പതിനേഴ് വർഷങ്ങൾക്കുമുമ്പാണ് അവളുടെ ജീവിതത്തെ പകുതി ഇരുട്ടിലാക്കിയ അഗ്നിജലം അവളുടെ മുഖത്തു പതിച്ചത്. അന്നു ഷഹീൻ മാലിക് എന്ന ഇരുപത്താറുകാരി ഹരിയാനയിലെ പാനിപ്പത്തിൽ എംബിഎക്ക് പഠിക്കുകയായിരുന്നു. സ്വപ്നങ്ങളുടെ ആകാശത്ത് പറക്കുകയായിരുന്ന അവളുടെ ചിറകുകളരിയാൻ കരുതിക്കൂട്ടി നടത്തിയതായിരുന്നു ആ ആസിഡ് ആക്രമണം. മുഖത്തിന്റെ പകുതിയും ഒരു കണ്ണിന്റെ കാഴ്ചയും പൂർണമായും അവൾക്ക് നഷ്ടമായി. സമൂഹം അവളെ അകറ്റിനിർത്തിയപ്പോൾ, അവൾക്കുമുന്നിൽ രണ്ടു വഴികളുണ്ടായിരുന്നു. വൈകല്യം അഗീകരിച്ച്, ജീവിതകാലംമുഴുവൻ മാതാപിതാക്കളെ ആശ്രയിക്കുക. അതല്ലെങ്കിൽ പകുതി കാഴ്ചയിൽ കൺതുറന്ന് ആകാശം ലക്ഷ്യമാക്കി വീണ്ടും പറക്കുക.
ചിറകു കരിഞ്ഞ് നിലത്തുവീണെങ്കിലും അവൾ പിന്നെയും കണ്ണുകളുയർത്തി. നിയമസംവിധാനമടക്കം തളർത്താൻ നോക്കിയെങ്കിലും അവൾ പിന്നെയും ഉയരങ്ങൾ താണ്ടി. ജീവിതയാത്രയിൽ തന്നെപ്പോലെ ആസിഡ് ആക്രമണത്തിന് ഇരയായ പലരെയും അടുത്തറിഞ്ഞു. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചവർക്ക് നിയമപരമായും മനഃശാസ്ത്രപരമായും വൈദ്യപരമായും സഹായം നൽകുന്നതിന് "ബ്രേവ് സോൾസ് ഫൗണ്ടേഷൻ' എന്ന സംഘടനയ്ക്ക് രൂപം നൽകി. ആസിഡ് ആക്രമണം അതിജീവിക്കുന്ന നൂറുകണക്കിനു പേർക്കാണ് ഷഹീൻ മാലികും ബ്രേവ് സോൾസ് ഫൗണ്ടേഷനും ഇന്ന് തണൽ നൽകുന്നത്.
തന്നെ ആക്രമിക്കാൻ മുഖ്യ കാരണക്കാരായവർക്ക് ശി ക്ഷയുറപ്പാക്കാൻ 16 വർഷം ഷഹീൻ നിയമപോരാട്ടം നടത്തിയെങ്കിലും ഡൽഹിയിലെ വിചാരണക്കോടതി പ്രതികളെ കഴിഞ്ഞ ഡിസംബറിൽ വെറുതെവിട്ടു. ഷഹീൻ ഇന്നും പോരാട്ടത്തിലാണ്. തനിക്കുവേണ്ടി മാത്രമല്ല, നൂറുകണക്കിനു ആസിഡ് ആക്രമണ ഇരകൾക്കുകൂടി വേണ്ടി. അവർക്കു നീതികിട്ടാനും സംവിധാനത്തിന്റെ പരിവർത്തനത്തിനുംവേണ്ടി സുപ്രീം കോടതി വരെയും ചെന്നെത്തുന്ന പോരാട്ടങ്ങൾ. യാഥാർഥ്യങ്ങളെ കണ്ണുതുറന്നു നേരിടാൻ അവർ തന്റെ രാജ്യത്തോട് ആവശ്യപ്പെടുകയാണ്. ഷഹീൻ മാലിക് സംസാരിക്കുന്നു.
