വിമാനത്തിൽ പോകുമ്പോൾ നൂറു മില്ലി ലിറ്ററിൽ കൂടുതൽ വെള്ളം ബാഗിൽ വയ്ക്കാൻ അനുവദിക്കില്ലെന്ന ചട്ടം ഇനി പാലിക്കേണ്ടതില്ലെന്ന് യുകെ, അയർലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങൾ തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയാണ്.
യുകെയിൽ ലണ്ടനിലെ ഹീത്രോ, ഗാറ്റ്വിക് വിമാനത്താവളങ്ങളിലും ബർമിംഗ്ഹാം, എഡിൻബറോ, ബ്രിസ്റ്റോൾ എയർപോർട്ടുകളിലും, അയർലൻഡിലെ ഡബ്ളിൻ വിമാനത്താവളത്തിലും പോളണ്ടിലെ ക്രാക്കോവ് എയർപോർട്ടിലുംനിന്ന് ഇനി വിമാനം കയറുമ്പോൾ ബാഗിൽ രണ്ടു ലിറ്റർ വെള്ളക്കുപ്പി വച്ചാലും കുഴപ്പമില്ലെന്ന് സുരക്ഷാ നിയമം ഉദാരമാക്കിയതിനു കാരണം ലഗേജ് സ്കാൻ ചെയ്യുന്നതിന് പഴയ മട്ടിലുള്ള എക്സ്റേ മെഷീനു പകരം ആധുനിക സിടി (കംപ്യൂട്ടറൈസ്ഡ് ടൊമോഗ്രഫി) സ്കാനറുകൾ ഉപയോഗിച്ചു തുടങ്ങിയതാണ്.
സിടി സ്കാനറുകളിൽ നിന്ന് കുപ്പിയിലെ വെള്ളത്തിന്റെ ബഹുവർണത്തിലുള്ള ത്രിതല ചിത്രം ലഭിക്കുന്നതിനാൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്നതിനാലാണ്, രണ്ടു ലിറ്റർ വരെ ദ്രാവകം കൈയിൽ കരുതാൻ അനുവദിക്കുന്നത്. യൂറോപ്പിലെ ഏഴു വിമാനത്താവളങ്ങളിലെപ്പോലെ ക്രമേണ ലോകമെങ്ങും അയവു വരുത്തുമെന്ന് പ്രതീക്ഷിക്കാവുന്ന ദ്രാവക-അളവു ചട്ടം ആദ്യം നിലവിൽ വരുന്നത് ഇരുപതു കൊല്ലം മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാൽ, 2006 ഓഗസ്റ്റിൽ.
ലണ്ടനിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ സ്ഫോടനം നടത്താൻ കിഴക്കൻ ലണ്ടനിൽ താമസിച്ചിരുന്ന അബ്ദുല്ല അഹമ്മദ് അലി, അസദ് സർവാർ, തൻവീർ ഹുസൈൻ, ഉമർ ഇസ്ലാം, ഇബ്രാഹിം സാവന്ത്, അറഫാത്ത് ഖാൻ, വഹീദ് സമാൻ എന്നിവരുടെ നേതൃത്വത്തിൽ 2006ൽ നടന്ന ഒരു ഗൂഢാലോചനയാണ് സംഭവങ്ങളുടെ തുടക്കം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും പോകുന്ന ഏഴു വിമാനങ്ങളിൽ ശീതളപാനീയ കുപ്പികളിലാക്കിയ സ്ഫോടക സഹായ ദ്രാവകങ്ങളുമായി കയറാനായിരുന്നു സംഘത്തിന്റെ പദ്ധതി.
കൂട്ടി യോജിപ്പിക്കുമ്പോൾ പൊട്ടിത്തെറിയുണ്ടാകുന്ന ദ്രാവകങ്ങൾ വെവ്വേറെ കുപ്പികളിൽനിന്ന് പകർന്നൊഴിച്ച് സ്ഫോടനം നടത്താമെന്ന ബുദ്ധി സംഘത്തിന്റെ നേതാവായ അബ്ദുല്ല അഹമ്മദ് അലിയുടേതായിരുന്നു. യാത്രക്കാരുടെ കൈയിലും ഹാൻഡ് ബഗേജിലുമുള്ള വെള്ളിക്കുപ്പികളിൽ ശരിക്കും എന്താണെന്നുള്ളത് കണ്ടെത്താൻ എക്സ്റേ മെഷീനുകൾക്കാവില്ല എന്ന് സംഘത്തിന് അറിയാമായിരുന്നു. എന്തായാലും, നേരത്തേ പറഞ്ഞ ഏഴുപേർ ഉൾപ്പെട്ട 24 അംഗ സംഘം വിമാനം കയറുംമുമ്പുതന്നെ യുകെ രഹസ്യപോലീസിന്റെ പിടിയിലായി.
