ആലപ്പുഴ: ജനങ്ങളിറങ്ങിയതോടെ വേമ്പനാട് കായൽ ക്ലീൻ. വേമ്പനാട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വേമ്പനാട് കായൽതീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാമ്പയിനിന്റെ രണ്ടാം ഘട്ടമാണ് ഇന്നലെ ആരംഭിച്ചത്.
മാർച്ച് 31 വരെ നീളുന്നതാണ് കാന്പൈൻ. പൈലറ്റ് പദ്ധതിയായി തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി എന്നീ അഞ്ചു പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് പദ്ധതി നടത്തുന്നത്. മത്സ്യം, കക്ക തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഹരിതകർമസേന പ്രവർത്തകരുമെല്ലാം കാമ്പയിന്റെ ഭാഗമായി.
31 വരെ മാലിന്യങ്ങൾ ശേഖരിക്കും. തൊഴിലാളികൾ കൊണ്ടുവരുന്ന മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറും. ഹൗസ്ബോട്ടുകളിൽനിന്നുള്ള മാലിന്യങ്ങളും ഉൾനാടൻ ജലാശയങ്ങളിലൂടെ കായലിലെത്തിച്ചേരുന്ന മാലിന്യങ്ങളും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
നാലിഞ്ചോളം താഴ്ചയിൽ കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കക്കാ സമ്പത്തിന്റെ വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കരിമീൻ, കൊഞ്ച്, കാളാഞ്ചി എന്നിവയുടെ പ്രജനനത്തിനും പ്ലാസ്റ്റിക് മാലിന്യം തിരിച്ചടിയാണെന്നു തിരിച്ചറിഞ്ഞാണ് പദ്ധതി നടപ്പിലാക്കുന്നത്.
1700 കോടിയുടെ പദ്ധതി
വേമ്പനാട് കായൽ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും കായൽ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും 1700 കോടി രൂപയുടെ പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മാലിന്യശേഖരണത്തിന് സജ്ജമാക്കിയ വള്ളത്തിന്റെ ഫ്ലാഗ് ഓഫും തണ്ണീർമുക്കം ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ഫിഷറീസ്, കൃഷി, ഇറിഗേഷൻ വകുപ്പുകൾക്കായി തയാറാക്കിയ 702 കോടിയുടെ പദ്ധതികൾ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. 1000 കോടി രൂപയുടെ അധിക പ്രോജക്റ്റുകൾ ഉടൻ സമർപ്പിക്കും. കായലിന്റെ അടുത്തപ്രദേശങ്ങളിലുള്ള 28 പഞ്ചായത്തുകളിൽനിന്നും മുനിസിപ്പാലിറ്റികളിൽനിന്നും ഇതോടകം 28 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മൈക്രോ പ്ലാസ്റ്റിക്കുകളായി മാറി മത്സ്യങ്ങളിലൂടെ മനുഷ്യശരീരത്തിൽ എത്തുന്നത് കാൻസർ പോലുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്നും അതിനാൽ കായൽ ശുചീകരണം അതീവ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം കോർപ്പറേറ്റുകളെയും ജനങ്ങളെയും പങ്കാളികളാക്കുന്ന രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 38 ഓളം കോർപ്പറേറ്റുകൾ സിഎസ്ആർ ഫണ്ട് വഴി ഈ ദൗത്യത്തിൽ സഹകരിക്കും. കായലിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കിലോയ്ക്ക് 25 രൂപ പ്രതിഫലം നൽകുന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളെയും ഹരിതകർമസേനയെയും ഇതിന്റെ ഭാഗമാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
മുഹമ്മയിലിറങ്ങിയത് മത്സ്യത്തൊഴിലാളികൾ
മുഹമ്മ: മത്സ്യത്തൊഴിലാളികളും കക്കാത്തൊ ഴിലാളികളുമാണ് കായലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്. കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ കക്കാ ശേഖരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് വള്ളത്തിലാക്കി കരയ്ക്കെത്തിച്ചത്. കരയിൽ കാത്തുനിന്ന പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിത കർമ സേനാംഗങ്ങളും ചേർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റുവാങ്ങി.
തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനലിന് സമീപത്ത് സംഗമിച്ചാണ് തൊഴിലാളികൾ കായലിലേക്കു നീങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ നേതൃത്വം നൽകി. മുഹമ്മ പള്ളിക്കുന്ന് മേഖലയിൽ നടന്ന കായൽ ശുചീകരണം മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിൽനിന്നു ലഭിച്ചത് 3.6 ടൺ മാലിന്യങ്ങൾ
ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ പുന്നമട കായലിൽനിന്നും കായൽക്കരയിൽനിന്നും ശേഖരിച്ചത് 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം. പുന്നമട ഫിനിഷിംഗ് പോയിന്റിൽ നടന്ന ശുചീകരണ യജ്ഞം നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ, സായി കേന്ദ്രത്തിലെ വിദ്യാർഥികൾ, ഹരിത കർമസേന, സന്നദ്ധ സംഘടനകൾ, എസ് ഡി കോളജ് എൻഎസ്എസ് വോളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടന്നത്.
വേന്പനാടിനെ രക്ഷിക്കാൻ രാമങ്കരിയും
രാമങ്കരി: മാന്പുഴക്കരി ബ്ലോക്ക് ജംഗ്ഷനു സമീപം എസി കനാൽ തീരത്ത് സംഘടിപ്പിച്ച വേന്പനാട് പുനരുജ്ജീവനം പ്ലാസ്റ്റിക് മുക്ത കാന്പയിൻ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി അധ്യക്ഷനായി. പരന്പരാഗത മത്സ്യത്തൊഴിലാളികളും ചെറുവള്ളങ്ങളുള്ളവരും എസി കനാലിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ വെള്ളംകളഞ്ഞ് ഉണക്കി ഹരിത കർമസേനയ്ക്ക് കൈമാറുന്പോൾ ഒരു കിലോ പ്ലാസ്റ്റിക് ബോട്ടിലിന് 25 രൂപ നൽകുന്നതാണ് പദ്ധതി.