ടെൽ അവീവ്: ഹിസ്ബുള്ള ഭീകരർക്കെതിരേ പോരാടുന്ന ഇസ്രേലി സേന തെക്കൻ ലബനനിലെ തന്ത്രപ്രധാന ബ്യൂഫോർട്ട് കോട്ടയും അതു സ്ഥിതി ചെയ്യുന്ന മലനിരയും പിടിച്ചെടുത്തു.
ഇതോടെ തെക്കൻ ലബനനിലും വടക്കൻ ഇസ്രേലി പ്രദേശങ്ങളിലും ഇസ്രേലി സേനാ നിരീക്ഷണം കാര്യക്ഷമമാകും. ഹിസ്ബുള്ള ഭീകരർ വടക്കൻ ഇസ്രയേലിൽ മിസൈൽ ആക്രമണം തുടരുന്നതിനിടെയാണ് സേനയുടെ നേട്ടം. കോട്ട പിടിച്ചെടുക്കുന്നതിനിടെ ഒരു ഇസ്രേലി ഭടൻ കൊല്ലപ്പെട്ടു.
ഇറാന്റെ നിർദേശപ്രകാരം ഹിസ്ബുള്ള ഭീകരർ ബ്യൂഫോർട്ട് മലയിൽനിന്ന് ഇസ്രയേലിലേക്ക് ആക്രമണം നടത്തിയിരുന്നുവെന്ന് സേന അറിയിച്ചു.
900 വർഷം പഴക്കമുള്ള കോട്ട 1982ലും ഇസ്രയേൽ പിടിച്ചെടുത്തിരുന്നു. 2000ൽ ലബനനിൽനിന്ന് പിൻവാങ്ങിയപ്പോഴാണ് കോട്ട വിട്ടുകൊടുത്തത്.
ബ്യൂഫോർട്ട് മലയോടു ചേർന്നുള്ള നബാത്തിയ പ്രദേശത്തും ഇസ്രേലി സേന ഹിസ്ബുള്ളയെ ആക്രമിക്കുന്നുണ്ട്.
ഫെബ്രുവരി 28ന് യുഎസ് -ഇസ്രേലി ആക്രമണത്തിൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുള്ള സംഘർഷത്തിൽ ചേർന്നത്. തുടർന്ന് ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ ആക്രമണം ശക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും ഏപ്രിൽ 17ന് വെടിനിർത്തലുണ്ടാക്കിയെങ്കിലും ഹിസ്ബുള്ളയ്ക്കെതിരേ ആക്രമണം തുടരുകയാണ്.
തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ ഇസ്രേലി സേന കൂടെക്കൂടെ ബോംബിടുന്നുണ്ട്. ഇസ്രേലി ആക്രമണത്തിൽ 3,350 പേർ കൊല്ലപ്പെടുകയും പത്തു ലക്ഷത്തിലധികം പേർ അഭയാർഥികളാവുകയും ചെയ്തു.