ബെർലിൻ: വരാനിരിക്കുന്ന വേനൽ അവധിക്കാലത്ത് ജർമനിയിലെ വിമാനയാത്രക്കാർ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. വിമാന ഇന്ധനത്തിന്റെ (കെറോസിൻ) കടുത്ത ക്ഷാമം മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടി വരുമെന്ന് വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ധനലഭ്യത കുറയുന്ന സാഹചര്യത്തിൽ ഏത് വിമാനത്തിന് മുൻഗണന നൽകണമെന്ന് തീരുമാനിക്കേണ്ടി വരുന്ന "കെറോസിൻ ട്രിയാഷ്' എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വിദഗ്ധനായ ഹെൻറിച്ച് ഗ്രോസ്ബോൺഗാർട്ട് പറഞ്ഞു.
പ്രതിസന്ധിക്ക് പിന്നിൽ:
ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നത് തുടരുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. വ്യോമയാന മേഖലയിലേക്കുള്ള ഇന്ധന വിതരണത്തിന്റെ പ്രധാന പാതയാണിത്.
ജൂൺ മാസത്തോടുകൂടി ജർമൻ വിമാനത്താവളങ്ങളിൽ ഇന്ധനക്ഷാമം പ്രകടമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനോടകം തന്നെ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ യാത്രക്കാർ കുറഞ്ഞ ഹ്രസ്വദൂര സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
വിമാനക്കമ്പനികളുടെ ആവശ്യം:
- പ്രതിസന്ധി മറികടക്കാൻ ജർമ്മൻ വ്യോമയാന സംഘടനയായ ബിഡിഎൽ സർക്കാരിന് മുന്നിൽ ഏഴിന നിർദ്ദേശങ്ങൾ സമർപ്പിച്ചു.
- ദേശീയ, യൂറോപ്യൻ കെറോസിൻ കരുതൽ ശേഖരം അടിയന്തരമായി തുറന്നുവിടുക.
- ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, കൊളോൺ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേക്ക് ഇന്ധനമെത്തിക്കാൻ നാറ്റോ പൈപ്പ് ലൈനുകൾ ഉപയോഗിക്കുക.
- ഇന്ധന നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുക.
യാത്രക്കാർക്ക് തിരിച്ചടി:
ഇന്ധനക്ഷാമം മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.
ഈ സാഹചര്യത്തെ "അസാധാരണ സാഹചര്യം' ആയി കണക്കാക്കണമെന്നാണ് കമ്പനികളുടെ വാദം. അങ്ങനെ വന്നാൽ നിയമപരമായി യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ല.
മേയ്, ജൂൺ മാസങ്ങളിൽ വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരികെ വരാനുള്ള വിമാന സർവീസുകളുടെ കാര്യത്തിൽ ഉറപ്പില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജർമൻ സമ്പദ്വ്യവസ്ഥയെയും ടൂറിസം മേഖലയെയും ഈ പ്രതിസന്ധി ദോഷകരമായി ബാധിക്കുമെന്ന് ബിഡിഎൽ ചീഫ് എക്സിക്യൂട്ടീവ് ജോക്കിം ലാംഗ് മുന്നറിയിപ്പ് നൽകി.