അക്ഷരങ്ങൾ കൂട്ടിവായിച്ചുതുടങ്ങിയ കാലത്തെപ്പോഴെങ്കിലുമായിരിക്കണം യൂറോപ്പിൽ കാൻ എന്നൊരു നഗരമുണ്ടെന്നും, എല്ലാ വർഷവും ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയ്ക്ക് ആ നഗരം ആതിഥ്യമരുളുമെന്നുമൊക്കെ അറിയുന്നത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'സ്വം' കാൻ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയിലൂടെയാണ് ഇതെല്ലാം മനസിലാക്കിയതെന്നാണോർമ. പിന്നീടുള്ള വർഷങ്ങളിൽ പലപ്പോഴും വായനയുടെയും കാഴ്ചയുടെയും ഉള്ളടക്കങ്ങളിൽ ഈ നഗരവും, ചലച്ചിത്രമേളയുമൊക്കെ വന്നുപോകുന്നുണ്ടായിരുന്നു.
2013ൽ, സഹപാഠിയായ ഡോ. തോമസ് മത്തായി സംവിധാനംചെയ്ത ഹ്രസ്വചിത്രം കാൻ ചലച്ചിത്രമേളയുടെ ഭാഗമായ ഷോർട്ട് ഫിലിം കോർണറിൽ പ്രദർശിപ്പിച്ചപ്പോഴും, 2024ൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സംസാരിക്കപ്പെട്ടപ്പോഴുമൊക്കെ പ്രത്യേകിച്ചും. പക്ഷേ ഒരിക്കൽ അവിടം സന്ദർശിക്കുമെന്നോ, ചലച്ചിത്രമേളയുടെ ഭാഗമാകുമെന്നോ, അതിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ കാണുമെന്നോ എന്നതൊന്നും സിനിമയെക്കുറിച്ചു കണ്ടിട്ടുള്ള ഒരുപാട് സ്വപനങ്ങളിൽ ഒന്നിൽപ്പോലും ഇടം പിടിച്ചിരുന്നില്ല, ഏതാനും ദിവസങ്ങൾക്കുമുന്പുവരെ!
കാൻ ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് "മാർഷേ ദു ഫിലിം' അഥവാ 'ഫിലിം മാർക്കറ്റ്'. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിർമാണകമ്പനികളും വിതരണ,വില്പന ശൃംഖലയുടെ ഭാഗമായിട്ടുള്ളവരും മറ്റ് ചലച്ചിത്രമേളകളുടെ നടത്തിപ്പുകാരും ചലച്ചിത്രപ്രവർത്തകരും വിവിധ രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടെക്നോളജി കമ്പനികളുമൊക്കെ പങ്കെടുക്കുന്ന ഒരു സംവിധാനമാണ് ഈ ഫിലിം മാർക്കറ്റ്.
ചലച്ചിത്രമേളയിൽ സിനിമയുടെ കലാസാംസ്കാരികതലങ്ങൾ വിഷയമാകുകയും, ചർച്ച ചെയ്യപ്പെടുകയുമൊക്കെ ചെയ്യുമ്പോൾ ഫിലിം മാർക്കറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സിനിമയുടെ വാണിജ്യ/വികസന സാധ്യതകളെയും, നിർമാണപ്രക്രിയയെയുമാണ്. അതുകൊണ്ടുതന്നെ ഫെസ്റ്റിവൽ ദു കാൻ എന്ന കാൻ ചലച്ചിത്രമേളയും, മാർഷേ ദു ഫിലിം എന്ന ഫിലിം മാർക്കറ്റും ഒരുമിക്കുന്നതോടെ മേയ് മാസത്തിലെ ഈ രണ്ടാഴ്ചക്കാലം കാൻ ഒരു സമ്പൂർണ സിനിമാനഗരമായി മാറും.
ജോലി ചെയ്തുകൊണ്ടിരിക്കുന്ന "ന്യൂട്ടൺ സിനിമ' കാൻ ഫിലിം മാർക്കറ്റിന്റെ ഭാഗമാകാൻ തീരുമാനിക്കുന്നിടത്താണ്, തീർത്തും അപ്രതീക്ഷിതമായി, വിദൂരസ്വപ്നങ്ങളുടെപോലും ഭാഗമല്ലാതിരുന്ന കാൻ ചലച്ചിത്രമേളയിലേക്ക് ഞാനെത്തിയത്.
