ന്യൂഡൽഹി: ചൈനയിലെ നിംഗ്ബോ നഗരത്തിലെ ഈർപ്പമേറിയ സായാഹ്നം. ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന പി.വി. സിന്ധുവും ലക്ഷ്യ സെന്നും തുടക്കത്തിലേ അടിതെറ്റിവീണിരിക്കുന്നു. ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവുമായി ആയുഷ് ഷെട്ടി എന്ന 20കാരൻ സെമിഫൈനൽപോരാട്ടത്തിനായി കളത്തിൽ.
സീനിയർ ബാഡ്മിന്റണിൽ അരങ്ങേറി രണ്ടു വർഷത്തിനകം ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തേക്കു കുതിച്ചെത്തിയ ഉടുപ്പി കാർക്കല സ്വദേശിയായ ആയുഷിന്റെ മറുഭാഗത്തു സാക്ഷാൽ കുൻലാവുത് വിറ്റിഡ്സണ്. ലോക ഒന്നാംനമ്പർ താരമായ തായ്ലൻഡുകാരൻ, പാരിസ് ഒളിന്പിക്സ് വെള്ളിമെഡൽ ജേതാവ്, ടൂർണമെന്റ് ഫേവറിറ്റ്.
പക്ഷെ ആയുഷ് ശാന്തനായിരുന്നു. പ്രതീക്ഷകളുടെ ഭാരം ആ 1.95 മീറ്റർ ഉയരക്കാരനെ തളർത്തിയിരുന്നില്ല. ടൂർണമെന്റിലെ ആദ്യ മത്സരം മുതൽ ആയുഷ് മിന്നുന്ന ഫോമിലായിരുന്നു. റൗണ്ട് ഓഫ് 32ൽ ലോക ഏഴാം റാങ്കുകാരൻ ചൈനയുടെ ലി ഷി ഫെംഗിനെ അനായാസം കെട്ടുകെട്ടിച്ചാണ് ആയുഷ് തുടങ്ങിയത്.
പ്രീക്വാർട്ടറിൽ തായ്വാന്റെ ലോക 20-ാം റാങ്കുകാരൻ ചി യു ജെന്നും നേരിട്ടുള്ള ഗെയിമുകൾക്കു കീഴടങ്ങി. ക്വാർട്ടറിൽ ലോക നാലാം റാങ്കുകാരൻ ഇന്തോനീഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ 23-21, 21-17 എന്ന സ്കോറിൽ അമ്പരപ്പിച്ചാണ് സെമിയിൽ ലോക ഒന്നാംനമ്പർ താരം വിറ്റിഡ്സണെ നേരിടാനിറങ്ങുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കാത്തിരിക്കുന്നതെന്ന ചിന്തയൊന്നും പക്ഷെ, അവനെ അലട്ടിയിരുന്നില്ല.
ശാന്തനായി തുടങ്ങിയ ആയുഷ് നിലയുറപ്പിക്കുംമുൻപേ ആദ്യ ഗെയിം നഷ്ടമായി. വിറ്റിഡ്സന്റെ അതിവേഗത്തിനു മുന്നിൽ 10-21നാണ് ആദ്യ ഗെയിം അടിയറവച്ചത്. പക്ഷെ, രണ്ടാം ഗെയിമിൽ കഥ മാറി. കോർട്ടിൽ കൂടുതൽ വേഗത്തിൽ നീങ്ങിയ ആയുഷ് കൂടുതൽ ആത്മവിശ്വാസത്തോടെ ഓരോ പോയിന്റിനുംവേണ്ടി പോരാടി.
രണ്ടാം ഗെയിം 21-19നു നേടി ഡിസൈഡറിലേക്ക് ആയുസ് നീട്ടിയെടുത്തു. മൂന്നാം ഗെയിമിനിറങ്ങുമ്പോൾ മാനസികമായ മുൻതൂക്കം ആയുഷിനു തന്നെയായിരുന്നു. കളിയിൽ പിടിച്ചുനിൽക്കാനായിരുന്നില്ല, വിജയിക്കാനായിരുന്നു പിന്നീട് അവന്റെ പോരാട്ടം.
21-17 എന്ന സ്കോറിൽ മത്സരം അവസാനിച്ചപ്പോൾ ഒരു നിമിഷം സ്റ്റേഡിയം നിശബ്ദമായി; പിന്നെ കരഘോഷത്തിൽമുങ്ങി. പക്ഷെ അയുഷ് ആഘോഷിച്ചില്ല. കണ്ണടച്ച് ആ നിമിഷം അനുഭവിച്ചറിഞ്ഞു. 1965ൽ ദിനേഷ് ഖന്നയ്ക്കുശേഷം ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി ആയുഷ്.
2018ൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടിയ ശേഷം ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായും മാറി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അവസാനത്തെ വലിയ നേട്ടം 2023ൽ ആയിരുന്നു. അന്ന് സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസിൽ കിരീടം നേടിയിരുന്നു.
ഇനി ചരിത്രത്തിലേക്ക് ഒരു ചുവടു മാത്രം അകലം. ഫൈനലിൽ ലോക രണ്ടാംറാങ്കുകാരൻ ചൈനയുടെ ഷി യുക്കി ആണ് ആയുഷിന്റെ എതിരാളി. പക്ഷെ എതിരാളി ആരെന്നത് ഇനി പ്രശ്നമല്ല. കാരണം, അയുഷ് ഷെട്ടി സ്വപ്നങ്ങളെ പിന്തുടരുന്നതു നിർത്തി സ്വയം സ്വപ്നമായിമാറിക്കഴിഞ്ഞു.
2023 ലോക ജൂണിയർ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയാണ് ആയുഷ് രാജ്യാന്തര ബാഡ്മിന്റണിൽ തന്റെ വരവറിയിച്ചത്. മുൻ ഇന്ത്യൻ ഇന്റർനാഷണൽ വിമൽകുമാറിന്റെ ശിക്ഷണത്തിൽ കളിയഭ്യസിച്ച ആയുഷ് ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ 2025ലെ ലോക ടൂറിൽ യുഎസ് ഓപ്പണ്‍ കിരീടം ചൂടിയിരുന്നു.
തുടക്കത്തിലെ കുതിപ്പിനുശേഷം ലോക റാങ്കിംഗിൽ ആറിൽനിന്നു 12ലേക്കു വീണ ലക്ഷ്യ സെന്നിനും വനിതകളിൽ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവിനുമൊപ്പം ഇന്ത്യക്ക് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ മെഡൽപ്രതീക്ഷയേകുകയാണു ലോക ബാഡ്മിന്റണിലെ ഉയരക്കാരിൽ ഒരാളായ ഈ കർണാടകക്കാരൻ.