ജക്കാർത്ത: രാജ്യത്ത് കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ടിക് ടോക്കും യൂട്യൂബും ഇന്തോനേഷ്യയിൽ പുതിയ നടപടി സ്വീകരിച്ചു. 16 വയസിൽ താഴെയുള്ള കുട്ടികൾ ഉപയോഗിച്ചിരുന്ന 47 ലക്ഷത്തോളം അക്കൗണ്ടുകളാണ് ഇരു കമ്പനികളും ചേർന്ന് റദ്ദാക്കിയത്.
ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ മന്ത്രി മെയുട്ടിയ ഹാഫിദാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. നീക്കം ചെയ്തവയിൽ ഭൂരിഭാഗവും ടിക് ടോക്കിൽ നിന്നുള്ള അക്കൗണ്ടുകളാണ്. ഏകദേശം 41 ലക്ഷം അക്കൗണ്ടുകൾ. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് 6 ലക്ഷത്തോളം അക്കൗണ്ടുകൾ നീക്കം ചെയ്തു.
കുട്ടികൾക്കിടയിലെ സൈബർ ഭീഷണി , അമിതമായ സ്ക്രീൻ സമയം, ഡിജിറ്റൽ അഡിക്ഷൻ എന്നിവ തടയുന്നതിനായി ഈ വർഷം മാർച്ചിലാണ് ഇന്തോനേഷ്യ പുതിയ നിയമം കൊണ്ടുവന്നത്. നിയമപ്രകാരം ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന പ്ലാറ്റ്ഫോമുകൾ പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ കണ്ടെത്തി അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ബാധ്യസ്ഥരാണ്. ടിക് ടോക്, എക്സ് , ഇൻസ്റ്റാഗ്രാം, റോബ്ലോക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ഈ നിയമം ബാധകമാണ്.