കൊച്ചി - ദുബായ് - നീസ്
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ അനന്തരഫലമായി മാറിമറിഞ്ഞ ഫ്ലൈറ്റ് ഷെഡ്യൂളുകൾ നൽകിയ ഒരു ദിവസത്തെ ദുബായ് ട്രാൻസിറ്റിനുശേഷം ഫിലിം മാർക്കറ്റ് ആരംഭിക്കുന്ന മേയ് പന്ത്രണ്ടിന് ഉച്ചയോടെയാണ് കാനിന് അടുത്തുള്ള പ്രധാന നഗരമായ നീസിൽ എത്തിയത്. പ്രശസ്ത സംവിധായകൻ സലീം അഹമ്മദായിരുന്നു എന്റെ ട്രാവൽ പാർട്ണർ. ദുബായിൽനിന്ന് നീസിലേക്കുള്ള ഫ്ലൈറ്റിൽ കയറാൻ കാത്തിരുന്ന സമയത്തും, പിന്നീട് താരതമ്യേന ചെറിയ നീസ് എയർപോർട്ടിലെ വളരെ നീണ്ട എമിഗ്രേഷൻ ക്യൂവിൽ നിൽക്കുന്ന സമയത്തുമൊക്കെയായി കാനിൽ എന്തു പ്രതീക്ഷിക്കണം എന്നതിന്റെ ഏകദേശരൂപം ലഭിച്ചുതുടങ്ങിയിരുന്നു.
എവിടെ തിരിഞ്ഞാലും വിഖ്യാതരായ സംവിധായകർ, അഭിനേതാക്കൾ, നിരൂപകർ... അവരിൽ മിക്കവരുടെ മുഖങ്ങളിലും, ആരാധകവൃന്ദങ്ങളോ, പേഴ്സണൽ സെക്യൂരിറ്റിയോ ഒന്നുമില്ലാതെ സിനിമമാത്രം വിഷയമാകുന്ന കുറച്ചുദിവസങ്ങൾ ചെലവഴിക്കുന്നതിന്റെ ഒരു കൗതുകം, ആശ്വാസം, സന്തോഷം.
സിനിമ ശ്വസിച്ച നാളുകൾ
കാനിൽ ചെലവഴിച്ച ദിവസങ്ങളും, കണ്ടുമുട്ടിയ ആളുകളുമൊക്കെ സിനിമയെക്കുറിച്ച് പുതിയതായി എന്തെങ്കിലുമൊക്കെ പഠിപ്പിച്ചും പറഞ്ഞുതന്നുമാണ് കടന്നുപോയത്. ഫിലിം മാർക്കറ്റിലെ വിവിധ വേദികളിൽ, ദിവസത്തിൽ പലപ്പോഴായി വിവിധ വിഷയങ്ങളിൽ നടന്നിരുന്ന പാനൽ ചർച്ചകളും വർക്ഷോപ്പുകളുമൊക്കെ തീർത്തും പുതിയ അനുഭവമാണ് നൽകിയത്. മീറ്റിംഗുകളുടെ ഇടവേളകളിൽ, ഞങ്ങളുടെ ബൂത്ത് മാനേജ് ചെയ്തിരുന്ന സഹപ്രവർത്തകയായ നിലാഞ്ജനയോട് ഒരു കാപ്പി കുടിച്ചിട്ടു വരാം എന്നുപറഞ്ഞ് മിക്കപ്പോഴും ഓടിയിരുന്നത് ഈ വേദികളിലേക്കായിരുന്നു.
ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ "കൺട്രി ഓഫ് ഓണർ' ആയി തെരഞ്ഞെടുത്തിരുന്നത് ജപ്പാൻ ആയിരുന്നതുകൊണ്ട്, ആ രാജ്യത്തെ ഫോക്കസ് ചെയ്തുള്ള സെഷനുകളും ജാപ്പനീസ് ക്ലാസിക്കുകളുടെ സ്ക്രീനിംഗുകളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ആഗോളസിനിമാ വ്യവസായത്തിലെ എണ്ണംപറഞ്ഞ പണംവാരി ചിത്രങ്ങളിൽ പലതിന്റെയും മൂലകഥയും പ്രചോദനവും ജാപ്പനീസ് ചിത്രങ്ങളും കൃതികളും ആനിമേഷൻ സീരിസുകളുമൊക്കെയായിരുന്നു എന്നത് കൗതുകമായി.
