National
ന്യൂഡൽഹി: ദേശീയ പ്രാധാന്യമുള്ള സെൻസസ് പ്രക്രിയ പൂർത്തിയാക്കാൻ 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. സർക്കാർ സ്കൂളിലെ അധ്യാപകരും സംസ്ഥാനസർക്കാർ നിയമിച്ച ഉദ്യോഗസ്ഥരുമായിരിക്കും കണക്കെടുപ്പ് നടത്തുക.
ആൻഡ്രോയ്ഡ്, ഐഒഎസ് മൊബൈലുകളിൽ ലഭ്യമാകുന്ന ആപ്ലിക്കേഷനുകൾ വഴി വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന ആദ്യ ഡിജിറ്റൽ സെൻസസാണ് 2027ലേത്. സെൻസസിൽ സ്വയം വിവരങ്ങൾ നൽകാൻ കഴിയുന്ന ഉപാധിയും പൊതുജനങ്ങൾക്കുണ്ടാകും.
രണ്ടാം ഘട്ടത്തിൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിലാണ് ജാതിവിവരങ്ങൾ ശേഖരിക്കുക. ഏപ്രിൽ 30ന് രാഷ്ട്രീയകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി അംഗീകാരം നൽകിയ ജാതി കണക്കെടുപ്പിന്റെ അന്തിമഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിവരയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1931ലാണ് രാജ്യത്ത് അവസാനമായി ജാതി കണക്കെടുപ്പ് നടന്നത്.
ഹൗസ് ലിസ്റ്റിംഗ് അടുത്തവർഷം
അടുത്തവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യഘട്ടത്തിൽ ഒരു പ്രദേശത്തെ ഓരോ കെട്ടിടത്തെയും ഭവനങ്ങളെയും സൗകര്യങ്ങളെയും ആസ്തികളെയും ജീവിതസാഹചര്യങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങൾ തിട്ടപ്പെടുത്തുന്ന പ്രക്രിയയായ ഹൗസ് ലിസ്റ്റിംഗ്, ഹൗസിംഗ് സെൻസസ് നടക്കും.
വ്യക്തികളുടെ എണ്ണമടക്കമുള്ള വിവരങ്ങളെടുക്കുന്ന സുപ്രധാന പ്രക്രിയയായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടത്തുക.
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും ജമ്മു കാഷ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ചില മഞ്ഞു മൂടിയ പ്രദേശങ്ങളിലും ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം സെപ്റ്റംബറിൽ നടക്കും.
National
ന്യൂഡൽഹി: സെൻസസ് നടപടികൾക്കുവേണ്ടിയുള്ള വിവരശേഖരണ പ്രക്രിയയ്ക്കായി അടുത്ത വർഷം ജനുവരി 15നകം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) നിർദേശം നൽകി.
ജനസംഖ്യാ കണക്കെടുപ്പിന് എന്യുമറേറ്റർമാരെയും, മേൽനോട്ടത്തിനായി സൂപ്പർവൈസർമാരെയും നിയമിക്കണമെന്നാണ് ആർജിഐയുടെ സർക്കുലറിൽ പറയുന്നത്. 700 മുതൽ 800 വരെ ജനസംഖ്യക്കായി ഒരു എന്യുമറേറ്ററെയും ആറ് എന്യുമറേറ്റർമാരുടെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി ഒരു സൂപ്പർവൈസറെയും നിയമിക്കാനാണു നിർദേശം. അടിയന്തര സാഹചര്യങ്ങൾക്കായി പത്തു ശതമാനം അധിക എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും നിയമിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1990ലെ സെൻസസ് നിയമങ്ങളുടെ റൂൾ 3 അനുസരിച്ച് അധ്യാപകരെയും ക്ലർക്കുമാരെയും ഏതെങ്കിലുമൊരു സംസ്ഥാന സർക്കാർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥനെയും എന്യൂമറേറ്ററായി നിയമിക്കാമെന്ന് ആർജിഐ വ്യക്തമാക്കി.
എന്യുമറേറ്ററേക്കാൾ ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥനായിരിക്കും സൂപ്പർവൈസർ. വരുന്ന സെൻസസ് നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കുന്നതിന് 30 ലക്ഷം ഉദ്യോഗസ്ഥരെയാണ് ഫീൽഡുകളിൽ വിന്യസിക്കുക.
രണ്ടു ഘട്ടമായി നടക്കുന്ന സെൻസസിന്റെ ആദ്യഘട്ടം അടുത്ത വർഷം ഏപ്രിൽ മുതലും രണ്ടാംഘട്ടം 2027 ഫെബ്രുവരിയിലുമാണ് ആരംഭിക്കുക.