ഒരു ഇര എന്ന നിലയിൽ, ആസിഡ് ആക്രമണത്തെ അതിജീവിച്ചവർ സമൂഹത്തിൽനിന്ന് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
സർക്കാരിൽനിന്നും സമൂഹത്തിൽനിന്നും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ആക്രമണമുണ്ടായതിനുശേഷം പോലീസുമായി അന്വേഷണത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അതിജീവിത അറിയുന്നില്ല. കുടുംബവും ഇരയും അവരുടെ അവകാശങ്ങളെപ്പറ്റി അജ്ഞതയുള്ളവരാണ്. ഇരകളുടെ മെഡിക്കൽ ചെലവുകൾ വളരെ വലുതാണ്. ഒരു സ്വകാര്യ ആശുപത്രിയും സൗജന്യമായി ചികിത്സ നൽകില്ല. ലക്ഷക്കണക്കിനു രൂപയാണ് ചികിത്സയ്ക്കായി ചെലവാകുന്നത്. ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് ഫലപ്രദമായ ഫണ്ടിംഗോ നയമോ സർക്കാരിന്റെ ഭാഗത്തുനിന്നില്ല. പലരും തങ്ങളുടെ വസ്തുവകകൾ വിറ്റാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത്. ഇരകൾ അവരുടെ പഠനം ഉപേക്ഷിക്കേണ്ടതായി വരുന്നു, അവർക്കെവിടെയും ജോലി ലഭിക്കില്ല.
സമൂഹത്തിൽനിന്നു ശക്തമായ വിവേചനമാണ് നേരിടേണ്ടിവരുന്നത്. പലർക്കും അവരുടെ മുഖം കാണുന്നത് ഇഷ്ടമല്ല, അതുകൊണ്ട് മുഖം മൂടേണ്ടതായി വരുന്നു. അവരുടെ ആത്മവിശ്വാസം കുറയുന്നു.അവരുടെ അടുത്ത് ഇരിക്കാൻപോലും ആളുകൾ ഇഷ്ടപ്പെടാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ട്രെയിനിൽ യാത്രചെയ്യുമ്പോൾ അവരോട് നിലത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് ആളുകൾ പെരുമാറുന്നത്. അവരെ എങ്ങനെ ഇതിൽനിന്നു കൈപിടിച്ചുയർത്തി പുനരധിവസിപ്പിക്കേണ്ടതെന്നു സർക്കാരിനറിയില്ല. ഇരകളെ ആക്രമണത്തിനുശേഷം സമൂഹം സ്വീകരിക്കില്ല, എന്നാൽ ആക്രമണം നടത്തിയവരെ സ്വീകരിക്കും.
ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടല്ലോ?
ഈ മൂന്നു ലക്ഷത്തിനു വലിയ കാലതാമസമുണ്ട്. മൂന്നുമാസത്തിനുള്ളിൽ മൂന്നു ലക്ഷം നൽകണമെന്നാണ് ഉത്തരവ്. എന്നാൽ അതൊരിക്കലും നടന്നിട്ടില്ല. തുക ലഭിക്കാനുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടാൻതന്നെ വർഷങ്ങളെടുക്കും. ഈ തുകതന്നെ മതിയായ നഷ്ടപരിഹാരവുമല്ല. ഏതൊരു ഇരയും ആക്രമണത്തിനു ശേഷം മുപ്പതു മുതൽ നാല്പതു ശസ്ത്രക്രിയകൾക്കുവരെയാണ് വിധേയരാകേണ്ടത്. ഈ തുക കൂടുതൽ ലഭിക്കാനായി വ്യവസ്ഥകളുണ്ടെങ്കിലും ഇത് വർധിക്കാനായി 15 വർഷം വരെയൊക്കെ കാത്തിരിക്കേണ്ടി വരുന്നു.
