അമ്മയിലെ പോർവിളികൾ പൊതു മധ്യത്തിലേയ്ക്ക് വ്യാപിക്കുന്നതിനിടെ പ്രതികരണവുമായി നടനും പാലാക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി.
ജനങ്ങൾക്ക് പറഞ്ഞു ചിരിക്കാനുള്ള ഡിജിറ്റൽ കണ്ടന്റ് ആക്കി സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ മാറ്റരുതെന്നും അടിയന്തരമായി ആഭ്യന്തര യോഗം വിളിച്ച് ചേർത്ത് പ്രശ്ന പരിഹാരം കാണണമെന്നും രമേശ് പിഷാരടി ആവശ്യപ്പെട്ടു.
വിഷയവുമായി ബന്ധപ്പെട്ട് സംഘടനയിലെ ഭാരവാഹികളായ അൻസിബ ഹസൻ, ടിനി ടോം, ശ്വേത മേനോൻ എന്നിവരുമായി താൻ സംസാരിച്ചതായും പിഷാരടി വ്യക്തമാക്കി.
''അമ്മ സംഘടനയെ സംബന്ധിച്ചിടത്തോളം, നിങ്ങൾ എത്രപേർ ഓർക്കുന്നുണ്ടെന്ന് എനിക്കറിയില്ല, ഞാൻ വിജയിച്ച ഒരു തെരഞ്ഞെടുപ്പിൽ സംവരണത്തിന്റെ ആവശ്യകത മുൻനിർത്തിയാണ് മാറിനിന്നത്. അന്ന് ഒരു സ്ത്രീ ഭാരവാഹിയായി വരണമെന്ന ആഗ്രഹത്തോടെ ഞാൻ മാറിയ സീറ്റിലേക്കാണ് അൻസിബ പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് തോന്നുന്നു.
അതുകൊണ്ടുതന്നെ നിലവിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാൻ അൻസിബയെയും ടിനി ടോമിനെയും വിളിച്ചു സംസാരിച്ചു. പ്രസിഡന്റ് ശ്വേതാ മേനോനെ എറണാകുളത്തുവെച്ച് നേരിൽക്കണ്ട് സംസാരിക്കുകയും ചെയ്തു.
മുതിർന്ന ആളുകളുടെ സഹായത്തോടെയോ അല്ലാതെയോ, എത്രയും പെട്ടെന്ന് അടിയന്തരമായി അവിടെയൊരു ഇന്റേണൽ യോഗം വിളിച്ചുകൂട്ടണമെന്നും, ആ യോഗത്തിൽ ഏറ്റവും ഉചിതമായതും കൃത്യമായതുമായ നീതി നടപ്പാക്കണമെന്നും ഞാൻ ഈ മൂന്നുപേരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അല്പം മുൻപുപോലും ഇതിൽ ചിലരെ ഞാൻ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. നീതി എന്ന് പറയുന്നത് കേവലം വാക്കുകളിൽ ഒതുങ്ങേണ്ടതല്ല; കൃത്യമായൊരു അന്വേഷണത്തിലൂടെയോ പഠനത്തിലൂടെയോ മാത്രമേ യഥാർഥ പ്രശ്നം എവിടെയാണെന്ന് കണ്ടെത്താനും പരിഹരിക്കാനും സാധിക്കൂ.
ഇപ്പോൾ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അംഗങ്ങൾ വ്യക്തിപരമായി മാധ്യമങ്ങളെ കാണുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അമ്മയുടെ നേതൃത്വത്തിലുള്ള ആളുകളോട് അടിയന്തരമായി യോഗം വിളിച്ചുചേർത്ത് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യക്തിപരമായി അമ്മ എന്ന സംഘടനയെക്കുറിച്ച് പറയുകയാണെങ്കിൽ, എറണാകുളത്തുള്ള ഏതെങ്കിലും ഒരു ഫ്ലാറ്റിലെ റെസിഡൻസ് അസോസിയേഷനിലുള്ള അത്രപോലും അംഗങ്ങളില്ലാത്ത ഒരു കൂട്ടായ്മയാണിത്. പരമാവധി 500 പേരാണ് ഇതിലുള്ളത്.