15 വർഷത്തിനുശേഷം രാജ്യത്തു നടക്കുന്ന സെൻസസ് നടപടികളുടെ ചോദ്യാവലി തയാറാക്കുന്നതിന്റെ അവസാനഘട്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയവരാണ് വനത്തിൽ കുടുങ്ങിയത്.
അഞ്ചംഗസംഘമാണ് വനത്തിൽ അകപ്പെട്ടത്. പുതൂർ മേഖലയിലാണ് കുടുങ്ങിയത്.
സംഘത്തിലെ രണ്ട് പേർ വനിതകളാണ്. പുതൂർ ആർആർടി സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു.
Kerala
കൊച്ചി: 1948 ലെ സെന്‍സസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെന്‍സസ് 2027 ന്റെ ഒന്നാം ഘട്ട പ്രീ ടെസ്റ്റ് 2025 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് കേരളത്തിലും നടപടികള്‍ ആരംഭിച്ചു. പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിള്‍ പ്രദേശങ്ങളിലാണ് നിലവില്‍ പ്രീടെസ്റ്റ് സംഘടിപ്പിക്കുന്നത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലെ കള്ളമല, ഷോളയൂര്‍ വില്ലേജുകളിലും, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജിലും, എറണാകുളം ജില്ലയിലെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ നാലുവരെയുള്ള വാര്‍ഡുകളിലുമാണ് പ്രീടെസ്റ്റ് നടത്തുന്നത്.
ഈ പ്രക്രിയയ്ക്കായി ജില്ലാ കളക്ടര്‍മാരെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല, അട്ടപ്പാടി താലൂക്കുകളിലെ തഹസില്‍ദാര്‍മാരേയും കൊച്ചി കോര്പറേഷന് സെക്രട്ടറിയെയുമാണ് ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്നത്. എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും. ജനസംഖ്യാ കണക്കെടുപ്പിനുമുള്ള വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ശേഖരിക്കുക.
ഇതോടൊപ്പം, സെന്‍സസിന്റെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി ഒരു സിഎംഎംഎസ് വെബ് പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നിര്‍വഹണം ഉറപ്പാക്കാന്‍, ഉപയോഗിക്കേണ്ട ഡിജിറ്റല്‍ ടൂളുകളിലെയും ഡിസൈന്‍ ചട്ടക്കൂടിലെയും പ്രധാന പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും പ്രീ ടെസ്റ്റ് നിര്‍ണായകമാണ്.
വിദൂരത, ദുര്‍ഘടമായ ഭൂപ്രദേശം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍, ചേരി പ്രദേശം മുതലായവ പരിഗണിച്ചാണ് പ്രീടെസ്റ്റ് സാമ്പിളുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പൊതുജനങ്ങള്‍ വസ്തുതാപരമായ വിവരങ്ങള്‍ നല്കി സഹകരിക്കുകയും പ്രീ ടെസ്റ്റ് വിജയകരമാക്കുകയും ചെയ്യേണ്ടതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2025 നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴുവരെ സെല്‍ഫ് എന്യൂമറേഷനുള്ള അവസരം നല്‍കിയിരുന്നു. നവംബര്‍ 30 വരെ പ്രീടെസ്റ്റ് തുടരും.
Editorial
ജാതി കണക്കെടുപ്പിനെക്കുറിച്ച് പറയാതെ കേന്ദ്രം സെൻസസ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോയെന്ന സർക്കാരിന്റെ ന്യായം നിലനിൽക്കില്ല. കാരണം, വിജ്ഞാപനത്തിലുള്ള മിക്ക കാര്യങ്ങളും മുന്‍പു പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ആ ഔദ്യോഗിക രേഖയിൽ ജാതി മാത്രം ഒഴിവാക്കി.
ജാതി കണക്കെടുപ്പിനോട് തുടക്കംമുതൽ താത്പര്യമില്ലാതിരുന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽനിന്ന് അത് ഒഴിവാക്കുന്പോൾ സ്വാഭാവികമായും സംശയം ഉടലെടുക്കും. അതാണിപ്പോൾ സംഭവിച്ചിട്ടുള്ളത്. ഇഷ്ടമില്ലാത്തതു ചെയ്യുന്പോഴുണ്ടാകുന്ന ഇത്തരം വിട്ടുപോകലുകളാവാം, ബ്രിട്ടീഷുകാർ ഉപേക്ഷിച്ച കോളനിയിൽ 78 വർഷങ്ങൾക്കുശേഷവും പാർശ്വവത്കരിക്കപ്പെട്ട മറ്റൊരു കോളനി സ്വതന്ത്രമാകാത്തതിന്റെ കാരണങ്ങളിലൊന്ന്.
