International
വത്തിക്കാൻ സിറ്റി: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരം.
20-ാം നൂറ്റാണ്ടിൽ സഭയിലും ലോകത്തും സുവിശേഷവത്കരണത്തിന്റെ ഏറ്റവും വലിയ ശബ്ദങ്ങളിൽ ഒരാളായിരുന്നു ആർച്ച്ബിഷപ് ഫുൾട്ടൺ ഷീൻ.
1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിന്റെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
1895ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ 24-ാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. 1951ല്‍ ന്യൂയോര്‍ക്കിലെ സഹായമെത്രാനായി നിയമിതനായി. 1966ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷത്തിനുശേഷം ആര്‍ച്ച്ബിഷപ്പായി.
1979ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ചാണ് അദ്ദേഹം ദിവംഗതനായത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണതകൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്കു നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്റെ നാമകരണ നടപടികള്‍ക്ക് 2002ലാണ് തുടക്കമായത്.
International
ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കാന്റർബറി ആർച്ച്ബിഷപ്പായി സാറാ മുല്ലള്ളി ചുമതലയേറ്റു.
ബുധനാഴ്ച രാവിലെ സെന്റ് പോൾസ് കത്തീഡ്രലിലേക്കു പ്രവേശിച്ച സാറാ മുല്ലള്ളി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവായാണ് തിരിച്ചിറങ്ങിയത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 63കാരിയായ സാറാ മുല്ലള്ളി. അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ച് ഉൾപ്പെടെയുള്ള ആഗോള ആംഗ്ലിക്കൻ കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി ഒരു ഭരണത്തലവനില്ലെങ്കിലും കാന്റർബറി ആർച്ച്ബിഷപ്പാണ് പരമ്പരാഗതമായി അതിന്റെ ആത്മീയ നേതാവായി പരിഗണിക്കപ്പെടുന്നത്.
കാൻസർ നഴ്സായിരുന്ന സാറാ മുല്ലള്ളി, നാലു മാസം മുമ്പു പ്രഖ്യാപിക്കപ്പെട്ട പുതിയ ദൗത്യം നിയമപരമായ ചടങ്ങുകളിലൂടെ ഔദ്യോഗികമായി ഏറ്റെടുത്തു. ദീർഘമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം മുല്ലള്ളി കരഘോഷങ്ങളോടെയാണ് വിശ്വാസികൾ വരവേറ്റത്. 1994ൽ വനിതാ പുരോഹിതർക്കും 2015ൽ ആദ്യ വനിതാ ബിഷപ്പിനും ചർച്ച് ഓഫ് ഇംഗ്ലണ്ട് അനുമതി നൽകിയിരുന്നു.
സ്ത്രീകളുടെ പദവി, എൽജിബിടിക്യു വിഭാഗത്തോടുള്ള നിലപാട് തുടങ്ങിയ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്ന ആംഗ്ലിക്കൻ കൂട്ടായ്മയിൽ ഈ നിയമനം കൂടുതൽ തർക്കങ്ങൾക്കു വഴിമാറാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മുല്ലള്ളിയുടെ നിയമനം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ആംഗ്ലിക്കൻ സംഘടനയായ ഗാഫ്കോൺ ആരോപിച്ചിരുന്നു. സ്വവർഗ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന മുല്ലള്ളിയുടെ നിലപാട് സഭയുടെ വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമാണെന്നു റുവാണ്ടൻ ആഗ്ലിംക്കൻ ആർച്ച്ബിഷപ്പ് ലോറന്റ് മബണ്ട കുറ്റപ്പെടുത്തി. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2024 നവംബറിൽ രാജിവച്ച ജസ്റ്റിൻ വെൽബിക്കു പകരമായാണ് മുല്ലള്ളി എത്തുന്നത്.
17 അംഗ കമ്മീഷൻ നാമനിർദേശം ചെയ്ത സാറാ മുല്ലള്ളിയുടെ നിയമനത്തിനു സഭയുടെ പരമാധികാരിയായ ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകി. മാർച്ച് 25ന് കാന്റർബറി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ സാറാ മുല്ലള്ളി ഔദ്യോഗികമായി ആർച്ച്ബിഷപ്പായി അവരോധിക്കപ്പെടും.
Kerala
കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെആർഎൽസിബിസി) പ്രസിഡന്റായി കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെസിബിസിയുടെയും കെആർഎൽസിസിയുടെയും അധ്യക്ഷനാണ് ഇദ്ദേഹം.
വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ വൈസ് പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ജനറൽ സെക്രട്ടറിയുമാണ്. വരാപ്പുഴ അതിരൂപതാ കാര്യാലയത്തിൽ നടന്ന മെത്രാൻ സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
NRI
ന്യൂഡൽഹി: സീറോമലബാർ സഭയുടെ അതിരൂപതയായി ഉയർത്തപ്പെട്ട ഫരീദാബാദിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഔദ്യോഗികമായി സ്ഥാനമേറ്റു.
ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിലെ പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. 2012 മാർച്ച് ആറിന് രൂപതയായി പ്രഖ്യാപിക്കപ്പെട്ട ഫരീദാബാദിനെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങുകൾക്ക് സാംസ്കാരിക രാഷ്ട്രീയ നേതാക്കളുൾപ്പെടെ ആയിരങ്ങൾ സാക്ഷികളായി.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിൽ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഡൽഹി അതിരൂപത അധ്യക്ഷനും സിബിസിഐ സെക്രട്ടറി ജനറലുമായ ഡോ. അനിൽ കൂട്ടോ, തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ തുടങ്ങിയവർ സഹകാർമികരായി.
അതിരൂപത സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു. ഫരീദാബാദിനെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള സീറോമലബാർ മെത്രാൻ സിനഡിന്റെ ഉത്തരവും മാർ കുര്യാക്കോസ് ഭരണികുളങ്ങരയെ ആർച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള നിയമന പത്രവും ചടങ്ങിൽ വായിച്ചു. അതിരൂപത കത്തീഡ്രൽ വികാരിയായ ഫാ. റോണി തോപ്പിലാൻ, ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടം എന്നിവരാണ് നിയമന ഉത്തരവുകൾ വായിച്ചത്.
തുടർന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രധാന കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ഇരുപത്തേഴ് മെത്രാന്മാരും നൂറോളം വൈദികരും സന്യസ്തരും ഉൾപ്പെടെ ഫരീദാബാദ് അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള രണ്ടായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. നുണ്‍ഷ്യോയുടെ പ്രത്യേക പ്രതിനിധിയായി മോണ്‍. ആന്ദ്രേയ ഫ്രാൻസിസും ചടങ്ങുകൾക്ക് സാക്ഷിയായി.
സ്ഥാനാരോഹണ ചടങ്ങുകൾക്കും കൃതജ്ഞതാബലിക്കും ശേഷം നടന്ന അനുമോദന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ കിരണ്‍ റിജിജു, ജോർജ് കുര്യൻ, കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ നേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.
District News
കാപ്പംകൊല്ലി: വയനാട്ടിൽ വർധിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സാമൂഹിക ശുശ്രൂഷാസമിതിയുടെ നേതൃത്വത്തിൽ അധികാരികൾക്കു നൽകുന്ന നിവേദത്തിലേക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ ഒപ്പ് ശേഖരിച്ചു. വൈത്തിരിയിൽ നടന്ന കോഴിക്കോട് അതിരൂപത യുവജന സമ്മേളനത്തിനിടെയാണ് ആർച്ച് ബിഷപ് നിവേദനത്തിൽ ഒപ്പുവച്ചത്.
വയനാട്ടിൽ വനാതിർത്തി പ്രദേശങ്ങളിൽ കർഷക ജീവിതം പ്രതിസന്ധിയിലാക്കിയ വന്യമൃഗശല്യത്തിന്റെ പരിഹാരത്തിന് അധികാരികൾ ശക്തമായി ഇടപെടണമെന്ന് ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. ജൻസൻ പുത്തൻവീട്ടിൽ, ഫാ. റോയ്സണ്‍ ആന്റണി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ഡാനി ജോസഫ്, ഫാ.ഡോ. അലോഷ്യസ് കുളങ്ങര, ഫാ. ടോണി, ഫാ. ജിഷിൻ, ഫാ. ജോണ്സണ്, ഫാ. റെനി കാപ്പംകൊല്ലി, സമിതി കോ ഓർഡിനേറ്റർ സൗമ്യ സാബു എന്നിവർ സന്നിഹിതരായിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിൽനിന്നു ശേഖരിക്കുന്ന ആയിരക്കണക്കിനു ഒപ്പുകളടങ്ങുന്ന നിവേദനം ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, കേരള ഗവർണർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, വനം-വന്യജീവി സംരക്ഷണ മന്ത്രി, വയനാട് എംപി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകാനാണ് ശുശ്രൂഷാസമിതി തീരുമാനം.
