ഇരിട്ടി: പാലപ്പുഴ കൂടലാട് മേഖലയിൽ വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടാനകൾ ഷെഡിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് തകർത്തു. തുരത്താൻ ശ്രമിക്കുക്കയായിരുന്നു വനംവകുപ്പ് ജീവനക്കാരനെ ആക്രമിക്കാനും നീക്കം നടന്നു. കാട്ടാനയിൽ നിന്ന് താത്കാലിക ജീവനക്കാർ തലനാരിഴയക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ബാവലി പുഴ മുറിച്ചു കടന്ന് രണ്ടാ ആനകൾ കൂടലാട് മേഖലയിൽ എത്തിയത്. കൃഷിയിടത്തിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് വനംവകുപ്പ് താത്കാലിക ജീവനക്കാരനായ ബാബു ടോർച്ചുമായി പറന്പിലെത്തി ആനകളെ ശബ്ദുമുണ്ടാക്കി തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആനകൾ അക്രമാസക്തരായത്.
ആനകൾ ആക്രമിക്കാനായി ഓടി വന്നതോടെ ബാബു സമീപത്തെ ഷെഡിൽ കയറി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം ഇവ ഷെഡിനു പരിസരത്തായി നിലയുറപ്പിക്കുകയും ചെയ്തു. ഇതിനിടെ ഷെഡിനു സമീപം നിർത്തിയിട്ടിരുന്ന പി. ദിവൻ എന്നയാളുടെ ബൈക്ക് കാട്ടാനകൾ തള്ളി വീഴ്ത്തി തകർക്കുകയായിരുന്നു. വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകളടക്കം കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്.
കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ കടന്നു വരാതിരിക്കാൻ ഇവിടെ വൈദ്യുതവേലി സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തന രഹിതമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ആറളം ഫാമിൽ നിന്നാണ് കാട്ടാനകൾ ഇവിടേക്ക് വരുന്നതെന്നും നാട്ടുകാർ പറഞ്ഞു. വൈദ്യുതവേലിയുടെ അഭാവത്തിൽ ഈ മേഖലയിൽ കാട്ടാനകൾ കടന്നു വന്ന് കൃഷിനാശമുണ്ടാക്കുന്നത് പതിവായിരിക്കുകയാണ്. വൈദ്യുതവേലി പുനസ്ഥാപിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.