Kerala
പരവൂർ: ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പിയോ ഇതര പകർപ്പുകളോ മറ്റൊരാള്‍ എടുക്കുന്നത് വിലക്കാന്‍ ഒരുങ്ങി യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).
ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. രേഖകളുടെ വെരിഫിക്കേഷന് ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കാനാണ് യുഐഡിഎഐ തീരുമാനം.
ഹോട്ടലുകള്‍, പരിപാടികളിലെ സംഘാടകര്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടന്‍ കൊണ്ടുവരും. ഫോട്ടോകോപ്പികള്‍ സൂക്ഷിക്കുന്ന രീതി നിലവിലുള്ള ആധാര്‍ നിയമത്തിന്റെ ലംഘനമാണെന്നും യുഐഡിഎഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പകരം ക്യൂആര്‍ കോഡ് സ്കാനിംഗ് വഴിയോ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെരിഫിക്കേഷന് അനുവദിക്കുമെന്ന് യുഐഡിഎഐ അധികൃതർ അറിയിച്ചു. പേപ്പര്‍ അധിഷ്ഠിത ആധാര്‍ വെരിഫിക്കേഷന് നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
രേഖകളുടെ വെരിഫിക്കേഷന് ഡിജിറ്റലായി നടപ്പാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും ഉടന്‍ കൊണ്ടുവരും. ഹോട്ടല്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാറിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷയെ ആണ് ബാധിക്കുന്നത്.
ഇങ്ങനെ ഫോട്ടോ കോപ്പി നല്കുമ്പോള് തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നുപോകുമോ എന്ന് ആശങ്കപ്പെടുന്നവർ നിരവധിയാണ്. അവരുടെ ഭയം ഇല്ലാതാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ നിയമം നിലവില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോ കോപ്പി എടുക്കുന്ന ആളുകള്‍ക്കും കമ്പനികള്‍ക്കുമെതിരേ കര്‍ശന നടപടിയുമുണ്ടാകും.
ആധാര്‍ വെരിഫിക്കേഷനു വേണ്ടി പുതിയ ആപ്പ് നിര്‍മിക്കുന്നതിനായുള്ള ശ്രമത്തിലാണ് യുഐഡിഎഐ. വിമാനത്താവളങ്ങള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രായം സ്ഥിരീകരിക്കേണ്ടതായ സ്ഥലങ്ങളിലെല്ലാം ഉപയോക്തൃ സൗഹൃദപരമായാണ് ഈ ആപ്പിന്റെ നിര്‍മാണം 18 മാസത്തിനുള്ളില്‍ ആപ്പ് പൂര്‍ണമായും ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതമാക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത കുടുംബാംഗങ്ങളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് ഏറ്റവും വലിയ സവിശേഷത.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന (എസ്ഐആർ) തുടരാൻ തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതിയുടെ അനുമതി. ഇടക്കാല സ്റ്റേയ്ക്കുവേണ്ടി ഹർജിക്കാർ വാദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ അംഗീകരിച്ചുകൊണ്ടുമാണ് സുപ്രീംകോടതി വോട്ടർപട്ടികയുടെ പുനഃപരിശോധനയ്ക്കു സ്റ്റേ നൽകാതിരുന്നത്.
എന്നാൽ, സമഗ്ര പുനഃപരിശോധനയിൽ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു.
ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയ്ക്കെതിരേ പത്തു പ്രതിപക്ഷ പാർട്ടി നേതാക്കൾ നൽകിയതുൾപ്പെടെയുള്ള ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്.
തെരഞ്ഞെടുപ്പിന് ഏതാനും മാസം മുന്‍പുമാത്രം വോട്ടർപട്ടികയുടെ പുനഃപരിശോധന നടത്തുന്നതിനെ ഹർജികൾ പരിശോധിച്ച ജസ്റ്റീസുമാരായ സുധാൻശു ധൂലിയയും ജോയ്മല്യ ബാഗ്ചിയും ചോദ്യം ചെയ്തു. വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തിടുക്കപ്പെട്ടു നടപ്പിലാക്കുന്നത് ആശങ്കയുണർത്തുന്നുവെന്നും, പുനഃപരിശോധനയ്ക്കു കീഴിൽ പൗരത്വം പരിശോധിക്കണമെന്നുണ്ടെങ്കിൽ അതു നേരത്തേയാകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനായി നൽകേണ്ട 11 തിരിച്ചറിയൽ കാർഡുകളിൽ ആധാർ ഉൾപ്പെടുത്താത്തതിനെതിരേയും ശക്തമായ വാദ-പ്രതിവാദങ്ങൾ നടന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 326 പ്രകാരം ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് വോട്ടവകാശമുള്ളതെന്നും ആധാർ പൗരത്വത്തിന്റെ സാധുവായ തെളിവല്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വാദിച്ചു. എന്നാൽ ജനങ്ങളുടെ പൗരത്വത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പുകമ്മീഷന് യാതൊരു പങ്കുമില്ലെന്നും പൗരത്വം ആഭ്യന്തരമന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കി. ആധാർ ഉൾപ്പെടെയുള്ള രേഖകൾ അംഗീകരിക്കുന്നില്ലെങ്കിൽ മറുപടി ഉൾപ്പെടെ നൽകിയുള്ള എതിർ സത്യവാങ്മൂലം നൽകാൻ 21 വരെ തെരഞ്ഞെടുപ്പു കമ്മീഷന് സമയം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് ബിഹാറിലെ കരട് വോട്ടർപട്ടിക പുറത്തുവരുന്നതിനാൽ ഈ മാസം 28നാണ് വിഷയം വീണ്ടും പരിഗണിക്കുക.