ബെർലിൻ: പരന്പരാഗത വെടിക്കോപ്പ് നിർമാണത്തിൽ അമേരിക്കയെ മറികടന്ന് ജർമനി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ഉത്പാദനം വർധിപ്പിച്ചതാണു കാരണമെന്ന് പ്രമുഖ ജർമൻ ആയുധനിർമാണ കന്പനിയായ റെയിൽമെറ്റൽ അറിയിച്ചു.
റെയിൽമെറ്റലിന്റെ പീരങ്കി വെടിയുണ്ട ഉത്പാദനം പ്രതിവർഷം 70,000 ആയിരുന്നത് 11 ലക്ഷമായി വർധിച്ചു. അമേരിക്ക ഒരു വർഷം പത്തു ലക്ഷം പീരങ്കിയുണ്ടകളാണ് ഉത്പാദിപ്പിക്കുന്നത്. റെയിൻമെറ്റലിന്റെ മീഡിയം കാലിബർ വെടിയുണ്ട ഉത്പാദനം പ്രതിവർഷം എട്ടു ലക്ഷമായിരുന്നത് 40 ലക്ഷമായും മിലിട്ടറി ട്രക്ക് ഉത്പാദനം 400 യൂണിറ്റ് ആയിരുന്നത് 4,500 ആയും ഉയർന്നിട്ടുണ്ട്.
40 ശതമാനം വർധനയാണു കന്പനി ഈ വർഷം പ്രതീക്ഷിക്കുന്നതെന്നും വരുമാനം 1400 കോടി യൂറോയിൽനിന്ന് 1500 കോടി യൂറോ ആയി ഉയരുമെന്നും റെയിൽമെറ്റൽ സിഇഒ അർമിൻ പെപ്പർഗെർ പറഞ്ഞു.
2039ഓടെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ സേന ജർമനിയിലായിരിക്കുമെന്നാണ് അവിടുത്തെ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് കഴിഞ്ഞയാഴ്ച പറഞ്ഞത്.