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം കഴിഞ്ഞ് അഞ്ചുകൊല്ലമാകുമ്പോൾ നടന്ന ഈ ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തായതോടെ, ആദ്യം യുകെയിലും പിന്നെ ലോകമെങ്ങും യാത്രക്കാർ ദ്രാവകങ്ങളുമായി വിമാനങ്ങളിൽ കയറുന്നത് തടഞ്ഞുതുടങ്ങി. ഒപ്പം ലോകവ്യാപകമായ എതിർപ്പും ഉണ്ടായതോടെ, ഇക്കാര്യത്തിൽ ഒരു പൊതു ചട്ടം നടപ്പായി- ഓരോ യാത്രക്കാരനും പരമാവധി കൈയിൽ വയ്ക്കാവുന്നത് നൂറ് എംഎൽ (ദ്രാവകമോ ജെല്ലോ)- അതും സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിൽ മാത്രം.
രണ്ടു ദശാബ്ദമായി ലോകമെങ്ങുമുള്ള എല്ലാ വിമാനത്താവളങ്ങളും കൃത്യമായും ചിലപ്പോൾ ആവശ്യത്തിലേറെ കാർക്കശ്യത്തോടെയും പാലിച്ചു കൊണ്ടിരുന്ന നിയമം, ഇപ്പോൾ അതുണ്ടാകാൻ കാരണമായ രാജ്യത്തുതന്നെ ആദ്യം ഇല്ലാതെയാകുമ്പോൾ വ്യോമസുരക്ഷാ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന്റെ തുടക്കവുമാവുകയാണ്. യൂറോപ്പിലേപ്പോലെ ഇന്ത്യയും അമേരിക്കയുമൊക്കെയുൾപ്പെട്ട മറ്റ് രാജ്യങ്ങളിൽ ഇത് എന്നു നടപ്പാകുമെന്ന് ഇനിയും പറയാറായിട്ടില്ലെങ്കിലും.
ഇതിനായി ലഗേജ് സ്കാൻ ചെയ്യാൻ സാധാരണ എക്സ്റേ യന്ത്രങ്ങൾക്കു പകരം ആധുനികമായ സിടി സ്കാനറുകൾ വിമാനത്താവളത്തിൽ സ്ഥാപിക്കണമെന്നത് ഒന്നാമത്തെ കാര്യം. ഈ സ്കാനറുകൾ, ദ്രാവക സ്ഫോടക വസ്തുക്കൾ തിരിച്ചറിയാൻ കഴിയുന്നതാണെന്ന് അതാതു രാജ്യത്തെ സുരക്ഷ ഏജൻസികൾ വിമാനത്താവള അധികൃതർക്കുവേണ്ടി സക്ഷ്യപ്പെടുത്തണമെന്നത് രണ്ടാമത്തെ കാര്യം. അതാതു രാജ്യങ്ങളിൽ നിലവിലുള്ള സുരക്ഷാ ചട്ടങ്ങളിൽ രേഖാമൂലമായ മാറ്റം വരുത്താതെ, ഒരു രാജ്യത്തും ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നത് മറ്റൊന്ന്.
രണ്ടു ദശാബ്ദത്തോളം ലോകമെങ്ങും കോടിക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിച്ച ദ്രാവക നിയമത്തിനു കാരണക്കാരായ സംഘത്തിലെ, നേരത്തേ പേരു പറഞ്ഞ ഏഴു പേരെ മാത്രമാണ് ഇംഗ്ലണ്ടിലെ കോടതിക്ക് ശിക്ഷിക്കാനായത്. അവരിൽ അലി, സർവാർ, ഹുസൈൻ, ഇസ്ലാം എന്നിവർ 40 കൊല്ലത്തേക്കുള്ള ജീവപര്യന്തം ശിക്ഷനേടി ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുമ്പോൾ, സാവന്ത്, ഖാൻ, സമാൻ എന്നിവർക്കു കിട്ടിയത് 20 കൊല്ലത്തെ ജയിൽ ശിക്ഷയാണ്. ഇവർക്ക് 2030 മുതൽ പരോൾ കിട്ടിത്തുടങ്ങിയേക്കും. അറസ്റ്റിലായ 24 പേരിൽ ബാക്കിയുണ്ടായിരുന്ന 17 പേർ വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ കുറ്റവിമുക്തിനേടി ജയിൽമോചിതരായിരുന്നു.
Tags : water fear airport sunday deepika