2011ലാണ് ഒടുവിലത്തെ സെൻസസ് നടത്തിയത്. 2021ൽ നടത്തേണ്ടിയിരുന്നതും കോവിഡ് മൂലം മുടങ്ങിയതുമായ സെൻസസ് അടുത്ത വർഷം നടത്താനുള്ള വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് മുതലായ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ 2026 ഒക്ടോബർ ഒന്നിനും മറ്റു ഭാഗങ്ങളിൽ 2027 മാർച്ച് ഒന്നിനും നടപടികളാരംഭിക്കും.
ഭവന സാഹചര്യങ്ങൾ, സ്വത്തുക്കൾ, മറ്റു സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിലൂടെ ശേഖരിക്കുന്പോൾ വ്യക്തികളുടെ സാമൂഹിക-സാന്പത്തിക, സാംസ്കാരിക, വ്യക്തിഗത വിശദാംശങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിലൂടെ ശേഖരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം എട്ടാമത്തെയും ഇന്ത്യയിൽ നടക്കുന്ന 16-ാമത്തെയും സെൻസസാണിത്.
ഈ സെൻസസിൽ ജാതി ഉൾപ്പെടുത്താൻ ബിജെപി സർക്കാർ തീരുമാനിച്ചത് ഏറെ തർക്കങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിലാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഏതാനും വർഷങ്ങളായി ഇക്കാര്യം ആവശ്യപ്പെടുകയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുകയും ചെയ്തു.
ജാതി സെൻസസിനെ എതിർത്തിരുന്ന ബിജെപി, ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെയും ഇക്കൊല്ലം ഒടുവിൽ നടത്താനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ അതിനു തയാറായെങ്കിലും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയില്ല. ഇതു നിരാശപ്പെടുത്തിയെന്നു പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, സർക്കാർ ‘യു ടേണ്‍’എടുക്കുകയാണോയെന്നും ചോദിച്ചു.
കോണ്‍ഗ്രസ് പിന്നാക്ക ജാതികളെ വഞ്ചിച്ചിട്ടേയുള്ളൂവെന്നും ജനതാ പാർട്ടി സർക്കാർ വന്നതിനു ശേഷമാണ് മണ്ഡൽ കമ്മീഷൻ രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് തിരിച്ചടിച്ചു. പക്ഷേ, മണ്ഡൽ കമ്മീഷനായാലും ജാതി സെൻസസായാലും ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ളതാണ് എന്ന നിലപാടായിരുന്നു സംഘപരിവാർ പരന്പരാഗതമായി കൈക്കൊണ്ടിരുന്നത്.
ജാതി സെൻസസിനു വഴങ്ങിയ ബിജെപി അതിന്റെ കീർത്തി കോൺഗ്രസിനു കൊടുക്കാതിരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ദിവസങ്ങൾക്കു മുന്‍പ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടത്, ഇതു മോദിയുടെ മഹത്തായ നീക്കമാണെന്നും ഇത്രകാലം ഭരിച്ചിട്ടും കോൺഗ്രസിനു കഴിഞ്ഞില്ലെന്നുമാണ്.
പക്ഷേ, 2011ലെ സെൻസസിൽ യുപിഎ സർക്കാർ ജാതി ഉൾപ്പെടുത്തിയിരുന്നെന്നും അതിൽ തെറ്റുകളുണ്ടെന്ന കാരണം പറഞ്ഞ് പുറത്തുവിടാത്തത് മോദി സർക്കാരാണെന്നുമുള്ള കാര്യം അദ്ദേഹം മറച്ചുവച്ചു.
നികൃഷ്ടമായ ജാതി സന്പ്രദായത്തെയും അതിലൂടെ ഉരുവപ്പെട്ട സവർണാധികാര ഘടനയെയും ഒഴിച്ചുനിർത്തിയാൽ, രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും പിന്നാക്കാവസ്ഥയ്ക്ക്, മാറിമാറിവന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ട്. കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസിനും ഒഴിയാനാകില്ല.
പക്ഷേ, 14 വർഷം മുന്‍പ് ജാതി സെൻസസിലൂടെ അവർ തിരുത്താൻ തയാറായെങ്കിലും ഫലം പുറത്തുവന്നില്ല. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് ജാതി സെൻസസ് എന്ന് ആക്ഷേപിച്ചിരുന്ന ബിജെപി ഇപ്പോൾ അതിനു തയാറായിട്ടുള്ളത് പൂർണ മനസോടെയല്ലെന്നു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കാതിരുന്ന, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പും പാഠമായിട്ടുണ്ടാകണം.
