തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും മന്ത്രി പ്രതികരിച്ചു.
കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ തന്റെ ചീഫ് ഏജന്റായി പ്രവർത്തിച്ച ആളാണ് ബെന്നി തോമസ്. ഡിസിസി പ്രസിഡന്റ് ശിപാർശ ചെയ്തതിന്റ അടിസ്ഥാനത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ നിയമനമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് മെമ്പറായടക്കം പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിട്ടുള്ളയാളാണ് ബെന്നി. മാതൃകാ പൊതുപ്രവർത്തനായ ബെന്നിയുടെ നിയമനത്തിൽ നിയമപരമായ തടസങ്ങളില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.