ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മാതൃകമ്പനിയായ മെറ്റയ്ക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്.
സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസയച്ചത്.
ഇത്തരം പരസ്യങ്ങളും കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഇൻസ്റ്റഗ്രാമിൽനിന്ന് ഉടനടി നീക്കം ചെയ്യാനും മന്ത്രാലയം നിർദേശിച്ചു.
ഇത്തരം പരസ്യങ്ങൾ എങ്ങനെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടുവെന്നും, ഇവ തടയാൻ സ്വീകരിച്ചിട്ടുള്ള സുരക്ഷാമാർഗങ്ങൾ എന്തൊക്കെയാണെന്നും നേരിട്ടു വിശദീകരിക്കാൻ മെറ്റയുടെ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ വിളിച്ചുവരുത്തും. മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ പരസ്യ അവലോകന പ്രക്രിയയും, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാൻ സ്വീകരിക്കുന്ന തുടർനടപടികളും കമ്പനി വിശദീകരിക്കണം.
ഇൻസ്റ്റഗ്രാമിൽ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുന്ന വിവരം മാധ്യമസ്ഥാപനമായ ബിബിസിയുടെ അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത്. ഇതേത്തുടർന്നാണു കേന്ദ്രസർക്കാർ ഇടപെടൽ.
കേന്ദ്രസർക്കാർ നിർദേശം പാലിക്കുന്നതിൽ മെറ്റ പരാജയപ്പെട്ടാൽ ഐടി ആക്ടും 2012ലെ പോക്സോ നിയമപ്രകാരവും നടപടികൾ നേരിടേണ്ടിവന്നേക്കും. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും ഐടി ആക്ടിലെ സെക്ഷൻ 67(ബി) പ്രകാരം ഇന്ത്യയിൽ കുറ്റകരമാണ്.
പെയ്ഡ് പരസ്യങ്ങളിലൂടെ പ്ലാറ്റ്ഫോമുകൾ നേരിട്ടു വരുമാനം ഉണ്ടാക്കുന്നതിനാൽ ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ സാങ്കേതിക കമ്പനികൾക്കു നിയമപരമായ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.