ഇന്ത്യൻ പവലിയനിൽ
ഫിലിം മാർക്കറ്റിന്റെ പ്രവർത്തനസമയം കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ കാൻ ഉൾക്കടലിനഭിമുഖമായി തയാറാക്കിയിരുന്ന ഇന്ത്യൻ പവിലിയനിൽ ഒരു ഹ്രസ്വസന്ദർശനം ഈ ദിവസങ്ങളിൽ ശീലമാക്കിയിരുന്നു. അവിടെ മിക്കവാറും ദിവസങ്ങളിൽ നമ്മുടെ രാജ്യത്തുനിന്നുള്ള പ്രഗത്ഭരായ ചലച്ചിത്രകാരന്മാരും നിർമാതാക്കളും വിതരണക്കാരുമൊക്കെയുൾപ്പെട്ട പാനൽ ചർച്ചകളിൽ പങ്കെടുക്കാനായി.
മുതിർന്ന ചലച്ചിത്രനിരൂപകയായ ശുഭ്രത ഗുപ്ത, ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ നിയുക്ത ചെയർമാനും സംവിധായകനുമായ അശുതോഷ് ഗൊവാരിക്കറുമായി നടത്തിയ ഓൺ-സ്റ്റേജ് അഭിമുഖവും, ബുക്ക് മൈഷോ, പിവിആർ, ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ അമരക്കാർ ഒരുമിച്ചിരുന്ന് ഡിജിറ്റൽ കാലത്തെ ചലച്ചിത്രവിതരണത്തെക്കുറിച്ച് നടത്തിയ ചർച്ചയും ശ്രദ്ധേയമായിരുന്നു.
നടനും സംവിധായകനുമായ ജോയ് മാത്യു, സംവിധായകൻ ഡോ. ബിജു, എഡിറ്റർ ബീന പോൾ, നടനും നിർമാതാവുമായ പ്രകാശ് ബാരെ, സംവിധായകരായ ചിദംബരം, ശ്രുതി ശരണ്യം, മെൽവിൻ വില്യംസ്, വിതരണരംഗത്ത് പ്രവർത്തിക്കുന്ന ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കിന്റെ അമരക്കാരൻ ശ്യാം കുറുപ്പ്, ഇന്ത്യൻ സിനിമകളുടെ പാരീസിലെ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജിത്തു എന്നിങ്ങനെ മലയാളികളുടെ ഒരു നീണ്ടനിരയെ ചലച്ചിത്രമേളയിലും, ഫിലിം മാർക്കറ്റിലുമായി കണ്ടുമുട്ടാനും പരിചയപ്പെടാനും പരിചയം പുതുക്കാനും സാധിച്ചു എന്നതായിരുന്നു ഈ യാത്രയുടെ മറ്റൊരു സന്തോഷം.
ഇവർക്കൊപ്പംചേർന്ന് കാനിലെ മലയാളിസാന്നിധ്യം ഒന്നുകൂടി ഉറപ്പിക്കാൻ ഞങ്ങളുടെ സംഘാംഗങ്ങളായ സംവിധായകൻ സലീം അഹമ്മദ്, ന്യൂട്ടൺ സിനിമയുടെ അമരക്കാരൻ ആന്റോ ചിറ്റിലപ്പിള്ളി, ലോസ് ആഞ്ചലസ് യൂണിവേഴ്സിറ്റിയിലെ ചലച്ചിത്രവിദ്യാർത്ഥി നിലാഞ്ജന ഷാ സുധ എന്നിവർ കൂടിയുണ്ടായിരുന്നു.
ഞാൻ കണ്ട സിനിമകൾ!
കാനിലാണെന്ന് അറിഞ്ഞപ്പോൾമുതൽ എല്ലാവരും ചോദിക്കുന്നതാണ് സിനിമ കണ്ടോ, റെഡ് കാർപ്പറ്റിൽ നടന്നോ എന്നൊക്കെ. ജോലിസംബന്ധമായി പോയതുകൊണ്ട് സിനിമ കാണുക എന്നത് നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമായി കണക്കാക്കിയിരുന്നില്ല. ചിത്രങ്ങളുടെ, പ്രത്യേകിച്ച് മത്സരവിഭാഗത്തിൽ പങ്കെടുക്കുന്നവയുടെ പ്രീമിയർ ഷോയുടെ ടിക്കറ്റുകൾ രാവിലെ എട്ടിന് ബുക്കിംഗ് ഓപ്പൺ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തീരും. എനിക്കു ലഭിച്ചിരിക്കുന്ന ബാഡ്ജ് ഉപയോഗിച്ച് ടിക്കറ്റില്ലാതെ കയറാവുന്ന "ലാസ്റ്റ് മിനിറ്റ് എൻട്രി' എന്ന ഉറപ്പില്ലാത്ത ചാനലിലൂടെ പ്രവേശിക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിയും വന്നേക്കും.
