District News
വെള്ളരിക്കുണ്ട്: പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. വെസ്റ്റ് എളേരി പുങ്ങംചാല്‍ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജു (39) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30ഓടെ വെള്ളരിക്കുണ്ട് ഗവ. ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നുതരിപ്പണമായ ഓട്ടോ വെട്ടിപ്പൊളിച്ചാണ് രാജുവിനെ പുറത്തെടുത്തത്. രാജു സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഒരുമാസം മുന്‍പ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് ലഭിച്ച പുതിയ ഗൂര്‍ഖ ജീപ്പ് ആണ് ഇടിച്ചത്. ഭാര്യ: സരിത. മക്കള്‍: സൗരവ്, സൗപര്‍ണിക.
Kerala
പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കുന്പഴ ജംഗ്ഷനു സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ രണ്ടുപേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച വടശേരിക്കര വള്ളിപറമ്പിൽ ഫിലിപ്പ് ഡാനിയേൽ (സണ്ണി - 64), സഹോദരൻ വർഗീസ് വി. ഡാനിയലിന്റെ (സജി) ഭാര്യ ലിൻസി ജോർജ് (64) എന്നിവരാണ് മരിച്ചത്.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടം. ഫിലിപ്പിന്റെ സഹോദരിയുടെ മകളുടെ വിവാഹ ചടങ്ങിൽ അഞ്ചലിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു ഇരുവരും. ഫിലിപ്പിന്റെ സ്വന്തം ഓട്ടോറിക്ഷയാണ്. ഫെഡറൽ ബാങ്ക് കുന്പഴ ശാഖയുടെ മുന്‍പിലാണ് അപകടമുണ്ടായത്. എതിർദിശയിൽനിന്ന് വന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു.
ഇരുവരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിക്കും മുന്‍പ് മരിച്ചു. മൃതദേഹം മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഫിലിപ്പ് ഡാനിയലിന്റെ ഭാര്യ: എൽസി ഫിലിപ്പ്. മക്കൾ: ജിൻസി ഫിലിപ്പ് (സൗദി), ടിൻസി ഫിലിപ്പ് (കുവൈറ്റ്). മരുമക്കൾ: ടോണി, ഷോജി. മരിച്ച ലിൻസിയുടെ മകൾ: ലിജി വർഗീസ്, മരുമകൻ: എബി.
District News
നിലന്പൂർ: മന്പാട് കോളജ് റോഡിൽ നിയന്ത്രണംവിട്ട് ഇലക്ട്രിക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മന്പാട് പുല്ലോട് സ്കൂളിന് സമീപത്തെ നാലുകുടിപറന്പിൽ അബ്ദുള്ള കോയ (66) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30 തോടെയാണ് അപകടം. കോളജ് കുട്ടികളെ ഇറക്കിയശേഷം മടങ്ങിവരുന്പോഴാണ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടമുണ്ടായത്.
ഗുരുതര പരിക്കേറ്റ അബ്ദുള്ളകോയയെ നിലന്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ഖദീജ. മക്കൾ: ലാമിയ. ലാന.
Kerala
സുൽത്താൻബത്തേരി: പുത്തൻകുന്നിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നമ്പിക്കൊല്ലി സ്വദേശികളായ കലാധരൻ(58), ബാലൻ(60) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്ന നാരായണൻ എന്നയാളെ ഗുരുതരപരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
കണ്ണൂർ: കതിരൂർ മൂന്നാംമൈലിൽ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ. പ്രദീപനാണ് മരിച്ചത്. തലശേരിയിൽ നിന്നും ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദീപന്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
Kerala
കൊച്ചി: ഇടകൊച്ചിയില്‍ ഓട്ടോറിക്ഷയുടെ സീറ്റുകള്‍ നശിപ്പിച്ച് തെരുവുനായകള്‍. സെഹിയോന്‍ പ്രേഷിത സംഘത്തിന്റെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റുകളാണ് തെരുവുനായകള്‍ കടിച്ചുകീറി നശിപ്പിച്ചത്. വാഹനത്തിന്റെ റേഡിയറ്റര്‍ പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കൊച്ചിയിലെ തെരുവില്‍ അലയുന്നവര്‍ക്കും അശരണര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നവരാണ് സെഹിയോന്‍ പ്രേഷിത സംഘം. ഇടകൊച്ചി അക്വീനാസ് കോളേജിന്റെ ഭാഗത്ത് മോസ്കിന്റെ അടുത്തായാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഈ ഓട്ടോറിക്ഷ തെരുവുനായകള്‍ നശിപ്പിച്ചത്.