ഭരിക്കാൻ ഒപ്പം കൂട്ടിയ നിതീഷ് കുമാർ (ജനാതാദൾ-യു) ബിഹാറിലെ ജാതിവോട്ടിന്റെ പ്രാധാന്യമറിഞ്ഞ് സെൻസസിനുവേണ്ടി നിലകൊള്ളുക മാത്രമല്ല, 2022ൽ ജാതി സർവേ നടത്തുകയും ചെയ്ത ആളാണ്. മാത്രമല്ല, സെൻസസിനോടു മുഖം തിരിച്ച്, ബിജെപിക്കു കോൺഗ്രസ്-രാഷ്ട്രീയ ജനതാദൾ സഖ്യത്തെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടാനുമാവില്ല.
മറ്റൊരു കാരണം, ഹിന്ദുത്വ വൈകാരികതയെ പഴയതുപോലെ ഇനി ആശ്രയിക്കാനാകില്ല എന്നതാണ്. രാമക്ഷേത്രം പണിത അയോധ്യയിൽപോലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയായിരുന്നു. അതുപോലെ, ലോക സാന്പത്തിക പട്ടികയിൽ മുന്നേറുകയാണെങ്കിലും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം രാജ്യത്ത് ബിജെപി ഭരണത്തിൽ വർധിച്ചെന്ന യാഥാർഥ്യവും തെരഞ്ഞെടുപ്പ് ഗോദയിൽ ചർച്ച ചെയ്യപ്പെടും. അതിൽ ഏറ്റവും ദരിദ്രരായ ദളിതരെയും ആദിവാസികളെയും അവഗണിച്ച് ഏറെ മുന്നോട്ടു പോകാനാവില്ല.
ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമതായതിനുശേഷമുള്ള ഈ വന്പൻ കണക്കെടുപ്പ് ലോകം കാത്തിരിക്കുന്നതാണ്. നമുക്കും തിരുത്താനുണ്ട്. ഈ രാജ്യത്തിന്റെ സ്വത്തും അധികാരവും അവകാശങ്ങളുമൊക്കെ ഏതുവിധമാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്. അനീതികൾക്കു പരിഹാരം ചെയ്യാൻ അതിന്റെ കൃത്യമായ കണക്ക് ആവശ്യമാണ്.
നുണപ്രസംഗങ്ങൾക്കും വ്യാജ അവകാശവാദങ്ങൾക്കും അന്ത്യമാകണം. ജാതി സെൻസസ് നടത്തിയാൽ, സംവരണം ഇല്ലാത്തവരുടെ ഉള്ള അവസരങ്ങൾകൂടി നഷ്ടപ്പെടുമെന്ന വാദവും സജീവമായിട്ടുണ്ട്. തീർച്ചയായും സവർണ വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആശങ്കയാകാം അത്. പക്ഷേ, ഈ രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും തങ്ങളേക്കാൾ ഏറെ പിന്നിലുള്ളവരെക്കുറിച്ചാണ് ഇതു പറയുന്നതെന്ന് അവരറിയുന്നില്ല.
അവരെ തെറ്റിദ്ധരിപ്പിക്കുന്നത് രാഷ്ട്രീയമാണ്. ഇന്നും ദളിതരെയും ആദിവാസികളെയും തൊട്ടുകൂടാത്തവരായി, ഒരേ കിണറ്റിൽനിന്നോ പാത്രത്തിൽനിന്നോ വെള്ളമെടുക്കാൻ അവകാശമില്ലാത്തവരായി, സവർണ ബാലനെ മകനേയെന്നു വിളിക്കാൻ അവകാശമില്ലാത്തവരായി, ചില ക്ഷേത്രങ്ങളിലെങ്കിലും പ്രവേശനമില്ലാത്തവരായി, ഒന്നിച്ചിരിക്കാൻ യോഗ്യതയില്ലാത്തവരായി... നിലനിർത്തിയ രാഷ്ട്രീയം; 10 ശതമാനം സന്പന്നരുടെ കൈയിൽ ദേശീയ വരുമാനത്തിന്റെ 57 ശതമാനവും പിടിപ്പിച്ച രാഷ്ട്രീയം.
അവരല്ലാതെ ആരും കണക്കിനെ അഥവാ സത്യത്തെ ഭയപ്പെടേണ്ടതില്ല. ഭയമില്ലെങ്കിൽ, ജാതി സെൻസസ് നടത്തുമെന്ന തീരുമാനം മനസിലൊതുക്കിയാൽ പോരാ, വിജ്ഞാപനത്തിലും വേണം.