ഇതൊക്കെ പ്രീമിയർ ഷോകളിൽനിന്നും റെഡ് കാർപ്പറ്റ് വോക്കിൽനിന്നുമൊക്കെ പുറകോട്ടുവലിച്ച കാരണങ്ങളായിരുന്നു. ആദ്യത്തെ കുറച്ചുദിവസങ്ങൾ ഫിലിം മാർക്കറ്റിന്റെ ഭാഗമായുള്ള സ്ക്രീനിംഗുകളിലാണ് കൂടുതലും പങ്കെടുത്തത്. ഞങ്ങളുടെ കമ്പനി നിർമിച്ച് സെമ്മലർ അന്നം എന്ന നവാഗത സംവിധായിക ഒരുക്കിയ 'മയിലാ' എന്ന തമിഴ് ചിത്രം കാൻ ഫിലിം മാർക്കറ്റിൽ സ്ക്രീൻ ചെയ്തിരുന്നു. റോട്ടർഡാം ചലച്ചിത്രമേളയിലെ ബ്രൈറ്റ് ഫ്യൂച്ചർ വിഭാഗത്തിൽ പ്രീമിയർ ചെയ്ത സിനിമയായിരുന്നു മയിലാ.
മഞ്ഞുമ്മൽ ബോയ്സിനു ശേഷം ചിദംബരം സംവിധാനംചെയ്യുന്ന 'ബാലൻ' എന്ന മലയാളചിത്രത്തിന്റെ ആദ്യപ്രദർശനത്തിന്റെ ഭാഗമാകാനും സാധിച്ചു. ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന ഒരു സിനിമക്കാഴ്ച്ച നമ്മുടെ മലയാളത്തിൽനിന്നായിരുന്നു എന്നതാണ് ഏറ്റവും അഭിമാനകരമായ ഓർമ. കാൻസ് ക്ലാസിക്സ് എന്ന വിഭാഗത്തിലെ "അമ്മ അറിയാൻ' പ്രദർശനമായിരുന്നു അത്. ഈ വർഷം ഇന്ത്യയിൽനിന്ന് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ചലച്ചിത്രമായിരുന്നു "അമ്മ അറിയാൻ'.
ജോൺ എബ്രഹാം എന്ന ക്രിയേറ്റീവ് ജീനിയസ്, അദ്ദേഹത്തെ നേരിട്ടറിയാവുന്നവരുടെ വാക്കുകൾ കടമെടുത്താൽ "മേവറിക്ക്' 1986ൽ, പൊതുജനങ്ങളിൽനിന്നു പണംപിരിച്ച് ഒരുക്കിയ ജനകീയചിത്രം 39 വർഷങ്ങൾക്കുശേഷം, നിറഞ്ഞ സദസിൽ ഹർഷാരവങ്ങളോടെ സ്വീകരിക്കപ്പെട്ടു. ജീവിച്ചിരിക്കുന്ന അണിയറപ്രവർത്തകരിൽ കാനിൽ എത്തിച്ചേരാൻ സാധിച്ച നായകൻ ജോയ് മാത്യുവിനെയും, എഡിറ്റർ ബീന പോളിനെയും ചുവന്ന പരവതാനി വിരിച്ചാണ് കാൻ ചലച്ചിത്രമേള എതിരേറ്റത്. ഈ സിനിമയുടെ അവശേഷിക്കുന്ന, കേടുപാടുകൾ ഒരുപാടുണ്ടായിരുന്ന ഒരേയൊരു പ്രിന്റിൽനിന്ന് വളരെ മികച്ചരീതിയിൽ ചിത്രം റിസ്റ്റോർ ചെയ്തെടുത്ത ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
ചിത്രങ്ങളുടെ റീ-റണ്ണുകൾ മേളയുടെ അവസാനദിവസങ്ങളിൽ ഒരുക്കിയിരുന്നു. ആ അവസരം വിനിയോഗിച്ച് രണ്ടുസിനിമകളാണ് കണ്ടത്- നോർവേയിൽ നിലനിൽക്കുന്ന കർശനമായ ശിശു-ബാല സംരക്ഷണനിയമങ്ങളുടെ പശ്ചാത്തലത്തിൽ യാഥാസ്ഥിതിക ക്രൈസ്തവരായ ഒരു റൊമേനിയൻ കുടുംബം നേരിടേണ്ടിവരുന്ന സംഘർഷങ്ങളെക്കുറിച്ചു പറയുന്ന റൊമാനിയൻ ചലച്ചിത്രമായ "ഫ്യജോർദ്ദ്', റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ "മിനോത്വാർ' എന്നിവ. രണ്ടും മികച്ച ചലച്ചിത്രാനുഭവങ്ങളായി എന്നതും ഫ്യജോർദ്ദ് ഈ വർഷത്തെ പാം ഡി ഓർ പുരസ്കാരവും, മിനോത്വാർ ഗ്രാൻ പ്രീ പുരസ്കാരവും നേടി എന്നതും മടക്കയാത്രയ്ക്കിടയിൽ അറിഞ്ഞപ്പോൾ അതൊരു അപ്രതീക്ഷിത സന്തോഷവും കൗതുകവുമൊക്കെയായി.
