്ചവരെ ഫയല്‍വാന്റെ ഒപ്പം ചെലവിട്ടാണ് ഗാട്ടാ ഗുസ്തി ലോകത്തെക്കുറിച്ച് അദ്ദേഹം മനസിലാക്കിയത്. "ഒരിടത്തൊരു ഫയല്‍വാനി'ലെ ഫയല്‍വാനെ (കൊല്ലം റഷീദ് അവതരിപ്പിച്ച കഥാപാത്രം) സൃഷ്ടിക്കുന്നതിനു നാരായണപിള്ള പറഞ്ഞുകൊടുത്ത അനുഭവങ്ങളും പദ്മരാജനു സഹായമായിട്ടുണ്ട്.
ആത്മനിയന്ത്രണത്തിന്റെ ആള്‍രൂപം
ചുട്ടുപഴുത്ത മണ്ണില്‍, തീവെയിലില് നിന്നുകൊണ്ടുള്ള ഗുസ്തി മത്സരം കഠിനമാണ്. ചൂടും പൊടിയും ശരീരത്തിനേല്‍ക്കുന്ന ക്ഷതങ്ങളും നിസാരമല്ല. എന്നാല്‍ കര്‍ക്കശമായ ചിട്ടകളും ആത്മനിയന്ത്രണവും മണക്കാട് നാരായണപിള്ള പാലിച്ചിരുന്നു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. മാംസഭക്ഷണം പോലും കഴിച്ചിരുന്നില്ല. ഈ ജീവിത വ്രതവും നാരായണപിള്ള ഫയല്‍വാന്റെ വിജയത്തിന് ആധാരമായി.
കുടുംബം
ഗുസ്തിയുടെ ലോകത്തുനിന്ന് വിരമിച്ച് ഏറെക്കഴിഞ്ഞാണ് നാരായണപിള്ള വിവാഹം കഴിച്ചത്- നാല്പത്തഞ്ചാം വയസ്സില്‍. ഭാര്യ കമലാദേവിയും നാലുമക്കളുമടങ്ങുന്ന സന്തോഷകരമായ കുടുംബജീവിതം. മൂത്തമകള്‍ രമണി വീട്ടമ്മയാണ്. രണ്ടാമത്തെ മകന് അശോക് കുമാര്‍ മണക്കാട്ട് അഞ്ജലി ബേക്കറി നടത്തുന്നു. മൂന്നാമത്തെ മകന് രാജഗോപാലും ബിസിനസുകാരനാണ്. ഇളയ മകനാണ് പിന്നണി ഗായകനായ മണക്കാട് ഗോപന്.
ഫയല്‍വാന്റെ ചായക്കട
ബാംഗ്ലൂരില്‍വച്ച് ഭീമ റാവു ഫയല്‍വാനു കൈകൊടുത്തിരുന്ന സമയത്താണ് നാരായണപിള്ളയുടെ മൂത്ത സഹോദരന് ഗോപാലപിള്ളയുടെ മരണവിവരമെത്തുന്നത്. അക്കാലത്ത് ഗാട്ടാ ഗുസ്തിക്കു കൈകൊടുക്കുമ്പോള്‍ ആ നാടുമുഴുവന്‍ വരാന്‍ പോകുന്ന ഗുസ്തി കാത്തിരിക്കും. ജ്യേഷ്ഠന്റെ മരണവാര്‍ത്തയറിഞ്ഞ് മത്സരം ഉപേക്ഷിച്ച് നാട്ടിലെത്തിയ നാരായണപിള്ളയെ പിന്നീട് വീട്ടുകാരും സുഹൃത്തുക്കളും ഗുസ്തി ലോകത്തേക്കു പോകാന്‍ അനുവദിച്ചില്ല.
നാരായണപിള്ളയ്ക്കുകൂടി പങ്കുണ്ടായിരുന്ന ചായക്കട നടത്തിവരികയായിരുന്നു ജ്യേഷ്ഠന്. "നാരായണ അണ്ണന് ഇനി ചായക്കട നടത്തി മുഴുവന്‍ സമയവും കുടുംബത്തെ നോക്കണം' എന്ന ബന്ധുക്കളുടെ സ്നേഹ നിര്‍ബന്ധത്തിനു മുന്നില്‍ അദ്ദേഹം കീഴടങ്ങുകയായിരുന്നു. 1950ല്‍ ഫയല്‍വാന്റെ കട എന്ന ചായക്കടയുടെ ചുമതലയേറ്റു. കേരള ഗാമയുടെ രണ്ടാം ജന്മമായിരുന്നു അത്. ഗുസ്തിയോടുള്ള അതേ അര്‍പ്പണം ചായക്കട നടത്തിപ്പിലും നാരായണപിള്ള പ്രകടിപ്പിച്ചു.