National
കല്യാണ്‍ (മഹാരാഷ്ട്ര): കൃതജ്ഞതാസ്തോത്ര ഗീതികളും പ്രാര്‍ഥനകളും നിറഞ്ഞ അന്തരീക്ഷത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കല്യാണ്‍ സീറോമലബാര്‍ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു.
താനെയിലെ കല്യാണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ ഇന്ന് ഉച്ചകഴിഞ്ഞു 2.30ന് നടന്ന തിരുക്കർമ്മങ്ങളിൽ സീറോമലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിൽ മുഖ്യകാര്‍മികത്വം വഹിച്ചു. കല്യാണ്‍ രൂപതയെ അതിരൂപതയായും മാര്‍ വാണിയപ്പുരയ്ക്കലിനെ പ്രഥമ ആർച്ച്ബിഷപ്പായും ഉയര്‍ത്തിക്കൊണ്ടുള്ള കല്പന സഭയുടെ കൂരിയ ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു.
കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്കി. ബിഷപ് മാര്‍ തോമസ് ഇലവനാല്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പുതിയ ആര്‍ച്ച്ബിഷപ്പിന്റെ സഹോദരന് ഫാ. ജോര്‍ജ് വാണിയപ്പുരയ്ക്കലായിരുന്നു ആര്‍ച്ച്ഡീക്കന്‍.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സ്ഥാനമൊഴിഞ്ഞ ബിഷപ് മാര്‍ തോമസ് ഇലവനാലിനു യാത്രയയപ്പ് നല്കി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉള്‍പ്പെടെ കേരളത്തിലും പുറത്തുമുള്ള 35 മെത്രാന്മാര്, വൈദികര്‍, സമര്‍പ്പിതര്‍, അല്മായര് തുടങ്ങിയവര്‍ പങ്കെടുത്തു.
കല്യാണ്‍ അതിരൂപത വികാരി ജനറാള്‍ ഫാ. സിറിയക് കൂമ്പാട്ട്, കത്തീഡ്രല്‍ വികാരി ഫാ. ഡേവിസ് തരകന് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.
Leader Page
മാർ ജേക്കബ് തൂങ്കുഴി-ആത്മീയചൈതന്യത്തിന്റെ തെളിമയും പുഞ്ചിരിയുമുള്ള മുഖം. പ്രാർഥനയും ധ്യാനവും ആത്മീയവായനയും ഏറെ ഇഷ്ടത്തോടെ അനുദിന ജീവിതചര്യയുടെ ഭാഗമാക്കിയ കർമയോഗി.
വൈദികനായി 69 വർഷത്തെ ശുശ്രൂഷ. മേൽപ്പട്ടക്കാരനായി 52 വർഷത്തെ സേവനം. മെത്രാനെന്ന നിലയിൽ 24ഉം മെത്രാപ്പോലീത്തയെന്ന നിലയിൽ 28ഉം വർഷങ്ങൾ പിന്നിട്ട അപൂർവ വ്യക്തിത്വം, അതിൽ 18 വർഷം എമരിറ്റസ് ആർച്ച്ബിഷപ് എന്ന നിലയിൽ ആത്മീയസേവനം ചെയ്ത ധന്യജീവിതം. പുണ്യജീവിതത്തിലൂടെ ആർജിച്ച തേജസിനാൽ അനേകർക്ക് ആശ്വാസവും പ്രചോദനവും പകർന്നേകിയ ആത്മീയാചാര്യൻ. ദൈവത്തിനും സമൂഹത്തിനും വേണ്ടി സമർപ്പിച്ച ജീവിതത്തിനുടമ. ഈവിധമുള്ള വിശേഷണങ്ങൾ ഇനിയുമേറെയുള്ള തൃശൂരിന്റെ സ്വന്തം വത്സലപിതാവ് മാർ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്തയെ തന്റെ 95-ാം വയസിലാണ് ദൈവം നിത്യതയുടെ പറുദീസയിലേക്കു കൂട്ടിക്കൊണ്ടുപോയത്.
സ്നേഹപൂർവമുള്ള കരുതലും ചേർത്തുനിർത്തലുമാണ് തൂങ്കുഴിപ്പിതാവിന്റെ ജീവിതശൈലി. ഒപ്പം സമൂഹത്തെ അത്യാധുനികതയിലേക്കു കൈപിടിച്ചുനയിക്കുന്ന വികസനദർശനവും അദ്ദേഹത്തിനു സ്വന്തമായിരുന്നു.
