ന്യൂഡൽഹി: കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സമൂഹത്തിൽ ദുർബലരും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവരുമായ വിദ്യാർഥികൾക്ക് അയൽപക്ക സ്കൂളുകളിൽ പ്രവേശനം നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളുടെ പ്രവേശനത്തിനായി 25 ശതമാനം സീറ്റുകൾ നീക്കി വയ്ക്കാൻ സ്കൂളുകൾ ബാധ്യസ്ഥമാണെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറി ക്ലാസുകളിലേക്കും പ്രവേശനം നേടിയ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട 25 ശതമാനം കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളും സ് പെഷൽ സ്കൂളുകളും സൗജന്യവിദ്യാഭ്യാസം നൽകണമെന്നും അതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നുമുള്ള നിയമത്തിലെ 12 (1) (സി) വകുപ്പും കോടതി ആവർത്തിച്ചു.
കുട്ടികൾക്ക് വീടിനടുത്ത് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പ്രൈമറി/അപ്പർ പ്രൈമറി സ്കൂൾ വേണമെന്നാണു ചട്ടം. ഇത്തരം സ്കൂളുകളെയാണ് അയൽപക്ക സ്കൂൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് 25 ശതമാനം സംവരണം ലഭ്യമാക്കി സ്കൂളുകളിൽ പ്രവേശനം നൽകുകയെന്നത് ദേശീയ ദൗത്യമായി കാണണം. അറിവില്ലായ്മ നിമിത്തം ഇത്തരം അവകാശങ്ങൾ ആർക്കും നിഷേധിക്കപ്പെടരുതെന്നും അതിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
പിന്നാക്കവിഭാഗത്തിൽ തന്റെ കുട്ടിക്ക് പ്രവേശം നേടാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിടണമെന്നാവശ്യപ്പെട്ടു ഒരു വ്യക്തി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പ്രവേശന നടപടികൾ ആരംഭിച്ചപ്പോൾ കുട്ടി അപേക്ഷ നൽകിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ആവശ്യം നിഷേധിച്ചിരുന്നു. ഇതിനെതിരേ സമർപ്പിച്ച ഹർജിയാണു സുപ്രീംകോടതി പരിഗണിച്ചത്.