Kerala
മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ സ്വകാര്യ പരിശോധനാ കേന്ദ്രത്തില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തിൽ നാല് സ്ത്രീകൾ പിടിയിൽ. കോട്ടോപ്പാടം സ്വദേശികളായ ടി.ജുമൈല (36), എ.കെ.കദീജ (45), എ.കെ.ഷഹര്ബാന് (33), ആനമങ്ങാട് സ്വദേശി ആസ്യ (36) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് സമീപം ഡോ. സിനി ജലീല്‍ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ പരിശോധന കേന്ദ്രത്തില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പ്രതികളുടെ ബന്ധുവായ 31 കാരിയെ ഗര്‍ഭാവസ്ഥയില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ആരോഗ്യനില മോശമായതോടെ അവിടെനിന്ന് റഫര്‍ ചെയ്തിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍വെച്ച് യുവതി മരിച്ചിരുന്നു. തുടർന്ന് നാലു സ്ത്രീകൾ ചേർന്ന് ഡോക്ടറെ റൂമിൽ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: വലിയതുറയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച് പണവും ഫോണും കവർന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബീമാപള്ളി യു.പി സ്കൂളിന് സമീപം താമസക്കാരനായ അബ്ദുൾ ഖാദർ (32), വള്ളക്കടവ് എം.ആർ പാലസിന് സമീപം വലിയവിളാകം പുരയിടത്തിൽ സഹീർഖാൻ (25) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 17-ന് വലിയതുറ പാലത്തിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പരാതിക്കാരനായ യുവാവിനെ തടഞ്ഞുനിർത്തിയ പ്രതികൾ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും ഇവർ കവർന്നു.
കൂടാതെ, കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെക്കൊണ്ട് എം.ഡി.എം.എ ഉപയോഗിപ്പിക്കാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. സിറ്റി ഡാൻസാഫ് സംഘം ബീമാപള്ളി ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് വലിയതുറ സ്റ്റേഷന് കൈമാറി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Kerala
കൊല്ലം: കോടാലി കൈ ഉപയോഗിച്ച് പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. പട്ടാഴി മീനം ചരുവിള വീട്ടിൽ രാജു(48 ) ആണ് അറസ്റ്റിലായത്.
കുന്നിക്കോട് പോലീസ് ആണ് രാജുവിനെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു കുട്ടിയെയും ഭാര്യയെയും മർദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സഹോദരന്റെ ചികിത്സ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു.
മർദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഈ സമയം മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചു. കോടാലിയുടെ കൈ ഉപയോഗിച്ചാണ് ശരീരമാസകലം മർദ്ദിച്ചത്.
മർദനമേറ്റ കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മർദന വിവരം പുറത്തായത്. അയൽവാസികൾ പ്രതിയെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: നഗരൂരിൽ എസ്ഐയെ പോലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. നഗരൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നഗരൂർ എസ്ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേർന്ന് മർദിച്ചത്.
നഗരൂരിൽ ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ചന്ദു അടക്കം ഉള്ളവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു. ഗാനമേള കഴിഞ്ഞ ശേഷം ചന്ദുവും സഹോദരനും നാട്ടുകാരും ചേർന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
എസ്ഐ അൻസറിനെ ഓടയിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തന്നെ ചന്ദുവും സഹോദരനും അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റടിയിലെടുത്തു. ഇവർക്കെതിരെ പോലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കേസെടുത്തു.
Kerala
പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസുകാരിക്ക് ക്രൂരമർദനം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം.
സംഭവത്തിൽ കുട്ടിയുടെ രണ്ടാനമ്മയായ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരി ബീഹാർ സ്വദേശിനി നൂർ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. വാളയാർ പോലീസാണ് അറസ്റ്റ് ചെയ്തത്.
ഇവർ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ റിമാൻഡ് ചെയ്തു.
Editorial
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, കുറ്റവാളി പട്ടികയിലുള്ള പോലീസുകാരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരുഉത്തരവ്. കൊച്ചിയിലെങ്കിലും തുടങ്ങുമോ?
പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. പ്രശ്നം ആ സർക്കിൾ ഇൻസ്പെക്ടറെ ശിക്ഷിച്ചാൽ തീരില്ല. കാരണം, ആ ക്രൂരതയുടെയും ധാർഷ്ട്യത്തിന്റെയും ദൃശ്യങ്ങൾ മറച്ചുവയ്ക്കാൻ അദ്ദേഹത്തെ പലരും സഹായിച്ചിരിക്കുന്നു. അത് ഉന്നത ഉദ്യോഗസ്ഥരാണെങ്കിൽ കേസെടുക്കണം.
ദൃശ്യങ്ങൾ ഒളിപ്പിക്കാനും കുറ്റവാളിയെ വെളുപ്പിക്കാനും ശ്രമിച്ചത് ഭരിക്കുന്നവരാണെങ്കിൽ ആ രാഷ്ട്രീയ-കുറ്റവാളി ബന്ധവും പുറത്തുവരണം. അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം അത്തരമൊരു സുതാര്യ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. നാളെ മറ്റൊരു പോലീസുകാരൻ, മറ്റൊരു സ്റ്റേഷൻ, പുതിയൊരു ഇര... ഇങ്ങനെയാണ് ജനാധിപത്യ പരിഷ്കാരങ്ങളെ ഉദ്യോഗസ്ഥരും രാഷ്ട്രീയ കാര്യാലയങ്ങളും ചേർന്നു മർദിച്ചൊതുക്കുന്നത്.
2024 ജൂണ്‍ 20നു നടന്ന മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം പരാതിക്കാരിക്കു കൈമാറാൻ പോലീസ് നിർബന്ധിതമായത്. അതോടെയാണ് യുവതിക്കെതിരേ പോലീസ് നടത്തിയ വ്യാജപ്രചാരണങ്ങൾ പൊളിഞ്ഞത്. പൊതുസ്ഥലത്തെ പോലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ ബെൻജോ ബേബി എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ രണ്ടു കൈക്കുഞ്ഞുങ്ങളുമായി എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ ഭാര്യ ഷൈമോൾക്കു നേരേയായിരുന്നു പോലീസ് ഗുണ്ടായിസം.
ഭര്‍ത്താവിനെ മര്‍ദിക്കുന്നതു കണ്ടു പ്രതികരിച്ച തന്നെ, നാടകം വേണ്ടെന്നു പറഞ്ഞ് എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ പിടിച്ചുതള്ളിയെന്നാണ് ഷൈമോളുടെ പരാതി. തുടർന്ന് കരഞ്ഞുകൊണ്ട് എസ്എച്ച്ഒയെ തള്ളിമാറ്റാൻ ശ്രമിച്ച ഷൈമോളുടെ കരണത്ത് അയാൾ ആഞ്ഞടിക്കുകയായിരുന്നു.
യുവതിയെയും അവരെ തല്ലുന്നതു കണ്ട് തലയിൽ കൈവച്ചു നിലവിളിക്കുന്ന ഭർത്താവിനെയും മർദിക്കുന്ന എസ്എച്ച്ഒയുടെയും കാഴ്ചക്കാരായ മറ്റു പോലീസുകാരുടെയും ദൃശ്യം കേരളത്തെ അസ്വസ്ഥമാക്കുന്നു. അത് ഒരു പോലീസ് സ്റ്റേഷനെയോർത്തു മാത്രമല്ല; ആ ദൃശ്യം മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിക്കാൻ കാക്കിക്കാരും അവരുടെ സംരക്ഷകരും ചേർന്നു നടത്തിയ കുറ്റകരമായ പങ്കാളിത്തത്തെയും ഓർത്താണ്. കേരളത്തിലെ മെച്ചപ്പെടുത്താനാകാത്ത ക്രമസമാധാനത്തിന്റെ അടിസ്ഥാന കാരണം ഈ പങ്കാളിത്തമാണ്. ഇതേ പങ്കാളിത്തമാണ് മുന്‍പും നിരവധി പരാതികളുണ്ടായിട്ടും പ്രതാപചന്ദ്രൻ എന്ന മർദകനെ സർവീസിൽ തുടരാൻ അനുവദിച്ചത്.