വയനാട്ടിൽ മലനിരകളിലെ ദുർഘട കാട്ടുപാതകളിലൂടെ വന്യമൃഗഭീഷണി കൂസാതെ മോട്ടോർസൈക്കിൾ ഓടിച്ചും ജീപ്പിൽ സഞ്ചരിച്ചും സമൂഹനന്മയ്ക്കായി ഓടിനടന്ന പിതാവ്. വൻസുഹൃദ്വലയങ്ങളുള്ളതിനാൽ ലോകമെങ്ങും സഞ്ചരിച്ചു ശുശ്രൂഷ ചെയ്തു. ഓരോ സേവനകേന്ദ്രത്തിലും എത്താൻ ഒരു മടുപ്പുമില്ലാതെ സ്വന്തമായി വാഹനം ഓടിച്ചു. ‘സഞ്ചരിക്കുന്ന പിതാവ്’ എന്ന ഓമനപ്പേര് തൂങ്കുഴിപ്പിതാവിനു ലഭിച്ചത് അതുകൊണ്ടാണ്.
മറക്കാത്ത ചില കൂടിക്കാഴ്ചകൾ
തൂങ്കുഴിപ്പിതാവുമൊത്ത് അവിസ്മരണീയവും ഹൃദയസ്പർശിയുമായ അനവധി അനുഭവമുഹൂർത്തങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. തൂങ്കുഴിപ്പിതാവ് മാനന്തവാടിയിൽ മെത്രാനായി അഭിഷിക്തനാകുന്പോൾ ഞാൻ ആലുവ സെമിനാരി വിദ്യാർഥിയായിരുന്നു. വളരെ ചെറുപ്പക്കാരനും സുമുഖനും പണ്ഡിതനുമായിരുന്ന പിതാവിനെ അന്നു ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമായിരുന്നു. റോമിൽ ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ പിതാവ് റോമിലേക്കു വരുന്പോൾ ഞങ്ങളെ കാണാൻ വരുമായിരുന്നു. പിതാവിന്റെ സ്നേഹവും സൗഹൃദവും ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല.
പിതാവിനെ ഞാൻ അടുത്തറിയുന്നത് 1984 മുതലാണ്. അദ്ദേഹം മാനന്തവാടി മെത്രാനായിരുന്നപ്പോൾ തൃശൂർ രൂപതയിലെ വൈദികരെ ധ്യാനിപ്പിക്കാൻ എത്തി. എന്നെ ഏറ്റവും സ്വാധീനിച്ച ധ്യാനമായിരുന്നു അത്. ഗഹനമായ ആശയങ്ങൾ കൊച്ചുകൊച്ചു കഥകളിലൂടെ വളരെ ശാന്തവും പതുങ്ങിയതുമായ സ്വരത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. വലിയ സന്ദേശങ്ങളുള്ള ആ വാക്കുകൾ ഹൃദയത്തിൽ തുളച്ചുകയറും. തമാശകളിലൂടെ പൊട്ടിച്ചിരിപ്പിച്ചും അദ്ദേഹം ആശയവിനിമയം നടത്താറുണ്ട്.
തൃശൂരിന്റെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോൾ വളരെയധികം ആശങ്ക തൂങ്കുഴിപ്പിതാവിന്റെ മനസിലുണ്ടായിരുന്നു. അങ്ങനെയൊരു ആശങ്കയുണ്ടെന്ന് മനസിലാക്കി, പിതാവിനെ തൃശൂരിലേക്കു സ്വാഗതം ചെയ്യാൻ താമരശേരിയിലെത്തിയ വൈദികരും അല്മായരുമുൾപ്പെടുന്ന തൃശൂർക്കാരുടെ സംഘത്തിൽ ഞാനുമുണ്ടായിരുന്നു. പിതാവിനുണ്ടായിരുന്ന ഭയവും ആശങ്കയും ഈ സന്ദർശനംവഴി മാറിയെന്ന് പിതാവ് വ്യക്തിപരമായി എന്നോടു പറഞ്ഞിട്ടുണ്ട്.
