Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചതു ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദ വാദം കേള്‍ക്കും.
ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ 13-ാം പ്രതിയും ദ്വാരപാലകശില്പ കേസില്‍ 16-ാം പ്രതിയുമായ തന്ത്രി രാജീവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനും കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനും എസ്ഐടി നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ പരിഗണിച്ചത്.
പരാമര്‍ശങ്ങള്‍ ആവശ്യമില്ലാത്തതും ഒഴിവാക്കേണ്ടതുമാണെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി വാക്കാല്‍ പറഞ്ഞു. എന്നാല്‍, ഇതിനെ ഹര്‍ജിക്കാരന്റെ അഭിഭാഷകന് എതിര്‍ത്തു. തുടര്‍ന്നാണ് ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാമെന്നു കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് ഹര്‍ജി വീണ്ടും ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി.
തന്ത്രിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവിന്റെ കണികപോലുമില്ലെന്നായിരുന്നു വിജിലന്‍സ് കോടതിയുടെ പരമാര്‍ശം.
Kerala
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
സിപിഎം പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
2018 ഫെബ്രുവരി 12ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ശുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.
സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ്(ആകാശ് തില്ലങ്കേരി-34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ. അസ്കർ (34), മുട്ടിൽവീട്ടിൽ കെ. അഖിൽ (30), പുതിയപുരയിൽ പി.പി. അൻവർ സാദത്ത് (30), നിലാവിൽ സി. നിജിൽ (30), പി.കെ. അഭിനാഷ് (32), എ. ജിതിൻ (30), സാജ് നിവാസിൽ കെ. സഞ്ജയ് (31), രജത് നിവാസിൽ കെ. രജത്ത് (29), കെ.വി. സംഗീത് (29), കെ. ബൈജു (43), കെ.പി. പ്രശാന്ത് (52), എ.പി. സനീഷ് (35), മുട്ടിൽ എ.കെ. സുബിൻ (34), കേളോത്ത് വി. പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ.
National
ന്യൂഡൽഹി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരേ ആരോപണങ്ങളുന്നയിച്ചതിന് ആസാം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരേ കോണ്‍ഗ്രസ് ദേശീയവക്താവ് പവൻ ഖേര നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി പിന്നീട് വിധി പറയും.
പവൻ ഖേരയുടെയും ആസാം പോലീസിന്റെയും അഭിഭാഷകർ നടത്തിയ വാദമുഖങ്ങൾ അവസാനിച്ചശേഷമാണ് ജാമ്യാപേക്ഷയിലെ വിധി കോടതി റിസർവ് ചെയ്തത്.
വാദങ്ങൾ അവസാനിച്ചതോടെ എഐസിസിയുടെ മാധ്യമവിഭാഗം തലവൻകൂടിയായ പവൻ ഖേരയ്ക്ക് അറസ്റ്റിൽനിന്നു സംരക്ഷണം നൽകണോ ഖേരയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാൻ ആസാം പോലീസിന് അനുവാദം നൽകണോയെന്നത് കേസ് ഇനി പരിഗണിക്കുന്പോൾ സുപ്രീംകോടതി ഉത്തരവിടും.
ആസാം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയായ റിങ്കി ഭൂയാൻ ശർമ ഒന്നിലധികം വിദേശ പാസ്പോർട്ടുകളും അമേരിക്കയിലും യുഎഇയിലും കണക്കിൽപ്പെടാത്ത സ്വത്തുകളും കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് പവൻ ഖേര വാർത്താസമ്മേളനത്തിൽ ആരോപിച്ചതോടെയാണു വിവാദമുണ്ടായത്.
ഇതിനെതിരേ റിങ്കി നൽകിയ പരാതിയിലാണ് ആസാം പോലീസ് ഖേരയ്ക്കെതിരേ കേസെടുത്തത്. എന്നാൽ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് പവൻ ഖേരയ്ക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി വാദിച്ചു.
ആസാം മുഖ്യമന്ത്രി മുൻ അവസരങ്ങളിൽ നടത്തിയിട്ടുള്ള ചില പ്രസ്താവനകളെപ്പറ്റി സൂചിപ്പിച്ച അഭിഷേക് മനു സിംഗ്വി, പവൻ ഖേര തന്റെ ശേഷിക്കുന്ന ജീവിതം തടവറയിൽ ചെലവഴിക്കുമെന്ന് ഹിമന്ത നടത്തിയ ഭീഷണിയും പരമോന്നത കോടതിയുടെ മുന്‍പാകെ വാദമായി ഉയർത്തി.
അപകീർത്തി കേസ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും വ്യാജരേഖ ചമച്ചെന്ന വകുപ്പുകളടക്കം നിലനിൽക്കില്ലെന്നും മനു സിംഗ്വി വ്യക്തമാക്കി. വാദമുഖങ്ങൾക്കുശേഷം കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
National
ഗുവാഹത്തി: ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജാമ്യം. ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്കാണ് ഷില്ലോംഗ് കോടതി ജാമ്യം അനുവദിച്ചത്. 10 മാസമായി ജയിലിൽ കഴിയുന്ന സോനത്തിന് മൂന്ന് തവണ ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് കോടതി ജാമ്യം നൽകിയത്.