ബെൻജോയ്ക്കെതിരേയുള്ള കേസും മറ്റൊരു ദൃശ്യത്തിന്റെ പേരിലാണ്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ബെന്‍ജോയുടെ ടൂറിസ്റ്റ് ഹോമിനു പരിസരത്ത് മഫ്തിയിലെത്തിയ പോലീസ് രണ്ടുപേരെ മര്‍ദിച്ചത് അദ്ദേഹം ഫോണില്‍ ചിത്രീകരിച്ചു. പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. അതായത്, പോലീസ് മർദിക്കുന്നതല്ല, അതിന്റെ ദൃശ്യം പകർത്തുന്നതാണ് കുറ്റം. ഈ പോലീസുകാരുടെ ശൗര്യം പക്ഷേ, ചെലവാകുന്നിടത്തേയുള്ളൂ. എത്ര വലിയ കുറ്റവാളികളാണെങ്കിലും ഭരിക്കുന്നവരുമായോ മറ്റു രാഷ്ട്രീയ സ്വാധീനമുള്ളവരുമായോ ബന്ധമുണ്ടെന്നു കണ്ടാൽ പലരുടെയും മുട്ടിടിക്കും.
ഇത്തരം വിധേയന്മാരിൽ പ്രസാദിക്കുന്ന അധികാരികളെ ധിക്കരിക്കാൻ, ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥർക്കും കഴിയണമെന്നില്ല. സർക്കാരിന്റെ കൈയിൽ ക്രിമിനൽ പോലീസിന്റെ വലിയൊരു പട്ടികയുണ്ട്. 2022ൽ നിയമസഭയിൽ വെളിപ്പെടുത്തിയതനുസരിച്ച് 828 പേർ! അതിപ്പോൾ ആയിരം കവിഞ്ഞിട്ടുണ്ടാകും. വിരലിലെണ്ണാവുന്നവരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്. ബാക്കിയുള്ള കുറ്റവാളികളെ വച്ചുകൊണ്ട് "ക്രമസമാധാന പാലനം' തുടരുന്നതിനിടെയാണ് ചില ദൃശ്യങ്ങൾ മാത്രം പുറത്തുവരുന്നത്.
ബെൻജോ തന്റെ ലോഡ്ജിൽ ഒരു യുവതിയെ തല്ലിയെന്ന പേരിൽ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. അതിൽ കഴന്പുണ്ടെങ്കിൽ അതു വേറെ കേസ്. ഒന്ന് മറ്റൊന്നിനെ നിർവീര്യമാക്കേണ്ടതില്ല. നാലു മാസം മുന്‍പാണ്, യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് പോലീസുകാർ കുനിച്ചുനിർത്തി ഇടിക്കുന്ന ദൃശ്യം പുറത്തുവന്നത്.
2023 ഏപ്രിലിൽ നടത്തിയ മർദനത്തിന്റെ ദൃശ്യവും പോലീസിൽനിന്നു ലഭിച്ചത് കോടതി ഇടപെട്ടതിനുശേഷമാണ്. പോലീസിനെതിരേ പരാതിയൊന്നും കൊടുക്കാൻ ശേഷിയോ ധൈര്യമോ ഇല്ലാത്ത എത്രയോ മനുഷ്യർ “കിട്ടിയതും വാങ്ങി’’ പോയിരിക്കുന്നു. എത്രയോ മനുഷ്യരെ പോലീസിലെ സാമൂഹികവിരുദ്ധർ കാണാമറയത്തിട്ട് ഉപദ്രവിച്ചിരിക്കുന്നു. കാക്കിയിടാത്ത സംരക്ഷകരാണ് ഈ അധോലോകത്തെ വളർത്തുന്നത്.
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുകയും കണ്ണിൽ പൊടിയിടാൻ സസ്പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്യുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, ആ പട്ടികയിലുള്ളവരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരു ഉത്തരവ്. സത്യസന്ധരും പക്ഷപാതികളല്ലാത്തവരും നിയമത്തെ മാനിക്കുന്നവരുമായ പോലീസുകാരുടെ ആത്മാഭിമാനം വർധിപ്പിക്കാനും അതു മതി. കൊച്ചിയിലെങ്കിലും തുടങ്ങുമോ?