ഇതിനെ സംബന്ധിച്ച് 2016ൽ ഡൽഹി ഹൈക്കോടതിയിൽ ഞങ്ങൾ കേസ് ഫയൽ ചെയ്തിട്ട് പത്തു വർഷം കഴിഞ്ഞിട്ടും വിധി വന്നിട്ടില്ല. പുനരധിവാസത്തിനായി ചികിത്സ വേണം, ജോലി വേണം, പെൻഷൻ വേണം, ആക്രമണം മൂലം കാഴ്ച നഷ്ടപ്പെട്ടവർക്കും മറ്റ് അംഗഭേദങ്ങളുണ്ടായവർക്കും കൂടുതൽ നഷ്ടപരിഹാരം ആവശ്യമാണ്. ഇതുപോലുള്ള കേസുകൾ അടിയന്തരമായി കോടതികൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. മൂന്ന് ലക്ഷം നൽകുന്നതിനപ്പുറം ഒരു സഹായവും സർക്കാരിൽനിന്ന് ലഭിക്കുന്നില്ല.
2023ൽ 703 ആസിഡ് ആക്രമണ കേസുകൾ വിചാരണ കാത്തു കിടക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വെറും 43 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്; ശിക്ഷിക്കപ്പെട്ടതാകട്ടെ കേവലം 16 കേസുകളിൽ മാത്രവും.
വർഷങ്ങളായുള്ള ഈ കണക്കുകൾ വിരൽചൂണ്ടുന്നത് ആസിഡ് ആക്രമണ കേസുകളിലെ വളരെ കുറഞ്ഞ ശിക്ഷാ നിരക്കിലേക്കാണ്. ആസിഡ് ആക്രമണങ്ങളുടെ കാര്യത്തിൽ, ഇരകൾ തങ്ങളെ ആരാണ് ആക്രമിച്ചതെന്നു തിരിച്ചറിയുന്നുണ്ട്. അവിടെ ആക്രമണം നടന്നു എന്നത് പകൽ പോലെ വ്യക്തമാണ്, ഇരകൾ അക്രമികളുടെ പേരെടുത്ത് പറയുകയും ചെയ്യുന്നു. എന്നിട്ടും,
എന്തുകൊണ്ടാണ് ശിക്ഷാ നിരക്ക് ഇത്രയും കുറവ്? "കുറ്റം തെളിയിക്കാനുള്ള ബാധ്യത’ ഇപ്പോഴും ഇരയുടെമേൽ തന്നെയാണോ?
തെളിവുനൽകേണ്ട ബാധ്യത ആസിഡ് ആക്രമണ കേസുകളിൽ ഇരയ്ക്കുമേൽ തന്നെയാണ്. പോലീസ് കേസന്വേഷണത്തിന്റെ ആരംഭത്തിൽ സെൻസിറ്റീവായല്ല കേസ് കൈകാര്യം ചെയ്യുന്നത്. പല നിയമപഴുതുകളും അവർ വെറുതെവിടുന്നു, ചിലപ്പോഴൊക്കെ മനഃപൂർവമായിത്തന്നെ. ഇതുകൊണ്ടൊക്കെ അന്വേഷണത്തിൽ വിടവുകൾ ഉണ്ടാകുകയും പ്രതികൾ രക്ഷപ്പെടുകയുമാണ്. അതിജീവിതയെ ആക്രമണത്തിനു ശേഷം കൗൺസൽ ചെയ്യുമ്പോഴും വീഴ്ചകളുണ്ടാകാറുണ്ട്, ഏതൊക്കെ മൊഴികളാണ് പ്രധാനമെന്നും ഏതൊക്കെയാണ് പ്രാധാന്യമില്ലാത്തതെന്നും കൗൺസലിംഗിൽ കൃത്യമായി അതിജീവിതയ്ക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കുന്നില്ല.