സോഹ്റയിൽനിന്ന് ദമ്പതികളെ കാണാതായതിന് പിന്നാലെ രാജയുടെ മൃതദേഹം കൊക്കയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശിൽനിന്ന് പിടിയിലായ സോനം തന്റെ കാമുകൻ രാജ് കുശ്വാഹയുമായും മറ്റ് മൂന്ന് പേരുമായും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി മൊഴി നൽകിയിരുന്നു. കുശ്വാഹയും മറ്റ് മൂന്ന് പേരും ഇപ്പോഴും കസ്റ്റഡിയിലാണ്. സോനം മാത്രമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ ഉൾപ്പെടുത്തി 790 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. അന്വേഷണം പൂർത്തിയായതും കുറ്റപത്രം സമർപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ഈസ്റ്റ് ഖാസി ഹിൽസ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് കോടതിയിലെ ലീഗൽ എയ്ഡ് സെൽ ജാമ്യാപേക്ഷ നൽകിയത്. താൻ അന്വേഷണവുമായി പൂർണമായും സഹകരിച്ചുവെന്നും ഭാവിയിലും അത് തുടരുമെന്നും സോനം കോടതിയെ അറിയിച്ചു. പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുന്ന സോനത്തിന് ജാമ്യത്തുക കെട്ടിവയ്ക്കുന്നതിനായി പിതാവും ബന്ധുവും ഷില്ലോംഗിൽ എത്തിയിട്ടുണ്ട്.
ഷില്ലോംഗിൽ എത്തിയ ശേഷം സോഹ്റയിലേക്ക് പോയ ദമ്പതികളെ 2025 മേയ് 26നാണ് കാണാതായത്. തുടർന്ന് മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തി. ജൂൺ രണ്ടിന് ഒരു വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള കൊക്കയിൽനിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായതും അറസ്റ്റുകളുണ്ടായതും.
National
ഷില്ലോംഗ്: ഹണിമൂണിനിടെ കാമുകനും സുഹൃത്തുക്കൾക്കുമൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സോനം രഘുവംശിക്ക് ജാമ്യം.
പത്ത് മാസങ്ങളായി ജയിലിൽ കഴിയുന്ന സോനത്തിന് ഷില്ലോംഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്ന് പ്രാവശ്യം ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
2025 മേയിൽ മേഘാലയയിലെ ഈസ്റ്റ് ഖാസി കുന്നിൽ വച്ചാണ് കൊലപാതകം നടന്നത്. ഹണിമൂണിനായി ഇവിടെയെത്തിയ ദാമ്പതികളെ കാണാതാവുകയായിരുന്നു. തുടർന്ന് സോനത്തിന്റെ ഭർത്താവ് രാജയുടെ മൃതദേഹം മലയിടുക്കിൽ നിന്നും കണ്ടെത്തി.
പിന്നീട് ഉത്തർപ്രദേശിൽ വച്ചാണ് സോനം അറസ്റ്റിലായത്. കാമുകൻ രാജ് കുശ്വാഹയുമായും മറ്റ് മൂന്ന് പേരുമായി ചേർന്ന് കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയതായി അവർ സമ്മതിച്ചു. കുശ്വാഹയും മറ്റ് മൂന്ന് പേരും ഇപ്പോഴും കസ്റ്റഡിയിലാണ്.
രാജയും സോനവും സൊഹ്റയിലേക്ക് പോകുന്നതിന് മുമ്പ് ഷില്ലോംഗിലെത്തിയിരുന്നു. മേയ് 26നാണ് ദമ്പതികളെ കാണാതായത്. തുടർന്ന് വലിയ തോതിൽ തിരച്ചിൽ നടന്നു. ജൂൺ രണ്ടിന് ഒരു വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് സോനം.
National
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ ഗോഹട്ടി ഹൈക്കോടതി തള്ളിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പവൻ ഖേരയ്ക്കൊപ്പം ഒറ്റക്കെട്ടായി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് നിൽക്കുമെന്ന് ഐഎസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ഭീഷണിപ്പെടുത്തലിന്റെ രാഷ്ട്രീയത്തിന്മേൽ നീതി ലഭിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാന്‍ വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നും ഒന്നിലധികം പാസ്പോർട്ടുകൾ കൈവശമുണ്ടെന്നുമുള്ള ആരോപണത്തെത്തുടർന്നാണ് ഖേരയ്ക്കെതിരേ കേസെടുത്തത്.
റിനികി ഭുയാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തിൽ തെലുങ്കാന ഹൈക്കോടതി പവർ ഖേരയ്ക്ക് ഏഴ് ദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയും ജാമ്യത്തിനായി ഗോഹട്ടി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചു.
ആരോപണങ്ങൾക്ക് ആധാരമായ രേഖകളുടെ ഉറവിടം കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി.
Kerala
മലപ്പുറം: എടക്കര മാവോയിസ്റ്റ് കേസിൽ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. തൃശൂർ സ്വദേശി സി.ജി. രാജൻ, തമിഴ്നാട് സ്വദേശി ആർ. രാഘവേന്ദ്രൻ, ചത്തീസ്ഗഢ് സ്വദേശി ദീപക് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
നിലമ്പൂർ കാടുകളിലടക്കം ആയുധപരിശീലനം നടത്തിയെന്ന കേസിലായിരുന്നു എൻഐഎയുടെ അന്വേഷണം. എറണാകുളം ജില്ലയിൽ തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സ്ഥിരമായി ഹാജരാകണമെന്നും ഉൾപ്പെടെ കർശന നിബന്ധനകളോടെയാണ് ജാമ്യം.
2016ൽ എടക്കരയിൽ സായുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെന്നാണ് കുറ്റപത്രം. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട സ്പെഷൽ സോണൽ കമ്മിറ്റി ചേർന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ച സംവിധായകന് രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ നിന്നും പുറത്തിറങ്ങി. അറസ്റ്റിലായി പത്തു ദിവത്തിന് ശേഷമാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
എറണാകുളം ജില്ല വിട്ടു പോകരുത്, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം നല്‍കിയത്.
മാര്‍ച്ച് 31ന് ആണ് രഞ്ജിത്ത് അറസ്റ്റിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. നടിയുടെ അഭിനയത്തെ സംവിധായകന് എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതി എന്നായിരുന്നു രഞ്ജിത്തിന്റെ വാദം.
രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജനുവരി 30ന് നടന്ന സംഭവത്തില്‍ പരാതി നല്കാന് വൈകിയതില്‍ അസ്വാഭാവികയുണ്ട് എന്നും വാദിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. വോട്ട് ചെയ്യാനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.
ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനിലെ കാരവാനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. നടന് ബോബി കുര്യന്റെ കാറില്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കവെ ആയിരുന്നു പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന് രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പ്രതിയുടെ സിനിമയിൽ ഉള്ളവരാണ് പ്രധാന സാക്ഷികൾ. ഇവരെ പ്രതി സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു.
തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
Kerala
തൃശൂർ: നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ എൻഡിഎ സ്ഥാനാർഥി സി.സി. മുകുന്ദന്റെ പഴ്സണൽ സ്റ്റാഫ് അസ്ഹർ മജീദിനു ജാമ്യം. തൃശൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ എസ്സി, എസ്ടി ജഡ്ജിയാണ് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾക്കു വിധേയമായാണു നടപടി.
ഗീത ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനപ്രാതിനിധ്യനിയമപ്രകാരവും എസ്സി, എസ്ടി വകുപ്പുപ്രകാരവുമായിരുന്നു അറസ്റ്റ്. ഇയാളുടെ ഫോണിൽനിന്നു വാട്സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തിരുന്നു.
ഗീത ഗോപിക്കെതിരേ അസ്ഹർ പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. കെ. ജയചന്ദ്രൻ, എം. അരവിന്ദ് എന്നിവർ ഹാജരായി.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ 10നാണ് വിധി പറയുക. രഞ്ജിത്തിന് വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ് ഇടക്കാല ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. സ്വാഭാവിക ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഇടക്കാല ജാമ്യം തടഞ്ഞത്.
ഒരു പ്രതിയെ സംബന്ധിച്ച് വോട്ട് ചെയ്യുക എന്നത് മൗലികാവകാശമല്ല. ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാൻ അധികാരമില്ല. രഞ്ജിത്തിന് കോടതി നിർദേശ പ്രകാരം പോലീസ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. അതിനാൽ ഈ രണ്ടു കാര്യങ്ങൾ പറഞ്ഞ് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യാപേക്ഷ തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥൻ നിലവിൽ തെരഞ്ഞെടുപ്പിന്റെ തിരക്കിൽ ആയതിനാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. തനിക്ക് എതിരെ എത്തിയത് വ്യാജ പരാതിയാണെന്നും അഭിനയത്തെ വിമർശിച്ചതിനെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
Kerala
പാലക്കാട്: ലൈംഗീക പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ. കോടതിയിൽ. മണ്ണാർക്കാട് എസ്സി-എസ്റ്റി പ്രത്യേക കോടതിയെയാണ് മുൻകൂർ ജാമ്യം തേടി പ്രശോഭ് സമീപിച്ചത്.
പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിരപരാധിയാണെന്നും കള്ളക്കേസാണെന്നും ആണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം.
തനിക്കെതിരെ നടന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണെന്നും ഡിജിറ്റൽ തെളിവുകൾ വ്യാജമായി നിർമിച്ചതാണെന്നും പ്രശോഭ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
ജാമ്യാപേക്ഷ ശനിയാഴ്ച മണ്ണാർക്കാട് എസ്സി എസ്റ്റി പ്രത്യേക കോടതി പരിഗണിക്കും. ദളിത് യുവതിയുടെ പരാതിയെ തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പോലീസ് അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് ജാമ്യാപേക്ഷയില്‍ സംവിധായകൻ രഞ്ജിത്ത്. സംഭവം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാല്‍ പരാതി നല്‍കിയത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതിയും കോടതിയെ അറിയിക്കും. ഇന്ന് 12 മണിക്കാണ് ജാമ്യഹര്‍ജി പരിഗണിക്കുക. അറസ്റ്റിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും പ്രതിഭാഗം കോടതിയില്‍ അറിയിക്കും.
അതേസമയം രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.
Kerala
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎക്കെതിരേ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പരാതിയിൽ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടു പ്രതികള്‍ കൂടി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുമാണ് ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍നിന്നു സ്വാഭാവിക ജാമ്യം നേടി ജയിലിനു പുറത്തിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്യുന്നത്. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ഇതോടെ 12 പ്രതികളുള്ള സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതോടെ പത്തു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ എന്നിവര്‍ക്കു സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്കു സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്. ഇനി ജാമ്യം ലഭിക്കേണ്ടതു മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനും കെ.പി. ശങ്കരദാസിനുമാണ്.
അടുത്ത ആഴ്ചയോടെ റിമാന്‍ഡില്‍ വിജയകുമാര്‍ 90 ദിവസം പൂര്‍ത്തിയാക്കും. ഇതോടെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങാൻ സാധ്യതയേറി. അതിനിടെ പ്രതികള്‍ ഓരോരുത്തരായി പുറത്തുവരുന്നതു പ്രത്യേക അന്വേഷണ സംഘത്തിനു വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
അന്വേഷണത്തെ ബാധിക്കുമെന്ന നിലപാട് എസ്ഐടി വ്യക്തമാക്കുമ്പോഴും പ്രാഥമിക കുറ്റപത്രം പോലും കേടതിയില്‍ നല്‍കിയിട്ടില്ല. ഈ മാസം 31നകം കുറ്റമറ്റ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് എസ്ഐടിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
Kerala
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ്യു നേതാക്കൾക്ക് ജാമ്യം ലഭിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രിക്കെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടായെന്നും വധശ്രമം നടന്നുവെന്നുമാണ് പോലീസ് ചാർജ് ചെയ്ത കേസ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ നടന്നു വരുമ്പോഴാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.
മന്ത്രിയെ ശാരീരികമായി ആക്രമിച്ചു എന്ന വാദത്തിന് തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇത് പ്രോസിക്യൂഷന്റെ വാദങ്ങളെ ദുർബലപ്പെടുത്തിയതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. മന്ത്രിക്കെതിരെ ശാരീരികമായ ആക്രമണം നടന്നതായി ദൃശ്യങ്ങളിലില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് രണ്ടാഴ്ചയിലധികമായി തടവിൽ കഴിഞ്ഞിരുന്ന കെഎസ്യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.