എന്നാൽ ഇതൊരു സിനിമാ സംഘടനയായതുകൊണ്ട് തന്നെ, ഇതിന്റെ വലിപ്പത്തേക്കാൾ കൂടുതൽ മാധ്യമശ്രദ്ധ ഇതിന് എപ്പോഴും ലഭിക്കാറുണ്ട്. ഇവിടെയുള്ള മറ്റ് തൊഴിലാളി സംഘടനകൾ, അത് ബസ് തൊഴിലാളികളോ, ബാങ്ക് ജീവനക്കാരോ, അധ്യാപകരോ ആരുമാകട്ടെ, അവയ്ക്കുള്ളിലും അംഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്.
പക്ഷേ, മറ്റൊരു സംഘടനയുടെ കാര്യത്തിലും ഇത്രയധികം മാധ്യമശ്രദ്ധയോ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളോ ഉണ്ടാകാറില്ല. പൊതുജനങ്ങൾ ഇത്രയധികം വിമർശിക്കുന്ന രീതിയിലേക്ക് സംഘടനയുടെ ആഭ്യന്തര കാര്യങ്ങളെ എത്തിക്കേണ്ടതില്ലെന്നും, അത് എത്രയും പെട്ടെന്ന് സംഘടനയ്ക്കുള്ളിൽത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നുമാണ് എന്റെ ആവശ്യം.
സംഘടനയ്ക്കുള്ളിലുള്ള ആളുകളെ സഹായിക്കുക എന്നത് മാത്രമല്ല അമ്മ ചെയ്യുന്നത്. ഞാൻ പറഞ്ഞ 500 പേരെ ഒരുമിച്ച് നിർത്തി ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്താൽ, അതിൽ നിന്നും പുതിയ തലമുറയോടോ തൊട്ടുപിന്നിലുള്ളവരോടോ ചോദിച്ചാൽ 250 പേരുടെ പേരുപോലും അവർക്ക് അറിയണമെന്നില്ല.
അറിയുന്നവരും ഉണ്ടാകാം. ഈ സംഘടനയിൽ വരുമാനമുള്ള, അല്ലെങ്കിൽ തങ്ങളുടെ പ്രശസ്തിയെയും കഴിവിനെയും പണമാക്കി മാറ്റാൻ ശേഷിയുള്ള കുറച്ചാളുകൾ മുന്നിൽ നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കുകയാണ് ചെയ്യുന്നത്.
കാരണം, സിനിമയിലുള്ള ഒരാൾ പോപ്പുലർ ആയിക്കഴിഞ്ഞാൽ അയാൾക്ക് പെട്ടെന്ന് മറ്റൊരു ജോലിക്ക് പോകാൻ കഴിയില്ല. അങ്ങനെ പോയാൽത്തന്നെ അതൊരു വിഡിയോയാക്കി 'ഇയാളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ' എന്ന് ചോദിക്കുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് ഇവർക്ക് മറ്റ് ജോലികൾക്ക് പോകാൻ കഴിയാറില്ല. പലരും വാർദ്ധക്യത്തിലെത്തി നിൽക്കുന്നവരുമാണ്.
ഇവരുടെ നിത്യവൃത്തിക്ക് ആവശ്യമായ പണം സമാഹരിച്ചു നൽകുന്നതിനൊപ്പം, കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഒരു സ്റ്റേജ് ഷോ സംഘടിപ്പിച്ച് അഞ്ചുകോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ സംഘടന നൽകിയിരുന്നു. വ്യക്തിപരമായി ആദ്യം 10 ലക്ഷവും പിന്നീട് 40 ലക്ഷവുമൊക്കെ നൽകി. ഇവരുടെ അംഗങ്ങൾ തന്നെ 25 ലക്ഷവും 50 ലക്ഷവും 30 ലക്ഷവുമൊക്കെയായി ഏഴെട്ട് കോടി രൂപയോളം പ്രളയകാലത്തും കോവിഡ് കാലത്തും സംഭാവന നൽകിയിട്ടുണ്ട്.
കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്നതിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും തങ്ങളാൽ കഴിയുന്ന രീതിയിലെല്ലാം, വലിയ തോതിൽ ബഹളങ്ങളുണ്ടാക്കാതെ സമൂഹത്തിൽ ഇടപെടുകയും ആഭ്യന്തരമായി അംഗങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഒരു ചാരിറ്റബിൾ വെൽഫെയർ സംഘടനയാണിത്.
അതിനകത്തുള്ള പ്രശ്നങ്ങൾ, വെറും 500 പേരല്ലേ ഉള്ളൂ, അത് വളരെ എളുപ്പത്തിൽ ആഭ്യന്തരമായി ചർച്ച ചെയ്ത് തീർക്കേണ്ടതാണ്. അതിനുപകരം, ഇതൊരു ഡിജിറ്റൽ കണ്ടെന്റ് ആക്കി മാറ്റി ആളുകൾക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കേണ്ടതില്ല.
ഇത് പരിഹരിക്കേണ്ടതുണ്ടെന്ന് ഞാൻ എല്ലാവരോടും സംസാരിച്ചിട്ടുണ്ട്. നിലവിൽ ഞാൻ സംസാരിച്ച കാര്യങ്ങൾ ഇതൊക്കെയാണ്. ഈ വിഷയങ്ങൾ പൊതുസ്ഥലത്തോ മാധ്യമങ്ങളിലോ കൂടുതൽ ചർച്ചയാക്കേണ്ടതില്ലെന്നാണ് തീരുമാനം.
മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ നമുക്കൊരു മെച്യൂരിറ്റി മെഷീൻ ഇല്ലല്ലോ. ഒരു പ്രത്യേക സാഹചര്യത്തിൽ എല്ലാവരും ചേർന്ന് മാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെടുമ്പോൾ നമ്മൾ ആ മാറ്റം കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇതിന്റെ സംഘാടനം എന്നത് വലിയൊരു മേഖലയാണ്, അത് അത്ര എളുപ്പമല്ല.
500 പേരേ ഉള്ളൂ എന്ന് പറഞ്ഞാലും, വലിയ തിരക്കുകളുള്ള, വളരെയധികം പോപ്പുലറായ, സോഷ്യൽ ഇൻഫ്ലുവൻസ് ഉള്ള ആളുകളാണ് ഇതിലുള്ളത്. അവരെയെല്ലാം ഒരുമിച്ച് കൊണ്ടുപോവുക എന്നത് വലിയ കാര്യമാണ്. ഇത്തരം ആഭ്യന്തര കലഹങ്ങൾ മാധ്യമങ്ങളിൽ വരുന്നതുകൊണ്ടാണ് ഇത് ഇത്ര വലിയ വാർത്തയാകുന്നത്.
ഇതിനുമുൻപ് താരങ്ങളുടെ കൈകളിലായിരുന്നു ഭരണസമിതി ഇരുന്നിരുന്നത്. ഭരണസമിതിയിൽ പ്രമുഖ താരങ്ങൾ ആവശ്യമില്ലെന്നും അവർ മാറേണ്ടതുണ്ടെന്നുമുള്ള പൊതു അഭിപ്രായം വന്നതിനെത്തുടർന്നാണ് അവരെയെല്ലാം മാറ്റിനിർത്തിയത്.
അവരെ സംബന്ധിച്ച് വലിയ ജോലിത്തിരക്കുകൾക്കിടയിലാണ് ഇതിനായി സമയം കണ്ടെത്തിയിരുന്നത്. ഈ സംഘടനയിൽ നിന്ന് അവർ പെൻഷനോ മറ്റ് ലാഭങ്ങളോ ഒന്നും കൈപ്പറ്റിയിട്ടില്ല. നമ്മൾ ചാനലുകൾക്കായി ഒരു ഷോ ചെയ്യുമ്പോൾ, സംഘടനയുടെ ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ചാനലുകൾ നമുക്കൊരു ലിസ്റ്റ് തരും. അതാത് കാലത്തെ 'ഹോട്ട് കേക്ക്' ആയ കുറച്ച് താരങ്ങളെ വച്ചായിരിക്കും അവർ ലിസ്റ്റ് തരുന്നത്.
