Kerala
കോട്ടയം: കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷേമത്തിനായി ആശുപത്രി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഭവനപദ്ധതി പൂര്‍ത്തീകരിച്ചു.
ആദ്യഘട്ട വീടുകളുടെ താക്കോല്‍ കൈമാറിയതായി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. കാരിത്താസ് ആശുപത്രി ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന എച്ച് എസ്ഡബ്ലിയു (ഹെല്‍ത്ത് സേഫ്റ്റി വെല്‍ബീയിംഗ്) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജീവനക്കാര്‍ക്കായി ഭവനപദ്ധതി നടപ്പിലാക്കിയത് .
സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാതിരുന്ന ജീവനക്കാര്‍ക്ക് വേണ്ടിയാണ് ഭവന പദ്ധതി. 10 ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. രണ്ട് കിടപ്പുമുറികളും ഒരു ഹാളും ഒരു അടുക്കളയും ഒരു ബാത്റൂമുമാണ് ഭവനപദ്ധതിയിലുള്ളത്.
ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട10 വീടുകളില്‍ അഞ്ച് വീടുകളുടെ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറി. മൂന്ന് വീടുകളുടെ പണി അവസാനഘട്ടത്തിലാണ്. രണ്ടെണ്ണത്തിന്റെ പണികള്‍ പുരോഗമിക്കുകയുമാണെന്നും കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.
കാരിത്താസ് ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും അനുകൂലമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിലും പിന്തുണ നല്‍കുന്നതിലും മാനേജ്മെന്റ് എന്നും പ്രതിജ്ഞാബദ്ധമാണ്. കാരിത്താസിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ പരിശോധനാ പാക്കേജുകള്‍ ഉറപ്പുവരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നേടി മുന്നോട്ട് പോകുന്ന സ്ഥാപനമാണ് കാരിത്താസ് ആശുപത്രി . ആശുപതിയിലെ ജീവന ക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് പിടിക്കുന്ന സമീപനമാണ് മാനേജ്മെന്റ് കൈക്കൊണ്ടുവരുന്നതെന്ന് റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാന വ്യാപകമായി 12ന് രാവിലെ 11 ന് ആരംഭിക്കും. സ്കൂൾ കോളജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 12,000ത്തോളം സ്കൂളുകളിലും 1200ലധികം കോളജുകളിലും നടക്കുന്ന ക്വിസ് മത്സരത്തിൽ അഞ്ചു ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ സ്കൂളുകളും കോളജുകളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന എസ്എംഎസ് മുഖേന യൂസർനെയിമും പാസ്വേഡും സെറ്റ് ചെയ്യണം. തുടർന്ന് www. cmmegaquiz.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം. സ്കൂൾ, കോളജ് നോഡൽ ഓഫീസർ 12ന് രാവിലെ 10.30ന് ഐഡിയിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യണം. രാവിലെ 11.10 ഓടെ ഉത്തരസൂചികയും ഡൗൺലോഡ് ചെയ്യാം. മത്സരാർഥികളുടെ ഇരിപ്പിടങ്ങൾ രാവിലെ 10.30നകം സജ്ജമാക്കണം. മത്സരം പൂർണമായും എഴുത്തു പരീക്ഷയായിരിക്കും. എല്ലാ ക്ലാസുകളിലും മത്സരം നടക്കും.
പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളുമാണുള്ളത്. മൂല്യനിർണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കും. വീണ്ടും സമനില വന്നാൽ, പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരെ വിജയികളായി പരിഗണിക്കും. ക്വിസിന്റെ പഠനസഹായ സാമഗ്രിയായ എന്റെ കേരളം പ്രത്യേക പതിപ്പിന്റെ ഡിജിറ്റൽ കോപ്പി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും സർവകലാശാല, കോളജ് വിദ്യാർഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുന്നത്. സ്കൂൾതല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളജ്തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്നു ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.
സ്കൂൾ തലത്തിൽ സ്കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. ഈ മത്സരങ്ങളിലുണ്ടാവുന്ന വിദ്യാർഥികളുടെ പ്രാതിനിധ്യം വലിയ ചരിത്രമാകും. സ്കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ മത്സരം ടീമുകളാകും മത്സരിക്കുക. കോളജ് വിഭാഗത്തിൽ കോളജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലെയും അന്തിമ വിജയിയെ കണ്ടെത്തും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.