Kerala
കൊച്ചി: അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ പോലീസ് വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ലഹരിക്കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പള്ളുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസില്‍ ആറാം പ്രതിയായ കൊണ്ടോട്ടി ചിറയില്‍ ആഷിഖിനാണു ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ജാമ്യം നല്‍കിയത്. അറസ്റ്റ് വിവരം പ്രതിയുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കുന്നതില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണിത്.
മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പ്രൊഡക്ഷന്‍ വാറന്റ് മുഖേന രേഖപ്പെടുത്തുമ്പോള്‍ അറസ്റ്റ് വിവരങ്ങള്‍ പ്രത്യേകമായി അറിയിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശിൽപ കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസിൽ ജാമ്യം ലഭിക്കുന്ന എട്ടാമത്തെ പ്രതിയാണ് പത്മകുമാർ. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹർജി നൽകിയത്.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. രണ്ടാമത്തെ കേസുകളും ജാമ്യം ലഭിച്ച പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം വിജിലൻസ് കോടതി നിഷേധിച്ചു. കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും കോടതി തള്ളി.
കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്.
എ.പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ. വിജയകുമാറും റിമാൻഡിൽ തുടരുകയാണ്.
Kerala
കൊച്ചി: നിരോധിത സംഘടനയായ എല്‍ടിടിഇയുടെ പ്രവര്ത്തകന് ജാമ്യം അനുവദിച്ചു ഹൈക്കോടതി. ശ്രീലങ്കന്‍ സ്വദേശി സദ് കുനത്തിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീകരപ്രവര്‍ത്തനം നടത്തിയെന്ന എന്‍ഐഎ കേസില്‍ നാലു വര്‍ഷമായി വിചാരണ തടവുകാരനായിരുന്നു.
വിചാരണ അനന്തമായി നീളുന്നത് ഭരണഘടനാവിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ സുസൃത് അരവിന്ദ് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ തള്ളിയ കൊച്ചിയിലെ പ്രത്യേക കോടതിയുടെ ഏപ്രില്‍ 22ലെ ഉത്തരവ് റദ്ദാക്കിയാണു കോടതി നടപടി. ചെന്നൈയില്‍ അഭയാര്‍ഥിയായി കഴിയുന്ന സദ് കുന എല്‍ടിടിഇ തലവന്‍ വി. പ്രഭാകരന്റെ സുരക്ഷാവിഭാഗത്തില്‍ അംഗമായിരുന്നു.
സംഘടനയെ സജീവമാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിനായി 300 കിലോ ഹെറോയിനും അഞ്ച് ടൈപ്പ് 56 റൈഫിളുകളും 1,000 റൗണ്ട് വെടിയുണ്ടകളും കടത്തിയതായും ലഹരിമരുന്ന് വില്പനയിലൂടെ ലഭിച്ച പണം ഹവാല വഴി വസ്തുവകകളില്‍ നിക്ഷേപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
2021 ഒക്ടോബര്‍ അഞ്ച് മുതല്‍ നാലുവര്‍ഷത്തിലേറെയായി പ്രതി തടവിലാണ്. കേസില്‍ 209 സാക്ഷികളും 446 രേഖകളുമുള്ളതിനാല് വിചാരണ 2027ല്‍ മാത്രമേ പൂര്‍ത്തിയാകൂവെന്ന് വിചാരണക്കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിചാരണയില്ലാതെ ഒരാളെ ദീര്‍ഘകാലം തടവില്‍ വയ്ക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന വേഗത്തിലുള്ള വിചാരണയെന്ന അവകാശത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎയ്ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
International
ലണ്ടൻ: അമേരിക്കൻ ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സീറ്റുമായുള്ള ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത നയതന്ത്രജ്ഞൻ പീറ്റർ മണ്ടേൽസണിനെ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ചയാണ് അറസ്റ്റിലായത്. അധികാര ദുർവിനിയോഗത്തിന്റെ പേരിലാണു നടപടിയെന്നു സൂചനയുണ്ട്.
അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന മണ്ടേൽസണിനെ ആ പദവിയിൽനിന്നു സെപ്റ്റംബറിൽ പുറത്താക്കിയിരുന്നു. അടുത്തിടെ അമേരിക്കൻ സർക്കാർ പുറത്തുവിട്ട എപ്സ്റ്റീൻ കേസ് രേഖകളിൽ മണ്ടേൽസണും എപ്സ്റ്റീനും തമ്മിൽ പുറത്തറിയുന്നതിനേക്കാൾ അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ ലേബർ പാർട്ടിയിലെ അംഗത്വം മണ്ടേൽസൺ ജനുവരിയിൽ രാജിവച്ചിരുന്നു.
ബ്രിട്ടനിലെ രാജാവ് ചാൾസിന്റെ അനുജൻ ആൻഡ്രൂവിനെയും എപ്സ്റ്റീൻ ബന്ധത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽനിന്നു വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആൻഡ്രൂ ബ്രിട്ടീഷ് വാണിജ്യകാര്യ പ്രതിനിധിയായിരിക്കേ രഹസ്യ സർക്കാർ രേഖകൾ എപ്സ്റ്റീന് കൈമാറിയെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് രണ്ടിന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായ ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
പ്രതിക്കു ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി തീരുമാനിക്കുന്ന എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയാറാണെന്നും ആരോഗ്യ പ്രശ്നമുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
ഇരു വാദങ്ങള്‍ക്കും ശേഷം പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് വിധി പറയാന്‍ മാറ്റി.
ജനുവരി 14നാണ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശങ്കരദാസിനെ രണ്ട് കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും വീണ്ടും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നു ജയിലിലേക്ക് മാറ്റുകയായിരുന്നു.
എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. മറ്റൊരു ബോര്‍ഡ് അംഗമായ എന്‍. വിജയകുമാറും റിമാന്‍ഡില്‍ തുടരുകയാണ്.
Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിഷയത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ റിമാൻഡ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധം നടത്തിയ ഒന്‍പത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് റിമാൻഡ് ചെയ്തത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.
രണ്ടാം നിലയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പ്രവർത്തകർ പടിക്കെട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നതോടെ രോഗികൾക്കും ജീവനക്കാർക്കും മുകളിലേക്കോ താഴേക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകരെ ഇവിടുന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മുന്നിൽ ഇവർ വീണ്ടും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടുന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയെങ്കിലും പ്രവർത്തകർ ജീപ്പ് തടഞ്ഞുവച്ചു.
വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാലിലും ജീപ്പ് കയറി.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പുതിയപറമ്പിൽ, കെഎസ്യു ജില്ലാ പ്രസിഡന്റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ, ടി. തനീഷ് , അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി.
ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെ മാളിൽ വെച്ച് സിവിൽ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് രാത്രി വൈകി ജാമ്യം . വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചാണ് രാത്രി വൈകി പ്രതികളുടെ ജാമ്യ നടപടികൾ പോലീസ് പൂർത്തിയാക്കിയത്. അറസ്റ്റിലായ വിനയ് പ്രകരാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ശംഖുമുഖം ബീച്ചിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പോലീസിന്റെ മർദ്ദനമേറ്റിരുന്നു. ഇതിലുള്ള പ്രതികാര നടപടിയെന്ന തരത്തിലായിരുന്നു മാളിൽ വെച്ചുണ്ടായ ആക്രമണം. ശംഖുമുഖത്തെ സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെ മാളിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ എസ്എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
National
കാൺപുർ: കാൺപുർ ടൗണിലെ വിഐപി റോഡിൽ കഴിഞ്ഞദിവസം ലംബോർഗിനി കാർ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ കാറുടമയും വ്യവസായിയുമായ ശിവം മിശ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
മിശ്രയെ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 20,000 രൂപയുടെ ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
Kerala
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളുമുണ്ട്.
നേരത്തേ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഷിംജിതയുടെ ലാപ്ടോപ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും ഫോറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗവും കോടതിയിൽ പറഞ്ഞു.
ദീപക്കിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റുചെയ്തത്. ദീപക് ജീവനൊടുക്കാൻകാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾസഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്റെ പരാതി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ശ്രീജയും പ്രതിക്കുവേണ്ടി അഡ്വ. എം. സുഷമയും ഹാജരായി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ, കട്ടിളപ്പാളി കേസിലെ മൂന്നാംപ്രതിയായ വാസു ജയിൽമോചിതനാകും.
എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എൻ. വാസുവും ജാമ്യം നേടുന്നത്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്.
ഇതോടെ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യ ഹർജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും.
റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വാഭാവിക ജാമ്യം തേടി കേസിലെ മൂന്നാം പ്രതിയായ വാസു കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നല്‍കിയത്.
എസ്ഐടി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി. ഇന്നലെ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ഇന്നു ജാമ്യഹര്‍ജിയില്‍ വിധി പറയുമെന്നും കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് വ്യക്തമാക്കി. എന്നാല്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ മറ്റു പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം നല്കിയ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. അതിനിടെ തന്ത്രി കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ പ്രോസിക്യൂഷന്റെ വാദം നടന്നു. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യ ഹർജിയില്‍ വിധി 18ലേക്കു മാറ്റി.
കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തന്ത്രിക്ക് ഇപ്പോള്‍ ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദങ്ങള്‍ കേട്ട കോടതി എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും വിധി പറയുക.
Kerala
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയന് ജാമ്യം. അയല്‍ വാസികളായ വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ വീട്ടില്‍ കയറി ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്ന സംഭവത്തിലെ പ്രതിയാണ് ഋതു ജയന്. ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
2025 ജനുവരി 16നാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെ എന്നിവരെ ഋതു ജയന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. വിനിഷയുടെ ഭര്‍ത്താവ് ജിതിനെ ലക്ഷ്യമിട്ടാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്.
ആദ്യം പുറത്തുവന്ന വിനീഷയെ അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. 11ന്നും ആറും വയസുള്ള മക്കളുടെ മുന്നില്‍ വച്ചായിരുന്നു വിനിഷയുടെ കൊലപാതകം. ജിതിന് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി ജിതിന് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്റെ വാദം. എന്നാല്‍ ലഹരിക്കടിമായായ ഋതു ജയന് പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതടക്കം ചോദ്യം ചെയ്തതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ടാമത്തെ കേസിലും ജാമ്യം.
ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളി കേസിലാണ് ജാമ്യം ലഭിച്ചത്. കേസില്‍ പോറ്റിയുടെ ജാമ്യ ഹർജിയിലെ വാദം ബുധനാഴ്ച പൂർത്തിയായിരുന്നു.
അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
നേരത്തെ, ദ്വാരപാലക പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച പോറ്റി പുറത്തിറങ്ങും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കട്ടിളപ്പാളി കേസിൽ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പോറ്റിക്ക് കോടതി ജാമ്യം നൽകുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ ജാമ്യം നേടി പോറ്റി പുറത്തിറങ്ങിയാൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി.
കേസിൽ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയേറുന്നത്. എന്നാൽ ഇന്ന് പോറ്റിക്ക് ജാമ്യം ലഭിച്ചാൽ ഇന്ന് തന്നെ ഇഡി സമൻസ് അയയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്താനുള്ള സമൻസ് ഇഡി ഉദ്യോഗസ്ഥർ തയാറാക്കി വച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ദ്വാരപാലക കേസിൽ പോറ്റി നേരത്തെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികൾ ഇതോടകം ജാമ്യം നേടിയിട്ടുണ്ട്. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ാം ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹ മാധ്യമ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിനു നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി ഒന്‍പതിലേക്കു മാറ്റി.
പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ മുഴുവൻ രേഖകളും കൈമാറിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വാദം പറയുന്നതു രണ്ടു തവണ മാറ്റിച്ചുവെങ്കിൽ ഇത്തവണ പ്രോസിക്യൂഷൻ വിചാരണ നടക്കുന്ന ഒരു കേസ് ഉള്ളതിനാൽ സമയമില്ല എന്ന കാരണത്താലാണ് ഹർജി മാറ്റിവച്ചത്.
ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നതു വളരെ ഗൗരവമുള്ള കാര്യമാണെന്നു നേരത്തെ കോടതി വാക്കാൽ പരാമർശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാറിന് ജാമ്യം ലഭിക്കുകയായിരുന്നു.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷ്ണർ എൻ. വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
National
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയരായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കേസിൽ കാംരൂപ് മെട്രോപോളിറ്റൻ കോടതി അടുത്ത 13ന് വാദംകേൾക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
സുബിൻ ഗാർഗിന്റെ ഗായകസംഘത്തിലെ മൂന്നുപേർ ഉൾപ്പെടെ ഏഴുപേരാണ് കേസിൽ അന്വേഷണം നേരിടുന്നത്.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
നിലവില്‍ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍. കേസിൽ അറസ്റ്റിലായി 18-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്നുതന്നെ പുറത്തിറങ്ങിയേക്കും.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവെച്ച് അർധരാത്രിയിലായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹമാധ്യമ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിനു കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റി.
പരാതിക്കാരി പോലീസിനു നൽകിയ രണ്ടാമത്തെ പരാതിയുടെ പകർപ്പു പ്രതിഭാഗത്തിന് നൽകിയില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണു വാദം പറയുന്നതു കോടതി മാറ്റിയത്.
അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചു എന്നും ഇത് അതിജീവിതയെ ഭയപ്പെടുത്തതിനു തുല്യമാണെന്നുമാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
Kerala
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.
പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിംജിത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്.
പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജനുവരി 28ന് വിധി പറയും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് നീട്ടണമെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവല്ല ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പ്രോസിക്യൂഷനും അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറയുന്നത് 28ലേക്ക് നീട്ടിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ നല്‍കിയത്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തില്‍ കഴമ്പില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ റിമാന്‍ഡ് കാലാധി നീട്ടിയാല്‍ രാഹുല്‍ വീണ്ടും മാവേലിക്കര ജയിലില്‍ തുടരേണ്ടി വരും. 14 ദിവസത്തേക്കായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം.
ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസങ്ങൾക്ക് ശേഷമാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
രണ്ട് കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.
സ്വർണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.
കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതിയുടെ റിമാൻഡ് നീട്ടി വാങ്ങും. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
Kerala
പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ മൂന്നാമത്തെ പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നത് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി.
തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സെഷന്‍സ് ജഡ്ജി എന്‍. ഹരികുമാര്‍ വ്യാഴാഴ്ച വിശദമായ വാദം കേട്ടു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശേഖര്‍ ജി. തമ്പിയും അഡ്വ. അഭിലാഷ് ചന്ദ്രനും ഹാജരായി.
പരാതിക്കാരിയുമായുള്ള ബന്ധം പരസ്പര സമ്മതപ്രകാരമുള്ളതായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നുമാണ് രാഹുലിന്റെ വാദം. പരാതിക്കാരി വിവാഹിതയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് അവര്‍ തന്നെയാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്. പീഡനത്തെത്തുടര്‍ന്ന് യുവതി ഗര്‍ഭിണിയായെന്നും പിന്നീട് ഗര്‍ഭഛിദ്രം നടന്നുവെന്നും ആരോപണമുണ്ട്. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചു.
ജനുവരി 11ന് പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് രാഹുലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം റിമാന്‍ഡില്‍ കഴിയുകയാണ്. മറ്റു രണ്ട് പീഡനക്കേസുകള്‍ കൂടി ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ഈ കേസില്‍ ശനിയാഴ്ച വരുന്ന വിധി രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണ്ണായകമാകും. ജാമ്യം ലഭിച്ചില്ലെങ്കില്‍ രാഹുിലിന് ജയിലില്‍ തന്നെ തുടരേണ്ടി വരും
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
എ. പത്മകുമാര്‍, മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെ നവംബര്‍ 20 നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണം ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണിത്. എന്നാൽ സ്വർണക്കട്ടിളപാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നിലവിൽ ജയിൽ മോചിതനാകാൻ കഴിയില്ല
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.
Kerala
പത്തനംതിട്ട: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇതോടെ രാഹുൽ ജയിലിൽ തുടരും. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു കോടതി. രാഹുലിനെതിരായ മൂന്നാമത്തെ കേസിലാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.
ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും. രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും വെള്ളിയാഴ്ച നടത്തിയത്.
എംഎൽഎയ്ക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.
മൂന്നു ദിവസത്തെ കസ്റ്റഡിക്കുശേഷം പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാഹുലിനെ പത്തനംതിട്ട ജുഡീഷൽ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കുശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയത്.
ലൈംഗിക പീഡനക്കേസിൽ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി തിരുവല്ല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ സമർപ്പിച്ചിട്ടുള്ള ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും.
ഇതിനിടെ രാഹുലിന്റെ പക്കൽ നിന്ന് എസ്ഐടി പിടികൂടിയ മൊബൈൽ ഫോണുകളുടെ പാസ് വേഡ് ലഭിക്കാത്ത സാഹര്യത്തിൽ ഇതിലെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി.
മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു
Kerala
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചു. രാഹുലിനെ മാവേലിക്കര ജയിലിലേക്ക് മാറ്റും. കേസ് അടുത്ത ദിവസം തിരുവല്ലയിലെ ഓപ്പൺ കോടതിയിൽ പരിഗണിക്കും.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്.
കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, വൈദ്യപരിശോധനയ്ക്കെത്തിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിൽ നിന്ന് പുറത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു പോലീസ്. എന്നാൽ കൂടുതൽ പോലീസെത്തി രാഹുലിനെ കൊണ്ടുപോവുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയിൽ തുടരുകയായിരുന്നു രാഹുലും പോലീസും. ആശുപത്രിയുടെ രണ്ടു ഗേറ്റുകളിലൂടെയും രാഹുലിനെ പുറത്തിറക്കാൻ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രി വളപ്പിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ തമ്പടിച്ചുനിന്നതാണ് പോലീസിനെ പ്രതിസന്ധിയിലാക്കിയത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി.
കേസിൽൃജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
യൂട്യൂബ് ചാനലിലൂടെ നടത്തിയ വീഡിയോ പരാമർശങ്ങൾ അതിജീവിതയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പോലീസ് അപേക്ഷയിൽ പറയുന്നു. ജാമ്യം നൽകിയ കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിലെ രണ്ടാം പ്രതി ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും കോടതി ജാമ്യം അനുവദിച്ചു. കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
എന്നാൽ ജാമ്യം ലഭിച്ചശേഷം കോടതിക്ക് പുറത്തിറങ്ങിയ ആന്റണി രാജുവിനെതിരെ കെഎസ്യു, യൂത്ത്കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധമായി രംഗത്തെത്തി. അടിവസ്ത്രം ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ആന്റണി രാജുവിന്റെ വാഹനം തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ഇവർ പോലീസുമായി വാക്കുതർക്കമുണ്ടായി.
അതേസമയം, ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമാകും. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും.
മൂന്ന് വർഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Kerala
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് താരം യാഷ് ദയാലിന് തിരിച്ചടി. യാഷ് ദയാൽ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ജയപുരിലെ പ്രത്യേക പോക്സോ കോടതി തള്ളി.
ഇരയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് കേസില്‍ ഉള്ളതെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്നും കോടതി വിധിച്ചു. ഇരയുടെ മൊഴി, ലഭ്യമായ തെളിവുകള്‍, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന് മുമ്പ് പ്രതിക്ക് സംരക്ഷണം നല്കാന് കഴിയില്ലെന്ന് പ്രത്യേക പോക്സോ കോടതി ജഡ്ജി അല്‍ക്ക ബന്‍സാല്‍ ഉത്തരവില്‍ പറഞ്ഞു.
ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദയാല്‍ വളരെക്കാലം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ജയ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. ദയാല്‍ തന്നെ വലിയ സ്വാധീനമുള്ള ഒരു ക്രിക്കറ്റ് കളിക്കാരനായി അവതരിപ്പിച്ചുവെന്നും തുടര്‍ന്ന് സ്വാധീനിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട അവസരങ്ങളും ഭാവി പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചു.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പ്രതിയെ നേരിട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബന്ധം വിച്ഛേദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ഇതിനെത്തുടര്‍ന്ന്, പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നല്കി.
ആരോപണങ്ങള്‍ തെറ്റാണെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും വാദം കേള്‍ക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചു. ദയാല്‍ പ്രശസ്തിയുള്ള ക്രിക്കറ്ററാണെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കി.
National
ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച യുപി ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചു. 2017 മുതൽ തടവിൽക്കഴിയുന്ന സെൻഗാറിനു കോടതി കർക്കശ ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.
ജീവപര്യന്തം തടവു വിധിച്ച വിചാരണ കോടതി തീരുമാനത്തിനെതിരേ അദ്ദേഹം നൽകിയ അപ്പീൽ തീർപ്പാക്കുംവരെയാണു ജാമ്യം. ഇരയായ പെൺകുട്ടിയുടെ വസതിക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ എത്തുന്നതിനു വിലക്ക് ഉൾപ്പെടെ നിർദേശങ്ങളാണ് ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദും ജസ്റ്റീസ് ഹരിഷ് വൈദ്യനാഥനും അടങ്ങുന്ന ബഞ്ച് ജാമ്യത്തിനായി നൽകിയിട്ടുള്ളത്.
പെൺകുട്ടിയെയും അമ്മയെയും ഭീഷണിപ്പെടുത്താൻ പാടില്ല. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തത്തുല്യതുകയ്ക്കുള്ള മൂന്ന് ആൾജാമ്യവും നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2017 ജൂണിലായിരുന്നു ഉന്നാവോ ബലാത്സംഗം. ഉന്നാവോ എംഎൽഎയായിരുന്ന കുല്‍ദീപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
Kerala
പനാജി: നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ ജാമ്യം തേടി ഉടമകളായ ലുത്ര സഹോദരങ്ങള്‍ കോടതിയെ സമീപിച്ചു. തീപിടിത്തത്തിൽ പങ്കില്ലെന്ന വാദം ഉയർത്തിയാണ് ഗൗരവ് ലുത്രയും സൗരഭ് ലുത്രയും കോടതിയെ സമീപിച്ചിരിക്കുന്നത്.
നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളും ക്ലബുടമകളുമായ സഹോദരങ്ങൾ തീപിടിത്തത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്നിരുന്നു.
തുടർന്ന് ഇരുവരെയും തായ്ലൻഡിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 6ന് രാത്രി 11ന് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിലാണ് ഗൗരവ് ലുത്രയും സൗരഭ് ലുത്രയും ടിക്കറ്റെടുത്ത് തായ്ലൻഡിലേക്ക് കടന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ചങ്ങനാശേരി സ്വദേശി ബി. മുരാരി ബാബുവിന്റെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി.
ദ്വാരപാരക ശില്പങ്ങളുടെ സ്വര്‍ണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികള്‍ കൈമാറിയ കേസിലും യഥാക്രമം രണ്ടും ആറും പ്രതിയായ മുരാരി ബാബു രണ്ടു കേസുകളിലും പ്രത്യേകം നല്കിയ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ പരിഗണനയിലുള്ളത്.
