ന്യൂഡൽഹി: വാണിജ്യ സിലിണ്ടർ വിലവർധനയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നു. ആദ്യം ഗ്യാസ് അടുത്തതായി പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഫെബ്രുവരി മുതൽ ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചത്. ഇതാണ് ഇലക്ഷൻ ബില്ല്. കഴിഞ്ഞ മൂന്ന് മാസം വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണ്. തെരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞുവെന്നും വിലക്കയറ്റത്തിന്റെ ചൂട് വരുന്നുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മാസാദ്യമായ ഇന്ന് 993 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടർ വിലയിൽ ഉണ്ടായത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ ആഘാതം എല്ലാവരും അനുഭവിക്കുകയാണ്. എന്നാൽ കേന്ദ്രസർക്കാർ ഇതു കാണുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.