രാവിലെ പ്രഭാതഭക്ഷണം വിതരണം ചെയ്യാന്‍ പോയപ്പോഴാണ് ഓട്ടോറിക്ഷയുടെ മോശമായ അവസ്ഥ കാണുന്നത്. അടുത്തുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് തെരുവുനായകള്‍ ഓട്ടോയില്‍ കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ കണ്ടത്. വണ്ടിയുടെ അടിയില്‍ കയറിയിട്ട് റേഡിയറ്റര്‍ ഒക്കെ കടിച്ചുകീറി നശിപ്പിച്ചുവെന്ന് സെഹിയോന്‍ പ്രേഷിത സംഘത്തിന്റെ പ്രസിഡന്റ് എം.എക്സ് ജ്യൂട്ട്സണ്‍ ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചു.
അതേസമയം, ഇടകൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. അക്വീനാസ് കോളജിന് സമീപം ഉപേക്ഷിച്ച വാഹനങ്ങള്‍ക്ക് അടിയിലാണ് തെരുവുനായകള്‍ താവളം ആക്കിയിരിക്കുന്നത്. വഴിയാത്രക്കാരെയും വളര്‍ത്തുമൃഗങ്ങളെയും തെരുവുനായകള്‍ ആക്രമിക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
District News
ഇരിട്ടി: ഉളിയിൽ ടൗണിൽ ഓട്ടോറിക്ഷ നിർത്തിയിട്ട കാറുകൾക്ക് പിറകിൽ ഇടിച്ച് അപകടം. ഇന്നലെ പുലർച്ചെ ഉളിയിൽ സുനിത ഫർണിച്ചറിന് മുൻവശമാണ് സംഭവം.
മട്ടന്നൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയാണ് റോഡരികിൽ നിർത്തിയിട്ട ഉളിയിൽ സ്വദേശി ടി.കെ. മുഹമ്മദ് സ്വാലിഹിന്റെ കാറിനും മറ്റൊരു കാറിനും ഇടിച്ചത്.സ്വാലിഹിന്റെ കാറിന്റെ സൈഡ് ഡോറിന്റെ വശവും മറ്റ് കാറിന്റെ സൈഡ് ഗ്ലാസും തകർന്നു.
District News
മാന്നാർ: ഓട്ടോറിക്ഷ അപകടത്തിൽ വിമുക്തഭടനായ ഓട്ടോ ഡ്രൈവർക്കു പിന്നാലെ സെെക്കിൾ യാത്രികനും മരിച്ചു. ഇന്നലെ രാത്രി കടപ്രയിലാണ് അപകടമുണ്ടായത്.