ഇന്നലെ ഹര്‍ജികള്‍ പരിഗണനയ്ക്കെടുത്തെങ്കിലും രണ്ടാം കേസ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ തേടിയ കോടതി ഇതു ലഭ്യമാക്കാനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Kerala
കോട്ടയം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു പുറത്തേക്കു വരാൻ വഴി തെളിഞ്ഞപ്പോഴും രാഹുലിനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയ രാഹുൽ ഈശ്വർ അകത്തുതന്നെ.
ആദ്യത്തെ ബലാത്സംഗക്കേസിൽ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയും രണ്ടാം കേസിൽ മുൻകൂർ ജാമ്യം കിട്ടുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനു പുറത്തിറങ്ങാൻ സാധ്യത തെളിഞ്ഞത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കുന്നത്തൂർമേട്ടിലുള്ള ബൂത്തിൽ രാഹുൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡന ആരോപണം ഉയർന്നപ്പോൾതന്നെ ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇതിനായി നിരവധി വീഡിയോകളും ചെയ്തു. ഇതു കള്ളക്കേസ് ആണെന്ന വാദവും രാഹുൽ ഈശ്വർ ഉയർത്തിയിരുന്നു.
എന്നാൽ, ആരോപണമുന്നയിച്ച യുവതി മാങ്കൂട്ടത്തിലിനെതിരേ പീഡന കേസ് നൽകിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കു തിരഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിക്കുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരേയും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച് ഒടുവിൽ അറസ്റ്റ് ചെയ്തു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസ് അനീതി കാണിച്ചെന്നാരോപിച്ച് ജയിലിൽ നിരാഹാരം തുടങ്ങി. ഇതിനു കോടതിയുടെ കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ നിരാഹാരം നിർത്തി. നിരാഹാരം തുടങ്ങിയതിനു പിന്നാലെ രാഹുലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഇന്നു കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി രാഹുൽ പുറത്തിറങ്ങിയാലും പിന്തുണക്കാരൻ രാഹുൽ അകത്തു തന്നെ കിടക്കുമെന്നതാണ് സ്ഥിതി.
കേസിലെ തുടർ തെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച തന്നെ രാഹുൽ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് വിവരം.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകുന്നില്ലെന്നും മൊബൈൽ ഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിനു കസ്റ്റഡി അനിവാര്യമാണെന്നും പോലീസ് അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞെന്നും നാലു ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇതു തുടർന്നാൽ കിഡ്നിക്കു പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനു നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ചീഫ് അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതി നാല് ആണ് ജാമ്യം തള്ളിയത്.
യുവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ വിവരങ്ങള്‍ വായിക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങളില്ല എന്നാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ അറിയിച്ചത്.
എഫ്ഐആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയി, പോസ്റ്റ് ചെയ്ത വിഡിയോ പിന്‍വലിക്കാന്‍ തയാറാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ബോധിപ്പിച്ചു.
അതേസമയം അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിരാഹാരമിരിക്കുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഹർജി പിൻവലിച്ചത്.
ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവൃത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.
അതേസമയം നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. രണ്ടാമത്തെ പീഡനക്കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി.
തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ഇന്ന് ഹര്‍ജി പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
രണ്ടാം കേസിൽ പോലീസിന് അറസ്റ്റിന് തടസമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്നും വാദം കേൾക്കുന്നത്.
കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകന് വാദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
ശാരീരിക അസ്വസ്ഥകളെ തുടർന്ന് രാഹുലിനെ വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
National
മുംബൈ: കുപ്രസിദ്ധ എൽഗാർ പരിഷത് കേസിൽ മുൻ ഡൽഹി സർവകലാശാല അസോസിയറ്റ് പ്രഫസർ ഹാനി ബാബുവിനു ജാമ്യം. വിചാരണ കൂടാതെ അഞ്ചു വർഷത്തിലധികം നീണ്ട തടവിനൊടുവിലാണ് ഹാനി ബാബു ജയിൽമോചിതനാകുന്നത്.
ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹാനി ബാബുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് എൻഐഎ ആവശ്യപ്പെട്ടെങ്കിലും ജയിലിൽ കഴിഞ്ഞ കാലദൈർഘ്യവും ഉടനെ വിചാരണ കഴിയില്ലെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. 2020 ജൂലൈയിലാണ് ഹാനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. അന്‍പത്തിയൊന്‍പതുകാരനായ സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെ തലോല ജയിലിൽ അടച്ചു.
ഇഫ്ലുവിലും ജർമനിയിലെ കോൺസ്റ്റാൻസ് സർവകലാശാലയിലും ഉപരിപഠനം നടത്തിയ ഭാഷാശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹം.
National
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ഡൽഹി യൂണിവേഴ്സിറ്റി മുൻ പ്രഫസർ ഹാനി ബാബുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റീസുമാരായ എ.എസ്. ഗഡ്കരി, രഞ്ജിത് സിൻഹ രാജ ഭോൺസാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2020 ജൂലൈ 28 നാണ് എൻഐഎ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. നേരത്തെ ജാമ്യം തേടി ഹാനി ബാബു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചതിനെ തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു.
കേസിലെ മറ്റുള്ളവർക്ക് ജാമ്യം കിട്ടിയതോടെയാണ് ഹാനി ബാബു ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ലെന്നും അഞ്ച് വർഷവും രണ്ട് മാസവുമായി ജയിലിലാണെന്നും അദ്ദേഹം വാദിച്ചു.
കേസിലെ മറ്റു പ്രതികളായ റോണാ വിൽസൺ, സുധീർ ധവാലെ എന്നിവർ കിടന്ന അത്രയും കാലം ഹാനി ബാബു ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഐഎ വാദിച്ചു. ഇത് തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.