കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദിനാഘോഷത്തിന് ഒരു മാസത്തെ വിവിധ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചതായി ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ഉതകുന്ന പദ്ധതികളാണ് ഇന്‍ഫാം തയാറാക്കിയിരിക്കുന്നത്. മേയ് അഞ്ചു മുതല്‍ ജൂണ്‍ അഞ്ചുവരെയുള്ള ഈ പദ്ധതികളുടെ നടത്തിപ്പില്‍ ഇന്‍ഫാമിന്റെ കുടുംബതലം മുതല്‍ ദേശീയതലം വരെയുള്ള ഭാരവാഹികള്‍ നേതൃത്വം നല്‍കും.
പ്രധാന പദ്ധതികൾ
1. ഭൂമി പുനര്‍ജനി പദ്ധതിയിലൂടെ മണ്ണിന്റെ പുനര്‍ജന്മത്തിനും പിഎച്ച് ക്രമീകരിക്കുന്നതിനുമായി 10 ലക്ഷത്തിലധികം കിലോ ഡോളോമൈറ്റ് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
2. ധരണീസമൃദ്ധി പദ്ധതി വഴി മണ്ണ് പരിപോഷിപ്പിക്കുന്നതിനുവേണ്ടി വേപ്പിന് പിണ്ണാക്ക് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
3. ജലസംരക്ഷണത്തിനായി സ്വന്തം പുരയിടത്തിലെ ജലസ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും.
4. വീടുകളിലെ മലിനജല നിര്‍മാര്‍ജനവും പരിസര ശുചീകരണവും.
5. കാര്‍ഷിക വനനശീകരണം തടയാനും ഊര്‍ജ പുനരുപയോഗത്തിനുമായി വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകളുടെ ശുചീകരണവും പുനരുജ്ജീകരണവും.
6. കാര്‍ഷിക വനവത്കരണത്തിനായി ഒരു തൈ നടീല്‍ പരിപാടിയും ഇടവിള കൃഷി പ്രോത്സാഹന പദ്ധതിയും.
7. ആഗോളതാപനത്തിനും കാര്‍ബണ്‍ നിര്ഗമനത്തിനുമെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി ജൂണ്‍ നാലിന് രാത്രി ഏഴുമുതല്‍ അര മണിക്കൂര്‍ വിളക്ക് അണയ്ക്കല്‍ പരിപാടി.
8. അടുക്കളത്തോട്ട നിര്‍മാണത്തിനായി വിത്തുകൊട്ട വിതരണം.
ഈ പദ്ധതികളെല്ലാം ജൂണ്‍ നാലിന് മുമ്പ് പൂര്‍ത്തിയാക്കും. ജൂണ്‍ അഞ്ചിന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ഇന്‍ഫാം ദേശീയ രക്ഷാധികാരി താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ഇടുക്കി കാര്‍ഷികജില്ല രക്ഷാധികാരി ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഓരോ സംസ്ഥാനങ്ങളുടെയും വിവിധ കാര്‍ഷിക ജില്ലകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.