പഞ്ചായത്തിനു സമീപം ഓട്ടോറിക്ഷാ സൈക്കിൾ യാത്രികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ സെെക്കിളിൽ തട്ടിയശേഷം മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവറായ മാന്നാർ കുട്ടമ്പേരൂർ ഉഷാഭവനത്തിൽ നാരായണക്കുറുപ്പ് (57) അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഭാര്യ: ഉഷാകുമാരി. മക്കൾ: അരുൺ (അനു- ദുബായ്), അർജുൻ (ആർമി). സംസ്കാരം പിന്നീട്. സൈക്കിൾ യാത്രികനായ നിരണം ചുരക്കാട്ട് തോമസ് വർഗീസ് (അച്ചൻകുഞ്ഞ് - 62) ആണ് ആശുപത്രി യിൽ മരിച്ചത്. ഭാര്യ ലില്ലി ത്രോമസ്. മക്കൾ: ജിതിൻ തോമസ്, ലീനാ തോമസ്, മരുമകൾ: ബൻസൺ
Kerala
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയെ ഓട്ടോറിക്ഷയില്‍ എത്തിച്ച ഡ്രൈവറെ പോലീസ് കണ്ടെത്തി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി രതീഷിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ കൊല ചെയ്ത കേസിലെ പ്രതിയും വീട്ടുടമയുമായ കോന്തുരുത്തി സ്വദേശി ജോര്‍ജ് (61) എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇയാളുടെ ഓട്ടോറിക്ഷയിലാണ് ജോര്‍ജിന്റെ കോന്തുരുത്തിയിലെ വീട്ടില്‍ എത്തിച്ചത്. ഇയാള്‍ക്ക് പ്രതി ജോര്‍്ജുമായി ബന്ധമുണ്ടോയെന്നും മുമ്പും ഇത്തരത്തില്‍ ലൈംഗികത്തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ടോയെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.
ചോദ്യം ചെയ്യുന്നു
ജോര്‍ജിനെ മൂന്നു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. സൗത്ത് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ 21 ന് രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തുനിന്നാണ് ജോര്‍ജ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം സ്ത്രീയുമായി ഇയാള്‍ പിന്നീട് പണത്തെ ചൊല്ലി തർക്കമായി. 500 രൂപ വാഗ്ദാനം ചെയ്താണ് സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍, പാലക്കാട് സ്വദേശിനിയായ സ്ത്രീ പണം കൂടുതൽ ചോദിച്ചത് മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പ്രകോപിപ്പിച്ചു.
മൃതദേഹത്തിനു സമീപം
വാക്കേറ്റത്തിനൊടുവില്‍ വീട്ടിലുണ്ടായിരുന്ന ഇരുമ്പ് പാരക്കൊണ്ട് ഇയാള്‍ സ്ത്രീയുടെ തലയ്ക്കടിച്ചു. അതിനുശേഷം കയറുകൊണ്ടു വലിച്ചിഴച്ച് മൃതദേഹം പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ചു. എന്നാൽ, മദ്യപിച്ചിരുന്നതിനാല്‍ ജോര്‍ജ് ഇടയ്ക്കുവച്ചു കുഴഞ്ഞുപോയി. തുടർന്നു മൃതദേഹത്തിനു സമീപം കിടന്ന് ഉറങ്ങി.
22ന് രാവിലെ ആറിനാണ് ഹരിത കര്‍മസേനാംഗത്തിലെ സ്ത്രീ ജോര്‍ജിന്റെ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തു രക്തപ്പാടുകളും ഉണ്ടായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ മതിലില്‍ ചാരിയിരുന്ന് ഉറങ്ങുന്ന നിലയില്‍ ജോര്‍ജും ഇരിപ്പുണ്ടായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ തല മുതല്‍ അരവരെയുള്ള ഭാഗം ചാക്കുകൊണ്ട് മൂടിയിരുന്നു. അരയ്ക്കു കീഴോട്ട് നഗ്നമായ നിലയിലുമായിരുന്നു. ഡിവിഷന് കൗണ്‍സിലറും പ്രദേശവാസികളും അടുത്തെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തന്നെയൊന്നു പിടിച്ചെഴുന്നേല്പ്പിക്കാമോയെന്നു ചോദിച്ചു. ഉടന്‍തന്നെ കൗണ്‍സിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ജോര്‍ജ് വര്‍ഷങ്ങളായി കുടുംബസമേതം കോന്തുരുത്തിയില്‍ താമസിക്കുകയാണ്. 20ന് ജോര്‍ജും ഭാര്യയും പാലായിലെ മകളുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിനുശേഷം ഭാര്യയെ മകളുടെ വീട്ടില്‍ നിര്‍ത്തിയ ശേഷം വ്യാഴാഴ്ച രാത്രി ജോര്‍ജ് കോന്തുരുത്തിയിലെ വീട്ടില്‍ തനിച്ച് എത്തി. വീട്ടിലേക്ക് പോരുന്ന വഴിയിലാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നു സ്ത്രീയെ കൂടെ കൂട്ടിയത്.
