പത്തനംതിട്ട: 88കാരിയുടെ എക്സ്റേ ഉപയോഗിച്ച് കോന്നി സർക്കാർ മെഡിക്കൽ കോളജിൽ പതിനാറുകാരിക്കു ചികിത്സയെന്ന് പരാതി. കഴിഞ്ഞ 14നാണ് സംഭവം.
കൂടൽ സ്വദേശിനിയായ പതിനാറുകാരി ശ്വാസംമുട്ടലുമായി ബന്ധപ്പെട്ടാണ് കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തിയത്. ഒപിയിൽ ഡോ. ദീപ്തിയെ കാണുകയും ചെസ്റ്റിന്റെ എക്സ്റേ എടുക്കാൻ നിർദേശിക്കുകയും ചെയ്തു.
എക്സ്റേ എടുത്തശേഷം വീണ്ടും ഡോക്ടറെ കണ്ടു. എക്സ്റേ പരിശോധിച്ച ഡോക്ടർ കുട്ടിക്കു നട്ടെല്ലിനു വളവുണ്ടെന്നു പറഞ്ഞു. നട്ടെല്ല് തൊട്ടു പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. മൂന്നു ദിവസത്തേക്കുള്ള മരുന്നിനും കുറിച്ചുകൊടുത്തു.
മരുന്നു കഴിച്ചിട്ടും അസുഖം ഒട്ടും ദേദമാകാതെ വന്നപ്പോൾ 17ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വന്നപ്പോഴാണ് യാഥാർഥ്യം അറിഞ്ഞത്. ജനറൽ ആശുപത്രിയിലെ ഡോക്ടർ മെഡിക്കൽ കോളജിൽനിന്നുള്ള എക്സ്റേ പരിശോധിച്ചപ്പോൾ ഞെട്ടി. ദേവകിയമ്മ (88) എന്നയാളുടെ എക്സ്റേയാണ് കുട്ടിയുടെ കൈവശമുള്ളതെന്നും എക്സ്റേ മാറിപ്പോയിരിക്കാമെന്ന സംശയവും ഡോക്ടർ പ്രകടിപ്പിച്ചു.
പെൺകുട്ടിയുടെ എക്സ്റേ എവിടെപ്പോയെന്നോ അതുപയോഗിച്ച് മറ്റാരെയെങ്കിലും പരിശോധിച്ചോ എന്നും വ്യക്തമല്ല. പെൺകുട്ടി കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനും ജില്ലാ പൊലിസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
എക്സ്റേ ഫിലിമിൽ രോഗിയുടെ പേരും പ്രായവും രേഖപ്പെടുത്തിയിരുന്നെങ്കിലും ഇതു പരിശോധിക്കാതെയാണ് ചികിത്സ നൽകിയതെന്നാണു പരാതി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജിസ്റ്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ബാലാവകാശ കമ്മീഷൻ കേസെടുത്തു
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ 16കാരിക്ക് വയോധികയുടെ എക്സ്റേ ഉപയോഗിച്ചു ചികിത്സ നടത്തിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു.
ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫാണ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആശുപത്രി സൂപ്രണ്ട്, പൊലിസ് എന്നിവരിൽനിന്ന് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.