വികസനനായകൻ
തൃശൂരിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു തൂങ്കുഴിപ്പിതാവ് തൃശൂർ ആർച്ച്ബിഷപ്പായതിനു ശേഷമുള്ളത്. തൃശൂർ അതിരൂപതയിലും തൃശൂരിന്റെ സാമൂഹ്യമണ്ഡലത്തിലും വൻ വികസനമുന്നേറ്റം നടത്തിയത് അദ്ദേഹം പത്തുവർഷം മെത്രാപ്പോലീത്തയായിരുന്ന കാലഘട്ടത്തിലാണ്. മുളയത്തെ മേരിമാതാ മേജർ സെമിനാരി, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, ജ്യോതി എൻജിനിയറിംഗ് കോളജ്, മുള്ളൂർക്കരയിലെ മഹാജൂബിലി ബിഎഡ് കോളജ്, പെരിങ്ങണ്ടൂരിൽ എയ്ഡ്സ് രോഗികളെ സംരക്ഷിക്കുന്ന മാർ കുണ്ടുകുളം മെമ്മോറിയൽ റിസർച്ച് ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ (ഗ്രെയ്സ് ഹോം), കുരിയച്ചിറയിൽ സെന്റ് ജോസഫ്സ് ടിടിഐ എന്നിവ സ്ഥാപിക്കാൻ അദ്ദേഹം നേതൃത്വം നൽകി. അഗതികളുടെ പിതാവായ കുണ്ടുകുളം പിതാവ് സ്ഥാപിച്ച ജീവകാരുണ്യ സ്ഥാപനങ്ങളിലെ ശുശ്രൂഷകൾ കൂടുതൽ മികച്ചതാക്കി. ഇതടക്കമുള്ള സേവനങ്ങളെ അനുസ്മരിക്കുന്പോൾ തൃശൂർ അതിരൂപതയ്ക്കുള്ള അദ്ദേഹത്തോടുള്ള കൃതജ്ഞത നിസീമമാണ്.
അല്പം സ്വകാര്യം
ഏതാനും വർഷംമുന്പ് ഷെക്കെയ്ന ടിവിക്കുവേണ്ടി തൂങ്കുഴിപ്പിതാവിനെ ഇന്റർവ്യു ചെയ്യാൻ എനിക്ക് അവസരമുണ്ടായി. പിതാവിന്റെ പുണ്യജീവിതത്തെയും ആത്മീയദർശനങ്ങളെയും അനാവരണം ചെയ്യുന്ന അഭിമുഖമായിരുന്നു അത്. സംഭാഷണത്തിനിടെ ഞാൻ പിതാവിനെ വിശേഷിപ്പിച്ചത് ‘നല്ല അപ്പച്ചൻ, നല്ല പിതാവ്’ എന്നായിരുന്നു.
തന്റെ പിൻഗാമിയായി തൂങ്കുഴിപ്പിതാവ് എന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്കു പലപ്പോഴും അദ്ഭുതം തോന്നിയിട്ടുണ്ട്. എന്തു കണ്ടിട്ടാണ് പിതാവ് എന്നെ മെത്രാനായി ശിപാർശ ചെയ്തതെന്ന് ഞാൻ അന്നു പിതാവിനോടു ചോദിച്ചു. “അത് എന്റെമാത്രം തീരുമാനമല്ല, ദൈവത്തിന്റെ തീരുമാനമാണ്. ആ പ്രക്രിയയിൽ അവിടുത്തെ കരങ്ങളിലെ ഒരു ഉപകരണമാകാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്.” എന്നായിരുന്നു ആ പ്രതികരണം.
വൈവിധ്യമാർന്ന കർമമേഖലകൾ
കാനോനിക നിയമത്തിലും സിവിൽ നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലുമുള്ള വലിയ പാണ്ഡിത്യവുമായാണ് തൂങ്കുഴിപ്പിതാവ് തന്റെ ശുശ്രൂഷാമേഖലകളിൽ വിരാജിച്ചത്. 1930 ഡിസംബർ 13ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പൻ-റോസ ദന്പതികളുടെ മകനായാണ് പിതാവിന്റെ ജനനം. ചങ്ങനാശേരി, ആലുവ, റോം എന്നിവിടങ്ങളിലെ സെമിനാരി പരിശീലനത്തിനുശേഷം 1956 ഡിസംബർ 22ന് റോമിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. കാനൻ നിയമത്തിലും സിവിൽ നിയമത്തിലും റോമിൽനിന്നു ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ അദ്ദേഹം, തലശേരി രൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കി. രൂപതയിൽ തിരിച്ചെത്തിയശേഷം വീണ്ടും മൈനർ സെമിനാരി റെക്ടറായി നിയമിതനായി.