വിചാരണ ഇത്രയും നീളുന്നതുകൊണ്ടുതന്നെ സാക്ഷികളും സ്വാധീനിക്കപ്പെടാൻ സാധ്യത കൂടുതലാണ്, അവരും അതിജീവിതർക്ക് എതിരെയാകുന്ന പ്രവണതയുണ്ട്. എട്ട് മുതൽ പത്ത് വർഷം വരെയൊക്കെയാണ് വിചാരണകൾ നീളുന്നത്. ഇത്രയും വർഷത്തെ വിചാരണയിൽനിന്ന് ഒഴിവാക്കാൻ പ്രതികൾ അതിജീവിതരുമായി ഒത്തുതീർപ്പിലെത്താനും ശ്രമം നടത്തുന്നു.
അതിജീവിതർ പലരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്ന് വരുന്നവരാണ്. അതുകൊണ്ടുതന്നെ അവരിൽ പലരും ഒത്തുതീർപ്പിലെത്താനും ശ്രമിക്കും. ആസിഡ് ആക്രമണത്തിലെ അതിജീവിതയ്ക്ക് മരുന്നുകൾക്കും ചികിത്സകൾക്കും ധാരാളം പണം ആവശ്യമായതുകൊണ്ടുതന്നെ അവർ ഒത്തുതീർപ്പിലെത്താനും നിർബന്ധിതരാകുന്നു. ആസിഡ് ആക്രമണങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് കുറവായതുകൊണ്ടുതന്നെ ആക്രമണങ്ങളും വർധിക്കുന്നു,
ആരാണ് ആക്രമിച്ചതെന്ന് ഇരയായവർക്ക് കൃത്യമായി അറിയാം. ആസിഡ് ആക്രമണത്തിന് ഇരയായവർ തെറ്റുചെയ്യാത്ത ഒരാളെ കുറ്റക്കാരനാക്കാൻ ശ്രമിക്കില്ലല്ലോ. എന്നാൽ ആറു മാസം കൊണ്ട് തീർപ്പാക്കാവുന്ന വിചാരണ പത്തു വർഷം വരെയെടുക്കുന്നത് കുറ്റവാളിയെ രക്ഷിക്കുന്നതിനു തുല്യമാണ്. അതവരെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനും സഹായിക്കുന്നു.
വ്യവസ്ഥിതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നത്?
സമയബന്ധിതമായി വേഗത്തിലുള്ള വിചാരണകൾ നടത്തുന്ന ഫാസ്റ്റ് ട്രയൽ കോടതികളുണ്ടാകണം. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ കഴിയണം. കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കണം. പോലീസ് ഉദ്യോഗസ്ഥർക്ക് ഈ വിഷയത്തിൽ കൃത്യമായി പരിശീലനം നൽകാൻ കഴിയണം. അതിജീവിതരുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കണം. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം. ആളുകൾ ഇതുപോലുള്ള പ്രവൃത്തി ചെയ്യുന്നതിൽനിന്ന് ശിക്ഷകൾ അവരെ ഭയപ്പെടുത്തണം.
2013ന് ശേഷം രാജ്യത്ത് ആസിഡ് ആക്രമണ കേസുകളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എൻസിആർബി കണക്കുകൾ പ്രകാരം 2021ൽ 176 കേസുകളും, 2022ൽ 202 കേസുകളും 2023, 2024 വർഷങ്ങളിൽ 207 കേസുകൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആസിഡ് ആക്രമണങ്ങൾ വർധിച്ചുവരുന്നതിനു പിന്നിലെ കാരണം എന്താണെന്നാണ് താങ്കൾ കരുതുന്നത്?