Kerala
കൊച്ചി: പോലീസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ സസ്പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. 2023ൽ തന്നെ അകാരണമായി മർദിച്ചെന്ന് ആരോപിച്ച് സ്വിഗ്ഗി ജീവനക്കാരനായ റിനീഷ് എന്ന യുവാവ് രംഗത്തെത്തി.
ജോലിക്കിടയിൽ ഒരു പാലത്തിനു സമീപത്ത് ഇരിക്കുകയായിരുന്ന റിനീഷിനെ ഒരു കാരണവുമില്ലാതെ ഇയാൾ മർദിച്ചു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ വീണ്ടും മർദിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുകയും ചെയ്തു.
കേസിൽ അസിസ്റ്റന്റ് കമ്മീഷണറെത്തി മൊഴിയെടുത്തു. അന്വേഷണത്തിൽ റിനീഷിന് മർദനമേറ്റതായി തെളിഞ്ഞെങ്കിലും എസ്എച്ച്ഓയുടെ പേരിൽ നടപടിയൊന്നും ഉണ്ടായില്ലെന്ന് റിനീഷ് പറഞ്ഞു.
Kerala
കൊച്ചി: ഗർഭിണിയായ യുവതിക്ക് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റ സംഭവത്തിൽ എസ്എച്ച്ഓയ്ക്കെതിരെ നടപടി. 2024 ജൂൺ 20ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു.
ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇയാൾ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ബുധനാഴ്ച തീരുമാനമെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നടപടിയെടുത്തത്.
പ്രതാപചന്ദ്രൻ മര്‍ദിച്ചെന്ന പരാതിയുയമായി ഒരു സ്വിഗി ജീവനക്കാരനും നേരത്തെ രംഗത്തുവന്നിരുന്നു.
Kerala
കൊച്ചി: ഗര്‍ഭിണിയായ യുവതിക്ക് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി എസ്എച്ച്ഒ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കുഞ്ഞുങ്ങളെ യുവതി താഴെ എറിയാൻ ശ്രമിച്ചു. വനിതാ ഉദ്യോഗസ്ഥരെ അടക്കം കൈയേറ്റം ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നതോടെ പെട്ടെന്നു പ്രതികരിക്കേണ്ടി വന്നുവെന്നും ആരോപണ വിധേയനായ എസ്എച്ച്ഒ പ്രതാപചന്ദ്രൻ പറഞ്ഞു.
അതേസമയം പ്രതാപചന്ദ്രനെതിരെ നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. നിലവിലെ അരൂര്‍ എസ്എച്ച്ഒയാണ് പ്രതാപചന്ദ്രൻ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമം തുടര്‍ന്നതോടെ പെട്ടെന്നു പ്രതികരിക്കേണ്ടിവന്നുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു.
Kerala
മലപ്പുറം: മോഷണ ശ്രമമാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവച്ച് മര്‍ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കിഴിശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ് എന്നിവരാണ് പിടിയിലായത്.
ഇരുമ്പ് വടിയും തടികളും ഉപയോഗിച്ച് ഇവർ കുട്ടികളെ മർദിക്കുകയായിരുന്നു. തുടർന്ന് മോഷണ കുറ്റമാരോപിച്ച് കുട്ടികളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടി വന്നുവെന്ന് മനസിലാക്കിയ കൊണ്ടോട്ടി പോലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു.
പരിക്കേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
വയനാട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
അസി. സര്ജന് ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പി.ആര്. രാജീവ് (31) എന്നിവരെ വ്യാഴാഴ്ച രാവിലെയാണ് വാടാനക്കവലയില്‍ നിന്ന് പിടികൂടിയത്.
സംഭവശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബിഎന്‍എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്.
ഇക്കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ പ്രതികള്‍ സഹപ്രവര്‍ത്തകയായ ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചത് ഡോ. ജിതിന്‍രാജ് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം.
ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോക്ടറെ ഇവര്‍ അസഭ്യം പറയുകയും കഴുത്തിനു കുത്തിപിടിച്ചും നെഞ്ചില്‍ കൈകൊണ്ട് ഇടിച്ചും കാല് കൊണ്ട് ചവിട്ടിയും കൈ വിരല്‍ പിടിച്ച് തിരിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഡോക്ടറുടെ ഇടതു കൈയുടെ ചെറുവിരലിന് പൊട്ടലുണ്ടായി. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.