ഫുട്പാത്ത് കൈയേറി പച്ചക്കറി വിൽപന നടക്കുന്ന ഇരിട്ടി പഴയ സ്റ്റാൻഡ് ജംഗ്ഷൻ പരിസരം.
ഇരിട്ടി: നഗരത്തിലെ തിരക്കേറിയ പഴയ സ്റ്റാൻഡ് ജംഗ്ഷൻ പരിസരത്ത് ഫുട്പാത്തും റോഡും കൈയേറി പച്ചക്കറി വിൽപന വ്യാപകം. ഇതോടെ കാൽനടയാത്രക്കാർ കടുത്ത ദുരിതത്തിൽ. തലശേരി–മൈസൂരു അന്തർസംസ്ഥാന പാതയിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള അപ്രോച്ച് റോഡും വൺവേ റോഡുകളും സംഗമിക്കുന്ന ഭാഗത്താണ് രാവിലെ മുതൽ പച്ചക്കറി ചാക്കുകളും കച്ചവട വാഹനങ്ങളും സജീവമാകുന്നത്.
ബസ് സ്റ്റോപ്പിനും സീബ്രാ ലൈനിനും സമീപം ഫുട്പാത്തിൽ പച്ചക്കറി ചാക്കുകളും പെട്ടികളും നിറയുന്നതോടെ കാൽനടയാത്രക്കാർക്ക് നടപ്പാത ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. കച്ചവട വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
വഴിയോര കച്ചവടവും ഫുട്പാത്ത് കൈയേറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരസഭ നേരത്തെ നടപടികൾ സ്വീകരിച്ചിരുന്നു.
ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിൽ നഗരസഭാ പരിധിയിൽ 123 വഴിയോര കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. ഇവരല്ലാത്ത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നെങ്കിലും പലരും വീണ്ടും റോഡുകളിലും നടപ്പാതകളിലും തിരിച്ചെത്തിയതായി പരാതിയുണ്ട്. കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വഴിയോര കച്ചവട കേന്ദ്രം വരുന്നു
നഗരത്തിലെ വഴിയോര കച്ചവടത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി പ്രകാരം പ്രത്യേക വഴിയോര കച്ചവട കേന്ദ്രം സ്ഥാപിക്കാൻ നഗരസഭ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജലസേചന വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. സ്ഥലം ലഭ്യമായാൽ പ്രത്യേക മാർക്കറ്റ് ഒരുക്കി നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഇവിടേക്ക് മാറ്റാനാണ് നഗരസഭയുടെ പദ്ധതി.
Tags : Nattuvishesham DistrictNews