സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ഇന്നലെ പാന്പു കടിയേറ്റു. കനത്തു ചൂടുകാരണമാണ് പാന്പുകൾ കൂടുതലായി ജനവാസമേഖലയിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്.
◄കായംകുളം►
വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. കായംകുളം എരിവ കിഴക്ക് തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ മകൾ അനാമിക(15)യ്ക്കാണ് അണലിയുടെ കടിയേറ്റത്. കഴിഞ്ഞദിവസം രാത്രി 7.30 നാണ് സംഭവം. മുറ്റത്ത് കാലു കഴുകിയിട്ട് വീടിന്റെ വാതിലിലേക്ക് നടക്കുമ്പോഴാണ് കടിയേറ്റത്. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
◄കോഴിക്കോട്►
ഉള്ള്യേരിയിൽ യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടിൽ സുധീഷി (42)നെയാണ് വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് പാമ്പ് കടിയേറ്റത്.
◄താമരശേരി►
താമരശേരിയില്‍ യുവതിക്കു പാമ്പുകടിയേറ്റു. ചെമ്പ്ര പുലിയാറക്കുന്ന് ശില്പ (20) യ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചശേഷം കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിനുസമീപംവച്ചാണ് കടിയേറ്റത്. പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി.
◄ഒറ്റപ്പാലം►
പുല്ലുപിടിച്ചുകിടന്ന അങ്കണവാടിയുടെ മുൻവശം വൃത്തിയാക്കുന്നതിനിടെ അങ്കണവാടി വർക്കർക്കു പാന്പുകടിയേറ്റു. വെള്ളിനേഴി പഞ്ചായത്തിലെ കല്ലുംപുറം വാർഡിലെ അങ്കണവാടി വർക്കർ കളത്തിൽതൊടി വിശാല (57)ത്തിനാണ് ഇന്നലെ രാവിലെ പതിനൊന്നോടെ പാന്പുകടിയേറ്റത്. മുറ്റം വൃത്തിയാക്കുന്നതിനിടെ അങ്കണവാടിയിലെ ജോലിക്കായി മുൻവശത്തു സൂക്ഷിച്ച മണൽചാക്ക് മാറ്റുന്പോഴാണ് കൈവിരലിൽ പാന്പിന്റെ കടിയേറ്റത്. പൂഴിപ്പുളവൻ പാന്പാണ് കടിച്ചതെന്നും ഇതിനു വിഷമില്ലെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പദ്മനാഭൻ പറഞ്ഞു.
◄പാലാ►
കടനാട്ടില്‍ രണ്ട് പേര്‍ക്ക് പാമ്പിന്റെ കടിയേറ്റു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാര്‍ഡു മെബറുമായ ജിജി തമ്പിക്കാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തു നിന്നും പാമ്പു കടിയേറ്റത്. ജിജി തമ്പി കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ച മുമ്പ് കടനാട് അംഗന്‍വാടിയിലെ ഹെല്‍പ്പര്‍ മോളി കല്ലറയ്ക്കലിന് വീടിനു സമീപത്തു നിന്നും പാമ്പുകടിയേറ്റിരുന്നു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ് മോളി.