പുതുതായി രൂപംനൽകിയ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മേയ് ഒന്നിന് അദ്ദേഹം സ്ഥാനമേറ്റു. മലനിരകളിലെ മുക്കിലും മൂലയിലുമുള്ള ജനങ്ങൾക്കിടയിലേക്ക് അദ്ദേഹം ഓടിയെത്തി. എല്ലാവരോടും നൈർമല്യമുള്ള പുഞ്ചിരിയോടെ സ്നേഹവാത്സല്യങ്ങളോടെ ഇടപഴകി. അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ വയനാട്ടിലുണ്ടായ ആധ്യാത്മികവും ഭൗതികവുമായ വളർച്ച അദ്ഭുതാവഹമായിരുന്നു. 22 വർഷത്തെ ശുശ്രൂഷയ്ക്കുശേഷം 1995 ജൂണ്‍ ഏഴിന് താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി. ജൂലൈ 28നു രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു.
തൃശൂരിന്റെ പ്രഥമ ആർച്ച്ബിഷപ്പായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തിന്റെ പിൻഗാമിയായി 1996 ഡിസംബർ 18നാണ് തൃശൂർ ആർച്ച്ബിഷപ്പായി നിയമിതനായത്. 1997 ഫെബ്രുവരി 15നു തൃശൂരിലെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
മെത്രാന്മാരുടെ അഖിലേന്ത്യാ സമിതിയായ സിബിസിഐയുടെ ഉപാധ്യക്ഷനായിരുന്നു തൂങ്കുഴിപ്പിതാവ്. ഈ കാലഘട്ടത്തിലാണ് 2004 ഫെബ്രുവരിയിൽ പിതാവിന്റെ നേതൃത്വത്തിൽ തൃശൂരിൽ നടത്തിയ സിബിസിഐ ജനറൽ ബോഡി സമ്മേളനം ചരിത്രത്തിൽ ഇടംനേടിയത്.
സമർപ്പിതസമൂഹ സ്ഥാപകൻ
വയനാട്ടിൽ വിദ്യാഭ്യാസം, ആതുരസേവനം എന്നിങ്ങനെയുള്ള മേഖലകളിൽ ശുശ്രൂഷ ചെയ്യാൻ സിസ്റ്റേഴ്സ് കൂടുതൽ ആവശ്യമാണെന്ന്, മാനന്തവാടിയിൽ മെത്രാനായിരുന്നപ്പോൾ മാർ ജേക്കബ് തൂങ്കുഴിക്കു ബോധ്യമായി. ഇക്കാര്യം വൈദികരുമായി കൂടിയാലോചിച്ചു.
വയനാടുപോലുള്ള പ്രദേശങ്ങളിൽ സേവനംചെയ്യാൻ സമർപ്പിതരായ സിസ്റ്റേഴ്സിനെ കണ്ടെത്താൻ ഒരു സമർപ്പിതസമൂഹത്തിനുതന്നെ രൂപംനൽകാൻ തീരുമാനിച്ചത് അങ്ങനെയാണ്. പിതാവ് സ്ഥാപിച്ച ‘സൊസൈറ്റി ഓഫ് ക്രിസ്തുദാസി’ (എസ്കെഡി) സന്യാസിനീസമൂഹാംഗങ്ങൾ ഇന്നു ലോകമെങ്ങും സേവനം ചെയ്യുന്നു. തൃശൂരിലെ പീച്ചി കേന്ദ്രീകരിച്ച് ‘സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ദ വർക്കർ’ (എസ്എസ്ജെഡബ്ല്യു) എന്ന ഭക്തസമൂഹത്തിന് അദ്ദേഹം സഭാത്മക രൂപം നൽകി.
ഒരു പുരുഷായുസു കാലം പുരോഹിതനായി ദൈവത്തിനും സമൂഹത്തിനും വേണ്ടി ശുശ്രൂഷ ചെയ്ത മാർ ജേക്കബ് തൂങ്കുഴിപ്പിതാവിനോട് കേരളത്തിന്, പ്രത്യേകിച്ച് തൃശൂർ അതിരൂപതയ്ക്ക് നിസീമമായ കടപ്പാടുകളുണ്ട്. ദൈവത്തിന്റെ മനസും മനുഷ്യരുടെ ആവശ്യങ്ങളും ആകുലതകളും വിവേചിച്ചറിഞ്ഞ് തന്റെ ശുശ്രൂഷാജീവിതത്തെ വർണാഭമാക്കിയ അഭിവന്ദ്യ തൂങ്കുഴിപ്പിതാവിന് ഹൃദയപൂർവം പ്രണാമമർപ്പിക്കുന്നു.