പരിശീലകനായും
ഗാട്ടാ ഗുസ്തിയില്‍ സജീവമായിരുന്ന കാലത്ത് മണക്കാടുള്ള സ്വന്തം ഗോദയില്‍ നിരവധി ശിഷ്യന്മാരെ അഭ്യസിപ്പിച്ചിരുന്നു. ഗുസ്തിയിൽനിന്നു വിരമിച്ചശേഷവും കുറച്ചുകാലം പരിശീലനം നൽകി. മുന്‍ ഡിവൈഎസ്പിമാരായ രവീന്ദ്രന് നായര്‍, മുകുന്ദന്, മാര്‍ഷ്യല്‍ ആര്‍ട്സ് ബാലചന്ദ്രന്, കണ്ണൂര്‍ സ്വദേശി ജയസേനന് ഉള്‍പ്പെടെ നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. "ഒരിടത്തൊരു ഫയല്‍വാനി'ലെ കൊല്ലം റഷീദും നാരായണപിള്ളയുടെ ശിഷ്യനാണ്. അറുപതുകളില്‍ ഫ്രീ സ്റ്റൈല്‍ റസ്ലിംഗ് ഗോദകള്‍ കൈയടക്കിയതോടെ ഗാട്ടാ ഗുസ്തിയുടെ പ്രാമാണ്യം കുറഞ്ഞു.
ഓർമകളിൽ
ഇന്ത്യയിലെ ഗുസ്തി രാജാക്കന്മാരിലൊരാള് എന്ന ഭാവമോ പരിവേഷമോ ഒരുകാലത്തും കേരളഗാമ നാരായണപിള്ളയ്ക്ക് ഉണ്ടായിരുന്നില്ല. എല്ലാ തിരക്കുകളില്‍നിന്നും "ജയ്' വിളികളില്‍നിന്നും അകന്നുമാറി ജീവിച്ച നാരായണപിള്ള 1988 മാര്‍ച്ച് നാലിനാണ് ജീവിതഗോദയില്നിന്നു വിടപറഞ്ഞത്.
നാരായണപിള്ളയ്ക്ക് ഉചിതമായ ഒരു സ്മാരകം ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. മണക്കാട് പോസ്റ്റോഫീസ് ജംഗ്ഷന് മുതല്‍ തൈക്കാപള്ളി ജംഗ്ഷന് വരെയുള്ള റോഡിന് "കേരളഗാമ മണക്കാട് നാരായണപിള്ള റോഡ്' എന്ന് നഗരസഭ നാമകരണം ചെയ്തിട്ടുണ്ട്. തലമുറകളുടെ ഹൃദയഗോദയില് ഇന്നും തോല്‍വിയറിയാത്ത നാരായണപിള്ള ഫയല്വാനുണ്ട്. തലയുയര്‍ത്തിപ്പിടിച്ച്, കരുത്തനായി...
ഉണർവായി മിന്നൽ ജോർജ്
ഗാട്ടാ ഗുസ്തിയുടെ അവസാനത്തെ ജീവിക്കുന്ന ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന ഗുസ്തി താരവും പരിശീലകനുമായ മിന്നല്‍ ജോര്‍ജ് സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷന്റെ സ്ഥാപകന്‍കൂടിയാണ്. നിക്കല്‍ ജമാല്‍ എന്ന അതികായന്റെ ശിഷ്യനായ മിന്നല്‍ ജോര്‍ജ് എല്ലാ വര്‍ഷവും കൊച്ചിയില്‍ സംസ്ഥാന ഗാട്ടാ ഗുസ്തി മത്സരം നടത്തിവരുന്നു. ഗാട്ടാ ഗുസ്തി അസോസിയേഷനും മിന്നല്‍ ജോര്‍ജിന്റെ ജിംനേഷ്യമായ കൊച്ചിന് ഗ്രാപ്ലേഴ്സുമാണ് സംഘാടകര്‍. ഗാട്ടാ ഗുസ്തിയിലും ഫ്രീ സ്റ്റൈല്‍ റസ്ലിംഗിലും പരിശീലനം നല്‍കിവരുന്ന മിന്നല്‍ ജോര്‍ജ് നാരായണപിള്ള ഫയല്‍വാനെ മാനസഗുരുവായി കാണുന്നു.
പ്രമുഖനായൊരു ആരാധകൻ!
