ന്യൂഡൽഹി: സെൻസസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിംഗ്, ഹൗസിംഗ് സെൻസസ് നടപടികൾ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂർത്തിയായതായി കേന്ദ്രസർക്കാർ അറിയിച്ചു.
വ്യക്തികൾക്കു ഡിജിറ്റലായി സ്വയം വിവരങ്ങൾ നൽകാൻ കഴിയുന്ന 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ പ്രക്രിയ കേരളത്തിലും നാഗാലാൻഡിലും പുരോഗമിക്കുകയാണെന്നും തുടർന്ന് ജൂലൈ ഒന്നുമുതൽ ജൂലൈ 30 വരെ ഇവിടങ്ങളിൽ എന്യൂമറേറ്റർമാർ ഫീൽഡ് സന്ദർശനം നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.
സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയ വ്യക്തികൾ അവരുടെ ജനറേറ്റ് ചെയ്ത സെൽഫ് എന്യൂമറേഷൻ ഐഡി കൈയിൽ സൂക്ഷിക്കുകയും ഫീൽഡ് സന്ദർശനം നടത്തുന്ന എന്യൂമറേറ്ററുമായി അതു പങ്കുവയ്ക്കുകയും ചെയ്യണം. സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കാത്ത കുടുംബങ്ങൾ എന്യൂമറേറ്റർമാർ ഭവനസന്ദർശനത്തിനെത്തുന്പോൾ വിവരങ്ങൾ പങ്കുവച്ചാൽ മതി.
ഫീൽഡിലെത്തിയുള്ള ഹൗസ് ലിസ്റ്റിംഗ് വിവരശേഖരണം നിലവിൽ ഹിമാചൽപ്രദേശ്, ഗുജറാത്ത്, ജമ്മുകാഷ്മീർ, ലഡാക്ക്, പുതുച്ചേരി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്.
ഏപ്രിൽ ഒന്നിന് ആരംഭിച്ച ഹൗസ് ലിസ്റ്റിംഗ് നടപടി രാജ്യത്ത് സെപ്റ്റംബർ 30 വരെയാണ് നടക്കുക. സെൻസിന്റെ രണ്ടാം നടപടിയായ ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിലുണ്ടാകും.
ജാതിസംബന്ധമായ ചോദ്യങ്ങൾ സെൻസസിന്റെ രണ്ടാം ഘട്ടത്തിലുണ്ടാകുമെന്നും കേന്ദ്രം ആവർത്തിച്ചു.
Tags : first phase census completed