ബംഗളൂരു: മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ) ചാർട്ടേഡ് ചെയ്ത റഷ്യൻ എണ്ണ ടാങ്കർ ഞായറാഴ്ച ഇന്ത്യൻ തീരത്ത് എത്തി. ആഗോള ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് രാജ്യത്തിന് ആശ്വാസമായി മറ്റൊരു എണ്ണക്കപ്പൽ എത്തിയത്. എംടി അക്വാ ടൈറ്റൻ എന്ന കപ്പൽ നിലവിൽ അറബിക്കടലിൽ മംഗലാപുരം തീരത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.
അമേരിക്കയിലെ ടെക്സാസിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽപിജി) കപ്പൽ ന്യൂ മാംഗ്ലൂർ തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. സുഗമമായ പ്രവർത്തനങ്ങൾക്കായി മാർച്ച് 14 നും 31 നും ഇടയിൽ തുറമുഖത്ത് ക്രൂഡ് ഓയിൽ, എൽപിജി കയറ്റുമതികൾക്കുള്ള ചരക്ക് അനുബന്ധ ചാർജുകൾ ഒഴിവാക്കുന്നതായി ഷിപ്പിംഗ് മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഒരു ഇന്ത്യൻ തുറമുഖത്തും തിരക്കില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പേർഷ്യൻ ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന 22 ഇന്ത്യൻ കപ്പലുകളും 611 നാവികരും സുരക്ഷിതരാണെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ പറഞ്ഞു. അധികൃതർ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കടലിൽ ഒരു അപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.