ടെയിൽ എൻഡ്
ഏറ്റവും സുരക്ഷിതവും സുഖകരവുമായ ചുറ്റുപാടുകളുടെ അതിരുകൾവിട്ട് ആദ്യമായി അല്പംകൂടി വലിപ്പമുള്ള ഇടങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന കുട്ടിക്കാലത്തെ ചില വിനോദയാത്രകളില്ലേ- തിരിച്ചു വീട്ടിലെത്തി ഒരുപാടു ദിവസങ്ങൾക്കുശേഷവും, കണ്ട കാഴ്ചകളും കിട്ടിയ അനുഭവങ്ങളും പറഞ്ഞും പങ്കുവച്ചും സ്വപ്നത്തിൽ കണ്ടും, മനസിൽനിന്ന് വിട്ടിറങ്ങിപ്പോകാൻ മടികാണിക്കുന്ന യാത്രകൾ.
അത്തരത്തിലൊന്നായിരുന്നു എനിക്ക് ഫെസ്റ്റിവൽ ഡെ കാൻസ് എന്ന കാൻ ഫിലിം ഫെസ്റ്റിവലും, മാർഷേ ദു ഫിലിം എന്ന ഫിലിം മാർക്കറ്റും. കുളവട്ടത്തിൽ ഇരുന്ന് തിരയെണ്ണുകയാണ് ഞാനെന്നും, തിമിംഗലങ്ങൾ ആർത്തുനീന്തുന്ന പല കടലുകൾ ഇനിയും കാണാനും അനുഭവിക്കാനും പഠിക്കാനുമുണ്ടെന്നും സ്നേഹപൂർവം പറഞ്ഞുതന്ന ഒരു പഠനയാത്ര.
ഫിലിം ഫെസ്റ്റിവലിലും ഫിലിം മാർക്കറ്റിലെ വിവിധ ബൂത്തുകളിലും ചർച്ചാവേദികളിലും ഇന്ത്യയുടേതുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പവിലിയനുകളിലും, സ്ക്രീനിംഗ് തീയറ്റുകൾക്ക് പുറത്തുകാണുന്ന നീണ്ട ക്യൂകളിലും, റോഡരികിൽ നിന്ന് ഒരു ലിഫ്റ്റിനുവേണ്ടി കൈനീട്ടുന്നതുപോലെ "എനിബഡി ഹാസ് ആൻ എക്സ്ട്രാ ടിക്കറ്റ് ഫോർ എ പുവർ ഫിലിം സ്റ്റുഡന്റ്' എന്ന പ്ലക്കാർഡുമേന്തി ഇതേ തിയറ്റുകൾക്കുപുറത്ത് ഇടം പിടിക്കുന്നവരിലും, എന്തിന് കാനിലെ തിരക്കേറിയ വീഥികളുടെ ഇരുവശത്തുമായുള്ള എണ്ണമറ്റ ഭക്ഷണശാലകളിലുമൊക്കെയായി കണ്ട് കടന്ന് പോകുന്ന മുഖങ്ങളും വ്യക്തികളുമൊക്കെയായി നമുക്കൊരു താദാത്മ്യപ്പെടൽ ഈ ദിവസങ്ങളിലെ ഏതെങ്കിലുമൊക്കെ ഒരു നിമിഷത്തിൽ തോന്നാതിരിക്കില്ല. കാരണം സിനിമ എന്ന എക്കാലത്തെയും വലിയ സമന്വയകലാരൂപമൊരുക്കിയ ഒരു കാണാനൂൽ ഇവരെല്ലാവരുമായി നമ്മളെ ചേർത്തുനിർത്തുന്നുണ്ടായിരുന്നു.
Tags : Eight days cinema Cannes sunday deepika