ആസിഡുകൾ എളുപ്പത്തിൽ ലഭിക്കുന്നു; അത് നിയന്ത്രിതമല്ല. ഇതിന്റെ വില്പനയെക്കുറിച്ച് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളുണ്ട്. എന്നാൽ അത് നടപ്പിലാക്കുന്നില്ല. ആസിഡ് വളരെ വിലക്കുറവിൽ, ഇരുപതു രൂപയ്ക്കുവരെ ലഭിക്കുന്നു. ആസിഡുകൾ സാധാരണക്കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണോ ഉപയോഗിക്കുന്നത്, അതിനെല്ലാം മറ്റ് ഉപാധികൾ മാർക്കറ്റിലുണ്ട്.
ബംഗ്ലാദേശിൽ ആസിഡ് വില്പനയ്ക്ക് കർശന നിരീക്ഷണമുണ്ട്. അനധികൃത ആസിഡ് വില്പന അവിടെയില്ല. അങ്ങനെ നടന്നാൽ കട സീൽ ചെയ്ത് അടച്ചുപൂട്ടും. അതുകൊണ്ടുതന്നെ കേസുകൾ കുറവാണ്. ഇന്ത്യയും അതുപോലെയൊരു മാതൃക പിന്തുടരണം. പ്രണയനൈരാശ്യം കാരണം കൗമാരക്കാരായ ആൺകുട്ടികൾ ഉൾപ്പെടെയുള്ളവർ പെൺകുട്ടികളുടെ മേൽ ആസിഡ് ഒഴിക്കാൻ മുതിരുന്നുണ്ട്.
ഇത്തരം സംഭവങ്ങൾക്കെതിരേയുള്ള ബോധവൽക്കരണം നമ്മുടെ വിദ്യാലയങ്ങളിൽ ചെറുപ്പത്തിൽ തന്നെ ആരംഭിക്കേണ്ടതുണ്ടോ?
സ്കൂളുകളിൽ ജെൻഡർ സെൻസിറ്റിയെവിറ്റിയെപ്പറ്റി ക്ലാസുകളുണ്ടാകണം. എതിർലിംഗത്തോടുള്ള കുട്ടിയോട് എങ്ങനെ സംസാരിക്കണം എങ്ങനെയൊക്കെ പെരുമാറണമെന്നത് സ്കൂളുകളിൽവച്ചുതന്നെ പഠിപ്പിച്ചുകൊടുക്കാൻ സാധിക്കണം. ഇതിനെപ്പറ്റിയുള്ള പാഠങ്ങളുണ്ടാകണം. അങ്ങനെവന്നാൽ എതിർലിംഗത്തിലുള്ള ആളിനോട് കുട്ടികൾക്ക് കുറച്ച് ബഹുമാനമുണ്ടാകും. സമത്വം, അവരുടെ അവകാശങ്ങൾ എന്നിവയെപ്പറ്റി പെൺകുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിക്കണം.
ഗാർഹിക പീഡനങ്ങളിൽ നിന്നാണ് ആസിഡ് ആക്രമണ കേസുകളിൽ വലിയൊരു പങ്കും ഉണ്ടാകുന്നത്. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ നമ്മളെത്തന്നെ എങ്ങനെയാണ് മാറ്റിയെടുക്കേണ്ടത്?
ആസിഡ് ആക്രമണങ്ങൾ പ്രധാനമായുമുണ്ടാകുന്നത് പ്രണയബന്ധം തകരുമ്പോഴും ഗാർഹിക പീഡനങ്ങളിലൂടെയുമാണ്. രണ്ട് അവസരങ്ങളിലും സ്ത്രീകളാണ് എല്ലാ കേസുകളിലും ആക്രമണങ്ങൾക്കിരയാകുന്നത്. പുരുഷാധിപത്യം അന്നും ഇന്നും എന്നും നിലനിൽക്കുന്നു.