1988ലാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കിയിരുന്ന രാജശ്രീ ഓര്‍ക്കസ്ട്രയുടെ ബി ട്രൂപ്പ് എന്ന ഗാനമേള ട്രൂപ്പില്‍ തമിഴ്-ഹിന്ദി ഗാനങ്ങള്‍ പാടാനായി നാരായണപിള്ള ഫയൽവാന്റെ മകനും പിന്നണി ഗായകനുമായ മണക്കാട് ഗോപന് എത്തുന്നത്. ഗോപന്റെ വാക്കുകൾ: ""മാസ്റ്റര്‍ അന്ന് താമസിച്ചിരുന്ന കരമനയിലെ വാടകവീട്ടില്‍ കോളിംഗ് ബെൽ അമർത്തി കാത്തുനിൽക്കുമ്പോൾ മാസ്റ്റർ തന്നെയാണ് വാതിൽതുറന്നത്. "എന്താ' എന്ന് അലസമട്ടിൽ മാസ്റ്റർ ചോദിച്ചു.
ട്രൂപ്പിൽ ചേരാൻവന്ന ഗായകനാണെന്ന് സ്വയം പരിചയപ്പെടുത്തി. മാസ്റ്റർ അന്ന് തിരക്കിലാണെന്നും അടുത്തദിവസം വന്നാൽമതിയെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. അടുത്ത ദിവസം ചെന്നപ്പോഴും മാസ്റ്ററുടെ പതിവുശൈലിയിൽ തന്നെയായിരുന്നു സ്വീകരണം. മുറിയിൽനിന്നു ഹാർമോണിയം എടുത്തുകൊണ്ടുവന്നു, മാസ്റ്റർ പാട്ട് പഠിപ്പിക്കുകയും കമ്പോസ് ചെയ്യുകയും ചെയ്യുന്ന മുറിയിൽ വയ്ക്കാൻ എന്നോടു പറഞ്ഞു. നിലത്തു വിരിച്ചിട്ട പായയിൽ ഞാൻ ഇരുന്നു. മുന്നിൽ ഹാർമോണിയവുമായി മാസ്റ്ററും.
"ഏത് ശ്രുതിയിലാണ് നീ പാടുന്നത് 'എന്നായി മാസ്റ്റർ. ഒന്നു... രണ്ട് എന്നിങ്ങനെ ഞാൻ പറഞ്ഞൊപ്പിച്ചു. ഇളയരാജയുടെയും എസ്പിബിയുടെയും പാട്ടുകൾ ഞാൻ പാടി.
"ശ്രുതിയും താളവുമുണ്ട്. ഗാനമേള വരട്ടെ. അപ്പോള്‍ വിളിക്കാം' എന്ന് സ്വതസിദ്ധമായ രീതിയില്‍ മാസ്റ്റർ പറയുകയും ചെയ്തു. സംസാരത്തിനിടയിൽ മാസ്റ്റർ എന്നോട് "മണക്കാട് എവിടെയാണ് നീ താമസിക്കുന്നത്' എന്ന് ചോദിച്ചു. അപ്പോഴാണ് ഞാൻ അച്ഛന്റെ കാര്യം സൂചിപ്പിച്ചത്. അച്ഛന് അന്നു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയമാണ്. അച്ഛന് ഫയല്വാന് ആണെന്നും പേര് നാരായണപിള്ള എന്നാണെന്നും ഞാന്‍ പറഞ്ഞതും മാസ്റ്ററിന്റെ മുഖം പൊടുന്നനെ തെളിഞ്ഞു. അതു വരെയുണ്ടായിരുന്ന ഗൗരവം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി.
"നീ ഫയല്‍വാന്റെ മോനാണോ? ' -മുഖത്ത് തെളിഞ്ഞ ആഹ്ലാദത്തോടെ, പുഞ്ചിരിയോടെ മാസ്റ്റര്‍ ചോദിച്ചു. എന്നിട്ട് മാസ്റ്റര്‍ പറഞ്ഞത് അദ്ദേഹം പണ്ട് പരവൂരില്‍ ഫയല്‍വാന്റെ ഗുസ്തി മത്സരങ്ങള്‍ കണ്ട കഥകളാണ്. "നിനക്കറിയാമോ, ടിക്കെറ്റെടുക്കാന്‍ കാശില്ലാത്തതുകൊണ്ട് മരത്തിനു മുകളില്‍ കയറിയിരുന്ന് ഞാന്‍ നാരായണപിള്ള ഫയല്‍വാന്റെ ഗാട്ടാ ഗുസ്തിമത്സരം കണ്ടിട്ടുണ്ട്.'പിന്നീട് മാസ്റ്ററിന്റെ ട്രൂപ്പില്‍ പാടിയപ്പോഴും അത് കഴിഞ്ഞും വലിയ വാത്സല്യമായിരുന്നു എന്നോട്.''
Tags : wellknown wrestler sunday deepika