Kerala
കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്. കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി (ഏഴ്), എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന് (നാല്) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിയുടെ മാതാവും ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. മറ്റൊരു കുട്ടിയും ചികിത്സയിലുണ്ട്. ഒരു കുട്ടിയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തുമ്പാക്കുളം വാഴപ്പറമ്പില്‍ ഷിജിലിന്റെ മകളാണ് ആദിലക്ഷ്മി. കരിമാന്‍തോട് തൈപ്പറമ്പില്‍ മന്മദന്റെ മകനാണ് മരിച്ച യദുകൃഷ്ണ. ആദിലക്ഷ്മിയുടെ മൃതദേഹം രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും യദുകൃഷ്ണന്റേത് കോന്നി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തുടര്‍ന്ന് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കരിക്കും.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സ്കൂള്‍ വിട്ടുവന്ന കുട്ടികളെ വീടുകളിലേക്ക് എത്തിക്കുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിനും അപകടത്തില്‍ പരിക്കേറ്റു. വഴിയില്‍ കിടന്ന പാമ്പിന്റെ ദേഹത്തു കയറാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികള്‍ തെറിച്ചു വീണത്. ആദിലക്ഷ്മിയെ പത്തനംതിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
യദുകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് തോട്ടില്‍ പാറക്കെട്ടില്‍ തങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ഫയര്‍ഫോഴ്സ് സംഘം തോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രാത്രിയോടെ കണ്ടത്. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് രാജേഷിന്റെ ഓട്ടോയെന്നു പറയുന്നു. കുട്ടികളോടൊപ്പം സാധാരണ രക്ഷിതാക്കളുണ്ടാകും. ഇന്നലെയും ഒരു കുട്ടിയുടെ മാതാവുണ്ടായിരുന്നു. അപകടം സംബന്ധിച്ച് പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
Kerala
പത്തനംതിട്ട: കരിമാൻതോട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്.
ഓട്ടോ ഡ്രൈവർ രാജേഷിനെതിരെയാണ് കേസെടുത്തത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രാജേഷ്. മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വാഹനം ഓടിച്ചെന്ന് എഫ്ഐആർ.
അതേസമയം, അപകടത്തിൽ എട്ട് വയസുകാരിയായ ആദ്യലക്ഷ്മിയും നാലു വയസുകാരൻ യദു കൃഷ്ണയും മരിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് നാലരയോടെ കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഓട്ടോറിക്ഷയിൽ ഏഴ് കുട്ടികളാണ് ഉണ്ടായിരുന്നത്.
ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറി. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് മടക്കിയെന്ന് കോന്നി എംഎൽഎ പറഞ്ഞു. ആദിലക്ഷ്മിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.
Kerala
പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ടിന് ആണ് അപകടം ഉണ്ടായത്.
Kerala
കോഴിക്കോട്: അഞ്ചുമാവിൽ ഓട്ടോറിക്ഷയില്‍ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുന്നതിനിടെ യുവാവ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കില്‍ വീട്ടില്‍ സുമീക്ക്(41) ആണ് പിടിയിലായത്.
നാട്ടുകാരാണ് സുമീക്കിനെ പിടികൂടിയത്. നിര്‍ത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് സുമീക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് എഎസ്ഐ ബിജു, സിപിഒ ധനേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.