തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നുമടക്കമുള്ള പ്രഖ്യാപനങ്ങളുണ്ടായി.
പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും. ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും. അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. എക്സൈസ് നയത്തിൽ മാറ്റം വരുത്തും. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
ഇന്ദിരാ ഗാരന്റിയുമായി സർക്കാർ മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗാരന്റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ചു. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി.
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കും. തീയറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകും. രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയിൽ ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
വന്ദേമാതരം ആലപിച്ചാണ് സഭാ നടപടികൾ തുടങ്ങിയത്. അതേസമയം, വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി.
വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.
പത്തരയോടെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ലോക്ഭവനിലേക്കു മടങ്ങി. ഗവർണറുടെ നയപ്രഖ്യാപനത്തിനു ശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു.
നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് ജൂൺ രണ്ടിനു സഭ വീണ്ടും ചേരുമെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയെ അറിയിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ
- പുതുയുഗ കേരളം സൃഷ്ടിക്കും.
- അഴിമതിമുക്തഭരണം ഉറപ്പാക്കും വളർച്ചയും സമത്വവും ഉറപ്പാക്കും.
- ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു.
- ഇത് സുതാര്യ സർക്കാർ. ചലച്ചിത്ര നയം കൊണ്ടുവരും മീഡിയ സിറ്റി സ്ഥാപിക്കും.
- പ്ലസ് ടു സീറ്റ് ആവശ്യത്തിന് കൂട്ടും.
- ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കും.
- കോളജ് വിദ്യാർഥിനികൾക്ക് ആയിരം രൂപ ധനസഹായം.
- ക്ഷേമപെൻഷൻ 3000 രൂപയാകും.
- മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്.
- കേരളത്തെ തുറമുഖ ഹബ്ബാക്കി മാറ്റും.
- ഗവേഷക വിദ്യാർഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ്.
- സുഗന്ധവ്യഞ്ജന വില്പനയ്ക്ക് പിപിപി പാർക്ക്.
- സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ധനകാര്യ അച്ചടക്കം ഉറപ്പാക്കും.
- കാർഷിക വരുമാനം ഉയർത്തും, കൃഷി ലാഭകരമായ തൊഴിൽ മേഖലയാക്കും.
- വനിതാ കാർഷിക കൺസോർഷൻ സ്ഥാപിക്കും.
- സഹകരണ വിജിലൻസ് കാര്യക്ഷമമാക്കും
- സഹകരണ മേഖലയെ ശക്തിപ്പെടുത്തും.
- സർക്കാരിന്റേത് സുതാര്യവും ജനാഭിമുഖവുമായ നയം.
- ഭരണത്തിൽ സുതാര്യത ലക്ഷ്യം.
- 10,000 ചെറുകിട വ്യവസായങ്ങളെ പിന്താങ്ങും.
- വന്യജീവി പ്രശ്നം പരിഹരിക്കുന്നതിന് മുൻഗണന, പ്രാഥമിക പരിഗണന മനുഷ്യജീവൻ സംരക്ഷിക്കാൻ.
- ചലച്ചിത്രമേള മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും
- ലഹരിമുക്ത നടപടികൾ ശക്തമാക്കും.
- എക്സൈസ് വകുപ്പിനെ പുന ക്രമീകരിക്കും.
- വിലക്കയറ്റം വെല്ലുവിളി, വിലക്കയറ്റം തടയാൻ കർശന പരിശോധന.
- പൊതുജനാരോഗ്യം ശക്തിപ്പെടുത്തും, നിലവിലെ അവസ്ഥ മോശം
- ചെലവു കുറഞ്ഞ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
- സഹകരണ മേഖലയിലെ തട്ടിപ്പുകൾ കർശനമായി നേരിടും നിക്ഷേപം കൃത്യസമയത്ത് മടക്കി നൽകാൻ പദ്ധതി.
- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങൾക്കും. നെഹ്റു ശാസ്ത്ര കേന്ദ്രങ്ങൾ ആരംഭിക്കും.
- കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും.
- യുവാക്കൾക്ക് അഞ്ചു ലക്ഷത്തിന്റെ പലിശരഹിത വായ്പ.
- ആഭ്യന്തരവകുപ്പ് ശക്തമായി മുന്നോട്ടു പോകും.
- ധവളപത്രം തയാറാക്കാൻ പ്രത്യേക സമിതി.
- വിലക്കയറ്റം നിയന്ത്രിക്കും, സപ്ലൈകോ റേഷൻ കടകളുടെ എണ്ണം കൂട്ടും.
- എഐ സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും
- പോലീസിൽ സമഗ്ര വികസനം നടപ്പാക്കും.
- വ്യവസായ മേഖലയിൽ ഏകജാലക സംവിധാനം.
- ലഹരി വിമുക്തിക്ക് ഓപ്പറേഷൻ തൂഫാൻ.
- കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകും.
- മത്സ്യത്തൊഴിലാളി മേഖലാ സംരക്ഷിക്കും.
- ലഹരി കേസിൽ പെടുന്നവരുടെ സ്വത്ത് കണ്ടുകിട്ടും.
- പാലിയേറ്റീവ് കെയറിന് പ്രാമുഖ്യം നൽകും.
- മൊബൈൽ മാവേലി സ്റ്റോറുകൾ വിപുലീകരിക്കും മത്സ്യബന്ധന മേഖലയെ ആധുനിക വൽക്കരിക്കും
- ലഹരി നെറ്റ്വർക്കുകളെ തകർക്കും, സ്കൂൾ കോളേജുകൾ ലഹരി മുക്തമാക്കും.
- നദി സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും പ്രത്യേക പദ്ധതി.
- ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസം.
- വഖഫ് ആധുനികവൽക്കരിക്കും, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കും.
- ഭൂനയങ്ങളിൽ സമഗ്ര പരിഷ്കരണം.
- വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താൻ ലാൻഡ് ബാങ്ക്.
- സോളാറിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രോജക്ട് പ്രോത്സാഹിപ്പിക്കും.
- പട്ടയ പ്രശ്നങ്ങൾ പരിഹരിക്കും.
- സംസ്ഥാനത്ത് വയോജന വകുപ്പ്.
- മതനിരപേക്ഷത കാത്തുസൂക്ഷിക്കും.
- റവന്യൂ വകുപ്പ് ഡിജിറ്റൽ ആക്കും.
- ബൈപ്പാസുകൾ നാലുവരി ആക്കും.
- സോളാർ റീചാർജ് കേന്ദ്രങ്ങൾ വർധിപ്പിക്കും.
- ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പോർട്ടൽ.
- കുറ്റകൃത്യങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും.
- സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കും.
- എസ് സി എസ് ടി വിഭാഗങ്ങൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പാർപ്പിടം നൽകും.
- വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കും കേരളത്തെ വയോജന സൗഹൃദം ആക്കും.
- ദുരന്തനിവാരണത്തിന് ജനകീയ സഹകരണത്തോടെ പദ്ധതികൾ.
- മത്സ്യത്തൊഴിലാളി സമൂഹത്തിനായി ഗ്രൂപ്പ് ഇൻഷുറൻസ് നടപ്പാക്കും.
- മടങ്ങിവരുന്ന പ്രവാസികൾക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കും.
- വനിതാ കാർഷിക കൂട്ടായ്മ പ്രോത്സാഹിപ്പിക്കും.
- ശുദ്ധജല ലഭ്യത എല്ലാവർക്കും ഉറപ്പാക്കും.
- കായിക പരിശീലന കേന്ദ്രങ്ങൾ വർധിപ്പിക്കും.
- വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകും. മൂന്ന് ദിവസത്തെ അവധി. ആർത്തവ അവധിക്ക് പകരം പ്രത്യേക ക്ലാസ് നടത്തും.
Tags :
Kerala Assembly Governor Speech announcements