കാസര്‍ഗോഡ്: ഭാരത സെന്‍സസ് 2027ന്റെ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തത്. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.
ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപറേഷന്‍സിന്റെ ജില്ല ചുമതലയുള്ള ഉദ്യോഗസ്ഥരായ ടി. രാജ്കുമാര്, കെ. സജിത് രാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസായ ഈ പ്രക്രിയയുടെ ആദ്യഘട്ടം ജൂലൈ ഒന്നു മുതൽ 30 വരെ നടക്കും. ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റര്‍മാര്‍ 34 ചോദ്യങ്ങള്‍ ചോദിച്ച് വിവരങ്ങള്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പിലൂടെ ശേഖരിക്കും.
ഇതിന് മുമ്പായി പൗരന്മാര്ക്ക് 2026 ജൂണ്‍ 16 മുതല്‍ 30 വരെ പോര്‍ട്ടല്‍ വഴി സ്വയം സെല്‍ഫ് എന്യൂമറേഷന് നടത്താം. ലഭിക്കുന്ന അക്നോളജ്മെന്റ് ഭവനസന്ദര്‍ശനത്തിന് എത്തുന്ന എന്യൂമറേറ്റര്‍ക്ക് കൈമാറിയാല്‍ മതി.
ജൂലൈയില്‍ നടക്കുന്ന ആദ്യഘട്ട സെന്‍സസില്‍ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെന്‍സസുമാണ് നടക്കുക. അടുത്ത വര്‍ഷം ഫെബ്രവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ജനസംഖ്യയുടെ സെന്‍സസ് എടുക്കും.
സെന്‍സസ് മുഖേന സര്‍ക്കാര്‍ ശേഖരിക്കുന്ന ഡേറ്റ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ഇവ വിവരാവകാശ അപേക്ഷ, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് തുടങ്ങിയ നിയമപ്രകാരവും ലഭ്യമാകില്ല. ഫീല്‍ഡ് ട്രെയ്നേഴ്സിനുള്ള പരിശീലനം മേയ് മാസത്തില്‍ ആരംഭിക്കും.
Tags : Census nattuvishesham local news