മാറ്റമുണ്ടാകേണ്ടത് നമ്മുടെ വീടുകളിൽനിന്നാണ്. പെൺകുട്ടികളെ അടുക്കളയുടെയും വീട് കൈകാര്യം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം നാം തനിയെ ഏല്പിക്കുകയാണ്. പെൺകുട്ടികൾ ചെയ്യേണ്ടത് ആൺകുട്ടികളും ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളിലൊക്കെ വീടുകളിൽനിന്നുതന്നെ മാറ്റമുണ്ടായാൽ അത് പിൽക്കാലത്ത് സമൂഹത്തിലും വലിയ മാറ്റത്തിനു കാരണമാകും.
ബ്രേവ് സോൾസ് ഫൗണ്ടേഷന് പിന്നിലെ ലക്ഷ്യം എന്താണ്, അതിന്റെ സന്ദേശം എന്താണ്?
ആസിഡ് ആക്രമണത്തെ അതിജീവിച്ച വ്യക്തി എന്ന നിലയിൽ, സ്വന്തം അനുഭവങ്ങളിൽനിന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. ഒരു ഇര നേരിടുന്ന വലിയൊരു ശൂന്യതയുണ്ട്-എങ്ങോട്ട് പോകണം, ആരെ സമീപിക്കണം, ചികിത്സയ്ക്കും നിയമപോരാട്ടത്തിനും എങ്ങനെ പണം കണ്ടെത്തണം എന്നറിയാതെ അവർ പകച്ചുനിൽക്കും.
പലർക്കും വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. മുഴുവൻ സമ്പാദ്യവും അവർക്ക് ചികിത്സയ്ക്കായി മുടക്കേണ്ടി വരുന്നു. പലർക്കും ആരും ജോലി നൽകുകയുമില്ല. അവർക്ക് വ്യക്തിത്വവും സ്വന്തം ജീവിതവും കൂടിയാണ് ആക്രമണത്തിലൂടെ നഷ്ടമാകുന്നത്.
ആശുപത്രികൾ കയറിയിറങ്ങിയും, കോടതികളിൽ നീതിക്കായി അലഞ്ഞും ഞാൻ അനുഭവിച്ച അതേ യാതനകൾ മറ്റു പെൺകുട്ടികൾ അനുഭവിക്കരുത് എന്ന ചിന്തയിൽ നിന്നാണ് "ബ്രേവ് സോൾസ് ഫൗണ്ടേഷൻ’ ജനിക്കുന്നത്. അതിജീവിതയ്ക്ക് ആവശ്യമായ ചികിത്സ, താമസം, നിയമസഹായം, കൗൺസലിംഗ് എന്നിവയെല്ലാം ലഭ്യമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ഞങ്ങൾക്ക് സമൂഹത്തിനു നൽകാനുള്ള സന്ദേശം വ്യക്തമാണ്: "ഞങ്ങൾ ഇരകളല്ല, പോരാളികളാണ്.' ആസിഡ് ഒഴിച്ച് ഞങ്ങളുടെ മുഖം നശിപ്പിച്ചവർക്ക് ഞങ്ങളുടെ സ്വപ്നങ്ങളെയും ജീവിതത്തെയും ഇല്ലാതാക്കാൻ കഴിയില്ല. ഇരകളെന്ന നിലയിൽ സഹതാപം ഏറ്റുവാങ്ങാനല്ല, മറിച്ച് തലയുയർത്തിപ്പിടിച്ച്, സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ഈ സമൂഹത്തിൽ ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ഒപ്പം, ഈ ക്രൂരതയ്ക്ക് കാരണമാകുന്ന ചിന്താഗതികൾക്കെതിരേയും, വിപണിയിലെ അനിയന്ത്രിതമായ ആസിഡ് വിൽപനയ്ക്കെതിരേയും ഉള്ള ശക്തമായ പോരാട്ടം കൂടിയാണ് ഞങ്ങളുടെ പ്രസ്ഥാനം.
Tags : victimes fighters sunday deepika