തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നുമടക്കമുള്ള പ്രഖ്യാപനങ്ങളുണ്ടായി.
പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും. ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും. അഴിമതിരഹിത ഭരണം കാഴ്‌ചവയ്ക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. എക്സൈസ് നയത്തിൽ മാറ്റം വരുത്തും. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
ഇന്ദിരാ ഗാരന്‍റിയുമായി സർക്കാർ മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗാരന്‍റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ചു. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്‌പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി.
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്‍റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കും. തീയറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകും. രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയിൽ ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
വന്ദേമാതരം ആലപിച്ചാണ് സഭാ നടപടികൾ തുടങ്ങിയത്. അതേസമയം, വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി.
വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.
പത്തരയോടെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ലോക്ഭവനിലേക്കു മടങ്ങി. ഗവർണറുടെ നയപ്രഖ്യാപനത്തിനു ശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു.
നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് ജൂൺ രണ്ടിനു സഭ വീണ്ടും ചേരുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയെ അറിയിച്ചു.