അപ്പോൾ സംഘടനയിലുള്ള മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണെങ്കിൽപ്പോലും, അവരെ കലാകാരന്മാർ എന്ന നിലയിൽ ആ ഷോകളിൽ ഉൾപ്പെടുത്താൻ പറ്റാത്ത സാഹചര്യം വന്നിട്ടുണ്ട്. ആ സാഹചര്യം മാറ്റുന്നതിനുവേണ്ടിയാണ് കുടുംബസംഗമം പോലുള്ള കാര്യങ്ങൾ ഇവർ വന്നപ്പോൾ ആരംഭിച്ചത്. അതുകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസം എനിക്കുണ്ട്. ഇത് മനുഷ്യർ തമ്മിൽ ഉണ്ടാകുന്ന സാധാരണ തർക്കങ്ങളായിട്ടേ എനിക്ക് തോന്നുന്നുള്ളൂ.
കുടുംബസംഗമത്തിന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട ശരിതെറ്റുകൾ പരിശോധിച്ചാൽ, ക്ഷേത്രങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നോട്ടീസുകളിൽ പരസ്യങ്ങൾ നൽകാറുണ്ട്, അതിനുള്ള തുക തിരിച്ചുനൽകാറുമുണ്ട്. പലപ്പോഴും മാധ്യമങ്ങളാണ് നമ്മുടെ ഷോകൾ ഏറ്റെടുത്ത് നടത്തിയിരുന്നത്. എല്ലാ ആരാധനാലയങ്ങളിലും വിവിധ തരത്തിലുള്ള കലാപരിപാടികൾ നടക്കാറുണ്ട്. അങ്ങനെയായിരിക്കാം കമ്മിറ്റി അത്തരമൊരു തീരുമാനത്തിൽ എത്തിയത്. ഞാൻ ആ പരിപാടിയിൽ പങ്കെടുത്തിട്ടില്ല, കുടുംബസംഗമം നടക്കുന്ന ദിവസം ഞാൻ അവിടെ ഉണ്ടായിരുന്നില്ല.
സംഘടനയുടെ ഭരണഘടനയനുസരിച്ചുള്ള കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. സ്പോൺസർഷിപ്പ് നേടുന്നതിനായി സംഘടന പലരിൽ നിന്നും ഫണ്ട് സ്വീകരിച്ചിട്ടുണ്ട്. എല്ലാക്കാലത്തും അത് വ്യാപാര സ്ഥാപനങ്ങളോ വ്യക്തികളോ ഒക്കെയാകാം. ഒരു വലിയ ഇവന്റ് നടത്തുമ്പോൾ സ്പോൺസർഷിപ്പ് ആവശ്യമായി വരും. അതിന്റെ ലീഗൽ സൈഡിനെക്കുറിച്ചോ, റിലീജിയസ് ആയ ഒരു ഫണ്ട് സ്വീകരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചോ എനിക്ക് അറിയില്ല.
സ്പോൺസർഷിപ്പിലൂടെ തന്നെയാണ് ‘അമ്മ’ സംഘടനയുടെ എല്ലാ പരിപാടികളും നടക്കുന്നത്. അതിൽ പലതരത്തിലുള്ള സ്പോൺസർമാർ വരാറുണ്ട്. ഒരു പ്രശ്നം ഉണ്ടാകുമ്പോഴാണല്ലോ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കപ്പെടുന്നത്.
ഈ സംഘടനയിൽ ഇതുവരെ വർഗീയ പരാമർശങ്ങളോ ആ രീതിയിലുള്ള പ്രയോഗങ്ങളോ ഞാൻ കേട്ടിട്ടില്ല. കലാമേഖല എന്ന് പറയുന്നത് എല്ലാ കലാകാരന്മാരും ഒന്നിച്ച് നിൽക്കുകയും ഒന്നിച്ച് പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ്. അവിടെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല, കേട്ടിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി തീരുമാനമെടുക്കണമെന്ന് ഞാൻ സംഘടനയുടെ നേതൃത്വത്തെ വിളിച്ച് അറിയിച്ചിട്ടുണ്ട്.’’രമേഷ് പിഷാരടിയുടെ വാക്കുകൾ.