തിരുവനന്തപുരം: സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലെ ബന്ധുനിയമന വിവാദത്തിൽ ന്യായീകരണവുമായി മന്ത്രി എ.പി.അനിൽകുമാർ. സഹോദരി ഭർത്താവായ ബെന്നി തോമസിനെ സണ്ണി ജോസഫ് നിയമിച്ചത് ഡിസിസിയുടെ നിർദേശപ്രകാരമാണ്. എന്നാൽ പൊതുവികാരം എതിരായപ്പോൾ രാജിവച്ചെന്ന് മന്ത്രി പ്രതികരിച്ചു.
എൽഡിഎഫ് കാലത്തെ ബന്ധുനിയമനവുമായി ഇതിനെ താരതമ്യപ്പെടുത്താൻ കഴിയില്ല. രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാവായിട്ടുപോലും വിമർശനമുയർന്നപ്പോൾ രാജി വയ്ക്കുകയാണ് ചെയ്തത്. ജനങ്ങളെ വെല്ലുവിളിക്കാൻ നിന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം വിവാദങ്ങളൊഴിവാക്കാനാണ് ബെന്നി തോമസ് രാജിവച്ചതെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ബെന്നി തോമസിന്റെ നിയമനത്തിൽ നിയമ പ്രശ്നമില്ല. സ്വന്തം തീരുമാനപ്രകാരമാണ് ബെന്നി തോമസ് രാജിവച്ചത്. ബെന്നി തോമസിനെപോലെ ഒരാളെ തനിക്ക് വകുപ്പിൽ ആവശ്യമായിരുന്നുവെന്ന് പറഞ്ഞ സണ്ണി ജോസഫ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ രാജി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുമില്ല.
Tags : ap anilkumar benny thomas resignation